ആപ്പ്ജില്ല

കൊറോണക്കാലത്തെ അതിജീവനം; ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വിറ്റ് സംവിധായകൻ

ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 'ലാൽ ജോസ്' എന്ന സിനിമയുടെ സംവിധായകനാണ് കബീർ പുഴമ്പ്രം

Samayam Malayalam 16 Aug 2020, 12:54 pm
സ്വന്തമായി സംവിധാനം ചെയ്യുന്നൊരു സിനിമ യാഥാര്‍ഥ്യമാവാൻ സിനിമാ മോഹവുമായി നടന്ന പതിനൊന്നു വർഷങ്ങള്‍. ഒടുവിൽ ആ സിനിമ റിലീസിനായി തയ്യാറെടുക്കവേ അപ്രതീക്ഷിതമായി വന്ന കൊറോണയും ലോക്ക് ഡൗണും. തീയേറ്ററുകള്‍ അടഞ്ഞു, സിനിമ എങ്ങനെ പുറത്തിറക്കുമെന്ന ചിന്ത. എങ്കിലും ജീവിതം മുന്നോട്ടുപോകേണ്ടെയെന്ന ചിന്തയിൽ പച്ചക്കറി വ്യാപാരം തുടങ്ങി, പറഞ്ഞു വരുന്നത് 'ലാൽ ജോസ്' എന്ന പേരിൽ ഇറങ്ങുന്ന പുതിയ സിനിമയുടെ സംവിധായകനായ കബീര്‍ പുഴമ്പ്രത്തിന്‍റെ ജീവിത്തെ കുറിച്ചാണ്. കബീര്‍ 'സമയം മലയാള'ത്തിനോട് മനസ്സ് തുറക്കുന്നു.
Samayam Malayalam lal jose movie director kabeer puzhambram sells vegetables in ponnani to survive pandemic
കൊറോണക്കാലത്തെ അതിജീവനം; ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വിറ്റ് സംവിധായകൻ



​മാധ്യമപ്രവര്‍ത്തനം, സംവിധാനം, പച്ചക്കറി വ്യാപാരം

ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് താൻ തയ്യാറാക്കി തിരക്കഥകളുമായി കബീര്‍ ലൊക്കേഷനുകൾ കയറിയിറങ്ങിയത്. ഇതിനിടയിൽ കേരള വിഷനിൽ ജേര്‍ണലിസ്റ്റായി ജോലിയും ചെയ്തിരുന്നു. അലച്ചിലിനൊക്കെ ഇടയിൽ കീഴൂര്‍ ഡി.ബി കോളേജിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തിരക്കഥയുമായി നടൻ ദിലീപിനെയാണ് ആദ്യമായി ചെന്നുകണ്ടത്. 'ആഗതൻ' സിനിമയുടെ ലൊക്കേഷനിലായിരുന്നു.

'ലാൽ ജോസ്'

ദിലീപും അന്തരിച്ച കലാഭവൻ മണിയും തനിക്ക് ഏറെ പ്രോത്സാഹനം തന്നുവെന്ന് കബീറിന്‍റെ വാക്കുകള്‍. പക്ഷേ സിനിമാ ചര്‍ച്ചകള്‍ നീണ്ടുപോയി. അതിനിടയിൽ മറ്റ് ടി.വി ചാനലുകളിൽ നിന്നൊക്കെ ഓഫറുകള്‍ വന്നു. പക്ഷേ കബീര്‍ തന്‍റെ സ്വപ്നത്തിന് പിറകെ പോയി. ഒടുവിൽ 11 വര്‍ഷങ്ങള്‍ക്ക് ശേഷം കബീര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ 'ലാൽ ജോസ്' ഈ വര്‍ഷം പുറത്തിറങ്ങുകയാണ്.

Also Read: 'ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല'; പടിയിറങ്ങിയ ധോണിയ്ക്കും റെയ്നയ്ക്കും ആശംസ നേര്‍ന്ന് സിനിമാലോകം

​കൊറോണ പണി പറ്റിച്ചു!

ഷൂട്ടിംഗും എഡിറ്റിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമൊക്കെ കഴിഞ്ഞ് സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കൊറോണ വന്നത്. തീയേറ്ററുകളൊക്കെ അടച്ചു. എന്ത് ചെയ്യുമെന്ന അവസ്ഥയായി. വീട്ടിൽ വെറുതെ ഇരുന്ന് മടുത്തു. അങ്ങനെയാണ് പച്ചക്കറി വില്പന ആയാലും കൂലിപ്പണി ആയാലും എല്ലാത്തിനും മാന്യത ഉണ്ട് എന്ന ചിന്തയിൽ തിരക്കഥാ കൃത്തും സംവിധായകനുമായ കബീര്‍ പച്ചക്കറി വിൽപ്പനയ്ക്ക് ഇറങ്ങിയത്.

​ടെൻഷനടിച്ചിരുന്ന കാലം

കൊറോണ വന്നു, ലോക്ക് ഡൗണായി, കയ്യിൽ കാശില്ലാതെ വന്നതോടെ ടെൻഷനായി. അങ്ങനെയാണ് അമ്മാവന്‍റെ മകനും ഞാനും കൂടിയാണ് ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വിൽക്കാനിറങ്ങിയത്. പൊന്നാനി പഴമ്പ്രുത്തും മറ്റ് പല ഭാഗങ്ങളിലും ഓട്ടോയിൽ കൊണ്ടുപോയി വിൽക്കും. സംവിധായകനായാൽ മറ്റു ജോലികൾ ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം, ഈഗോ കോംപ്ലക്സ്, നാണക്കേട് എന്നിവ മാറ്റി വെച്ചാലേ ഈ ലോകത്ത് വിജയിക്കാൻ കഴിയൂ, കബീറിന്‍റെ വാക്കുകള്‍.

Also Read: മണിയറയിലെ അശോകന്‍ ഒടിടി പ്ലാറ്റ്ഫോമില്‍; റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു

​'ലാൽ ജോസ്' എന്ന പേരിന് പിന്നിൽ

ആ പേരാണ് സിനിമയുടെ സസ്പെൻസ്. അതിന്‍റെ ത്രിൽ ഇപ്പോള്‍ പറയാനാകില്ല. സംവിധായകൻ ലാൽ ജോസ് സാറിന്‍റെയൊക്കെ അനുമതി വാങ്ങി, ഫിലി ചേമ്പറിന്‍റേയും അനുമതി ലഭിച്ച ശേഷമാണ് ആ പേര് രജിസ്റ്റര്‍ ചെയ്തത്. വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ്‌ ഷാരിഖ് ആണ് നായകനാകുന്നത്. കൂടാതെ അന്തരിച്ച ശശി കലിംഗ, രാജേഷ് ശര്‍മ്മ, ഭഗത് മാനുവൽ, ജെൻസൺ ആലപ്പാട്ട് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ശശി ചേട്ടൻ ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമയാണിത്. ഇവരെ കൂടാതെ കലാഭവൻ ഹനീഫ്, വിനോദ് കെടാമംഗലം, റിസബാവ, വികെ ബൈജു, അബ്ദുൽ മജീദ്, ടോണി ഇവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം ആയ ആൻ ആൻഡ്രിയ ആണ് സിനിമയിലെ നായിക. ദേവി അജിത്ത്, ദേവിക, മാളവിക, അശ്വതി, ഫജ്‌ത തുടങ്ങിയവരും സിനിമയിലുണ്ട്, ഈ അവസരത്തിൽ സിനിമയുടെ ഒടിടി റിലീസ് സാധ്യതകൾ അന്വേഷിക്കുന്നുമുണ്ട്, കബീര്‍ പറയുന്നു.

കൂടെ നിന്നയാളാണ് ഹസീബ് മേപ്പാട്ട്

ത്രിബിൾ സിക്സ് പ്രൊഡക്ഷന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നയാളാണ് നിർമാതാവ് ഹസീബ്, സിനിമയ്ക്ക് വേണ്ടി മുതൽ മുടക്കിയ നിർമാതാവിനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതി തന്‍റെ പ്രശ്നങ്ങൾ നിർമാതാവിനെ പോലും അറിയിച്ചിരുന്നില്ലെന്ന് കബീറിന്‍റെ വാക്കുകള്‍. നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ധനേഷ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ബിനേഷ് മണി, ഗാനരചന ജോ പോൾ, കലാസംവിധാനം ബിജു പൊന്നാനി, കോസ്റ്റുംസ് ഡിസൈനർ റസാഖ് തിരൂർ, മേക്കപ്പ് രാജേഷ് രാഘവൻ, പ്രൊഡക്ഷൻ കൺട്രോളർ ഇസ്മയിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ സനു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജബ്ബാർ മതിലകം, അമീർ ഇവെൻട്രിക്, പ്രൊഡക്ഷൻ മാനേജർ അസീസ് കെ വി, ഫിനാൻസ് കൺട്രോളർ ബിറ്റു വർഗീസ്, പി. ആർ. ഒ സുമേരൻ ഇവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്