പടവുകൾ കയറിയത്!
ഉള്ളില്‍ ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി ആദ്യകാലങ്ങളില്‍ മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച മണി വളരെ പെട്ടനാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് മണി സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
മണിയെ കണ്ടത്
ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മൾ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.
നായകനായി!
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.
ചേട്ടനെ കുറിച്ചുള്ള ഓർമ്മകൾ!
പലപ്പോഴും മണിയുടെ സഹോദരൻ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിടാറുണ്ട്. അടുത്തിടെ ആത്മഹത്യയുടെ മുനമ്പില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ.എൽ.വി. രാമകൃഷ്ണൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഷ്ടപ്പാടുകളുടെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
മണി പറഞ്ഞതിനെക്കാളും കഠിനമായ അനുഭവങ്ങളാണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതെന്ന് പറയുകയാണ് രാമകൃഷ്ണൻ.
ഭക്ഷണത്തിനു ക്ഷാമം!
ജീവിതത്തിൽ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും മണി പറഞ്ഞിട്ടുണ്ട്. ഇതേ കാര്യങ്ങൾ തന്നെയാണ് രാമകൃഷ്ണനും പറയുന്നത്.
കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു. ആൾക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയതെന്നും ആർ എൽ വി പറയുന്നു.
അയിത്തം!
ഏതൊക്കെ വീടുകളിൽ കയറാൻ കഴിയും, എവിടെയൊക്കെ മാറി നിൽക്കണം എന്നൊക്കെ തങ്ങൾക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളിൽ തങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും, ആർ എൽവി പറയുന്നു. സമ്പന്നവീടുകളിൽ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും.
ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമായിരുന്നു ഒരു കാലം ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.
ഇന്നും മുക്തരായിട്ടില്ല!
മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണൻ പങ്കുവച്ചു
ഞങ്ങൾ ഏഴാംകൂലികളായി
'ചേട്ടൻ പോയതോടെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാതെ ആയി. ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്',രാമകൃഷ്ണൻ പറയുന്നു.