ആപ്പ്ജില്ല

'ഇന്ത്യയുടെ വാനമ്പാടി'യ്ക്ക് ഇന്ന് പിറന്നാൾ മധുരം

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് പിറന്നാള്‍ മധുരം; ലതാജിക്ക് ഇന്ന് 88-ാം പിറന്നാള്‍

TNN 28 Sept 2017, 1:34 pm
മധുരശബ്ദത്തിലൂടെ ഇന്ത്യൻ ജനത നെഞ്ചേറ്റിയ പ്രിയഗായിക ലത മങ്കേഷ്‌കറിന് ഇന്ന് 88-ാം പിറന്നാള്‍. ആറു പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തില്‍ പൂര്‍ണപ്രഭ പരത്തി പ്രകാശിച്ചു നില്‍ക്കുന്ന ഈ മഹാഗായിക ഇന്ന് നവതിയുടെ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. സംഗീതജീവിതത്തില്‍ സപ്തതിയുടെ നിറയഭിഷേകം കൊള്ളുന്ന ലതാമങ്കേഷ്‌കര്‍ ഏകദേശം 20 ഇന്ത്യൻ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണ് ശബ്ദം പകർന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ സംഗീതലോകത്തെ ഗാനപ്രേമികളുടെ മനംകവർന്ന വാനമ്പാടിയായ ആ സ്വരമാധുര്യം ഇന്നും ഒളിമങ്ങാതെ വെട്ടിത്തിളങ്ങുകയാണ്.
Samayam Malayalam nightingale of indian music lata mangeshkars birthday
'ഇന്ത്യയുടെ വാനമ്പാടി'യ്ക്ക് ഇന്ന് പിറന്നാൾ മധുരം




മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. സംഗീതത്തിന്‍റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അച്ഛൻ തന്നെ. 1942-ൽ പുറത്തിറങ്ങിയ 'കിടി ഹസാൽ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. എന്നാൽ ആദ്യ ഗാനം പ്രേക്ഷകരിലേക്കെത്തിയില്ല. അച്ഛന്‍റെ മരണത്തെ തുടർന്ന് കുടുംബം പോറ്റാനായി ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാനും ലതാജി മടിച്ചില്ല. 1942 മുതൽ 48 വരെ ലതാജി എട്ടോളം ചിത്രങ്ങളുടെ ഭാഗമായി.



1942-ൽ പുറത്തിറങ്ങിയ 'പാഹിലി മംഗള ഗോർ' എന്ന മറാത്തി ചിത്രത്തിൽ പാടിയഭിനയിച്ചു. ചിത്രത്തിലെ 'നടലി ചൈത്രാചി...' ആയിരുന്നു ലതാജിയുടേതായി പുറത്തിറങ്ങിയ ആദ്യ ഗാനം. 1943-ൽ പുറത്തിറങ്ങിയ 'ഗജാ ബാഹു' എന്ന മറത്തി ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയ ബദൽ ദേ തൂ' എന്ന ഗാനം ലതാജിയുടെ കരിയറിലെ ആദ്യ ഹിന്ദി ഗാനമായി. ഗുലാം ഹൈദർ സംഗീതമൊരുക്കിയ 'മജ്ബൂർ' എന്ന ചിത്രത്തിലെ 'ദിൽ മെരെ തോഡ' എന്ന ഗാനം ലതാജിയെ സംഗീതലോകത്ത് ശ്രദ്ധേയയാക്കി. 1949-ൽ പുറത്തിറങ്ങിയ 'മഹൽ' എന്ന ചിത്രത്തിലെ ഖേംചന്ദ് പ്രകാശ് സംഗീതം നൽകിയ 'ആയേഗാ ആനേവാലാ' എന്ന ഗാനം ലതാജിയുടെ സ്വരമാധുരിയിലെത്തിയതോടെ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. ഈ ഗാനം ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ല് തന്നെയാണെന്നാണ് വിശേഷിപ്പിക്കുന്നത്.



ശിഷ്ടകാലത്തിൽ ലതാ മങ്കേഷ്‌കർ മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി. തുടർന്ന് ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരെല്ലാം ലതാജിയെ സ്ഥിരം ഗായികയാക്കി മാറ്റി. ലക്ഷ്മീകാന്ത് പ്യാരേലാൽ കൂട്ടികെട്ടിന് വേണ്ടി ലതാജി 696 ഗാനങ്ങളാണ് പാടിയിട്ടുള്ളത്. മുഹമ്മദ് റാഫിയാണ് ലതാജിക്കൊപ്പം ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളത്. ലതാജിക്കൊപ്പം ഏറ്റവും കൂടുതൽ തവണ ഒന്നിച്ചുപാടിയ ഗായിക എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുന്നത് സഹോദരി കൂടിയായ ആശാ ഭോസ്‌ലെയാണ്.



ഒരുവേളയിൽ ലതാജി പാടിയ ദേശഭക്തിഗാനം കേട്ട് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍‍റുവിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. 1964 ജൂൺ 27-ന് ഇന്ത്യ-ചൈന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നൽകിയ 'ഹേ മേരെ വതൻ കി ലോഗോ' എന്ന ദേശഭക്തിഗാനമാണ് ഇതിന് കാരണമായത്.



1969-ൽ പത്മഭൂഷണും 1989-ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും, 1999 ൽ പത്മവിഭൂഷണും, 2001-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നവും നൽകി രാജ്യം ലതാജിയെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാ മങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.



Nightingale of Indian Music: Lata Mangeshkar's Birthday

Nightingale of Indian Music Lata Mangeshkar's 88th Birthday Today

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്