'മേള'യിലെ ഗോവിന്ദൻകുട്ടി
മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് മേള രഘു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു. മേളയില്‍ മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് അദ്ദേഹമെത്തിയത്.
ശ്രദ്ധിക്കപ്പെട്ട സിനിമകൾ
മേളയ്ക്ക് ശേഷം മുപ്പതിലേറെ സിനിമകളിൽ രഘു അഭിനയിച്ചു. കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും പ്രധാന വേഷത്തിലെത്തി. തെന്നിന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ആദ്യത്തെ പൊക്കംകുറഞ്ഞ നായക നടനാണ് മേള രഘു അറിയപ്പെടുന്നത്.
Also Read:'ഞാൻ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടൻ'; രഘുവിനെ കുറിച്ച് ഗിന്നസ് പക്രു
മോഹൻലാലിനോടൊപ്പം
സിനിമാജീവിതം തുടങ്ങിയത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചായിരുന്നുവെങ്കിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത് മോഹൻലാൽ ചിത്രത്തിലായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 വിലാണ് മേള രഘു ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ സുലൈമാനിക്കയുടെ ചായക്കടയിലെ സഹായിയുടെ വേഷത്തിലാണ് അദ്ദേഹമെത്തിയത്.
ഒറ്റ സിനിമയിൽ നായകൻ
ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെയോടെയാണ് മേള രഘുവിന്റെ അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമ്പിലെ ജീവിതങ്ങളുടെ കഥ പറയുന്ന "മേള" എന്ന ചിത്രത്തിൽ രഘു അഭിനയിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മിക്ക സിനിമകളിലും കോമാളി വേഷങ്ങള്‍ മാത്രം കെട്ടി അവതരിപ്പിച്ചിരുന്ന പൊക്കം കുറഞ്ഞ നടന്മാരെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് അവരും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന ഒരാളാണെന്നാണ് മേളയിലൂടെ കെജി ജോര്‍ജ്ജ് ദൃശ്യവത്കരിച്ചത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ലഭിച്ചില്ല, സർക്കസിൽ നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹം വീണ്ടും സർക്കസ് കൂടാരങ്ങളിലേക്ക് മടങ്ങി. അതിനിടയിൽ ചില സിനിമകളിൽ മുഖം കാണിക്കാനെത്തി.