ആപ്പ്ജില്ല

താന്‍ ആരാണെന്ന് മക്കളോട് പോലും പറയാതെയാണ് റോസി മരിച്ചത്; മലയാളത്തിലെ ആദ്യ നായികയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത്

ഇരുട്ടിലേക്ക് ഓടി മറഞ്ഞ മലയാളത്തിന്റെ ആദ്യ നായിക റോസിയ്ക്ക് എന്ത് സംഭവിച്ചു എന്നത് പലര്‍ക്കും ഒരു ചോദ്യചിഹ്നം ആയിരുന്നു. വസ്ത്രാക്ഷേപം നടത്തി അപമാനിക്കപ്പെട്ടതിന് ശേഷം നാടുവിട്ട റോസി പിന്നീട് കല്യാണം കഴിക്കുകയും അതില്‍ രണ്ട് മക്കളുണ്ടാവുകയും ചെയ്തിട്ടുണ്ട്. അസുഖ ബാധിതയായി കിടപ്പിലായിരുന്നു അവസാനകാലത്ത് റോസി.

Samayam Malayalam 10 Feb 2023, 1:05 pm
മലയാള സിനിമയുടെ ആദ്യ നായിക പി കെ റോസിയെ മലയാള സിനിമ പോലും മറന്ന് തുടങ്ങിയിരിയ്ക്കുന്നു. അന്ന് ഇരുട്ടിലേക്ക് ഓടി മറഞ്ഞ റോസിയ്ക്ക് പിന്നെ എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഇന്ന് ഗൂഗില്‍ ഡൂഡില്‍ റോസിയുടെ ജന്മദിനം ആഘോഷിയ്ക്കുമ്പോള്‍ എവിടെയായിരുന്നു റോസി, എന്തായിരുന്നു റോസി, എങ്ങിനെ മരിച്ചു എന്ന കാര്യങ്ങളൊക്കെ വീണ്ടും ചര്‍ച്ചയാവുന്നു.
Samayam Malayalam pk rosy lived and died without telling anyone who she was
താന്‍ ആരാണെന്ന് മക്കളോട് പോലും പറയാതെയാണ് റോസി മരിച്ചത്; മലയാളത്തിലെ ആദ്യ നായികയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത്


കവര്‍സ്‌റ്റോറി വൈറലാവുന്നു

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏഷ്യനെറ്റ് തയ്യാറാക്കിയ റോസിയുടെ മകളെ കുറിച്ചുള്ള കവര്‍സ്‌റ്റോറി ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. അന്ന് രാത്രി എന്താണ് റോസിയ്ക്ക് സംഭവിച്ചത് എന്നും, റോസിയുടെ മരണത്തെ കുറിച്ചും, താന്‍ ആരാണ് എന്ന് ആരോടും പറയാതെ ജീവിച്ചു മരിച്ച റോസിയെ കുറിച്ചും എല്ലാം ആ സ്‌റ്റോറിയില്‍ പറയുന്നുണ്ട്.

റോസിയുടെ കഥ

നാടകങ്ങളില്‍ അഭിനയിച്ചിരുന്ന റോസിയെ ജെസി ഡാനിയല്‍ ആദ്യ മലയാള സിനിമയായ വിഗതകുമാരനില്‍ അഭിനയിപ്പിച്ചു. രാജമ്മ എന്ന പേര് മാറ്റി റോസിയാക്കി. സവര്‍ണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അവതരിപ്പിച്ചു എന്ന് പറഞ്ഞ് സിനിമ റിലീസ് ചെയ്ത ദിവസം തിരുവനന്തപുരം കാപിറ്റോള്‍ തിയേറ്ററില്‍ നിന്നും അടിച്ചോടിച്ച റോസി ഇരുട്ടിലേക്ക് ഓടി മറയുന്നത് വരെയുള്ള കഥ മാത്രമേ മലയാളികള്‍ക്ക് അറിയൂ. അതിന് മുന്‍പും ശേഷവും എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

ആ ദിവസത്തിന് ശേഷം

അന്ന് ഇരുട്ടിലേക്ക് ഓടി മറഞ്ഞ റോസിയിക്ക് പിന്നീട് പല തരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടി വന്നു. ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്തു എന്ന് പോലും പറയപ്പെടുന്നു. പിന്നീട് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ റോസി നാടു വിടുകയായിരുന്നു. റോസി എന്ന രാജമ്മയെ നാടകത്തിലേക്ക് കൊണ്ടുവന്നത് എല്ലാം അമ്മാവനാണ്. പിന്നീട് മകളെ കാണാതെയായപ്പോള്ഡ റോസിയുടെ അമ്മയും അമ്മാവനും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു എന്നും മകളെ കൂട്ടിക്കൊണ്ടു പോയി വിറ്റും എന്ന് അമ്മ ആരോപിച്ചിരുന്നു എന്നും റോസിയുടെ സഹോദരന്‍ ഗോവിന്ദന്‍ പറയുന്നു

റോസിയുടെ മക്കള്‍

അമ്മയുടെ ചരിത്രമൊന്നും അറിയാത്ത മകളാണ് പത്മ. തമിഴ്‌നാട്ടിലെ ഗോറിപ്പാളയത്ത് ആണ് പികെ റോസിയുടെ മകള്‍ പത്മ താമസിച്ചിരുന്നത്. രണ്ട് മക്കളാണ് റോസിയ്ക്ക്. അവര്‍ രണ്ട് പേരും വളര്‍ന്നത് അച്ഛന്റെ ഐഡന്റിറ്റിയില്‍ ആണ്. അമ്മയുടെ പൂര്‍വ്വകാലം രണ്ട് പേര്‍ക്കും അറിയില്ല. ആലപ്പുഴ ജില്ലയിലുള്ള ആളെയാണ് മകന്‍ നാഗപ്പന്‍ കല്യാണം കഴിച്ചത്. അവര്‍ അവിടെ സെറ്റില്‍ഡ് ആണ്. മകളുടെ അവസ്ഥ അല്പം ദയനീയമാണ് എന്നാണ് അന്ന് ഗോവിന്ദന്റെ മകന്‍ ഏഷ്യനെറ്റിനോട് പറഞ്ഞത്.

മകളും മരുമകനും റോസിയെ കുറിച്ച് പറഞ്ഞത്

കല്യാണത്തിന് മുന്‍പ് അമ്മ എങ്ങിനെയായിരുന്നോ എന്തായിരുന്നോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കല്യാണത്തിന് ശേഷം അച്ഛനൊപ്പം സന്തോഷത്തോടെ ജീവിച്ചു. കേശവപിള്ള എന്നാണ് അച്ഛന്റെ (റോസിയുടെ ഭര്‍ത്താവ്) പേര്. ലോറി ഡ്രൈവറായിരുന്നു. കേരളത്തില്‍ നിന്ന് നാട് വിട്ടതിന് ശേഷം ഞാന്‍ അങ്ങോട്ട് പോകാറില്ല, ബന്ധുക്കള്‍ എല്ലാം തിരുവനന്തപുരത്തുണ്ട് എന്ന് അമ്മായി അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന് പത്മയുടെ ഭര്‍ത്താവ് ഷണ്‍മുഖന്‍ പറയുന്നു.

മകന്‍ അമ്മയെ കുറിച്ച് പറഞ്ഞത്

അമ്മയുടെ ഭൂതകാലം എങ്ങിനെയായിരുന്നാലും അത് പദ്മയെ ബാധിയ്ക്കുന്നില്ല. പക്ഷെ മകന്‍ അതിനെ എല്ലാം അകറ്റി നിര്‍ത്തുകയാണ്. അമ്മയുടെ ഭൂതകാലം ചികഞ്ഞ് ചെന്നവരോട് പറഞ്ഞത്, 'എന്റെ അമ്മ കാണാന്‍ അത്ര വലിയ സുന്ദരി ഒന്നും അല്ലായിരുന്നു. അവരുടെ രൂപം വച്ച് സിനിമയില്‍ എടുക്കാനുള്ള സാധ്യതയെല്ലാം വളരെ കുറവാണ്. പിന്നെ അമ്മ മരിക്കുന്നത് വരെ ഇങ്ങനെ ഒരു സിനിമയില്‍ അഭിനയിച്ചു എന്ന കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ല. അമ്മ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് അച്ഛന്‍ മരിച്ചത്. അച്ഛനും പറഞ്ഞിട്ടില്ല. അതുകൊണ്ട് അമ്മ അഭിനയിച്ചു എന്ന് പറയുന്നതില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്' എന്നാണ്.

റോസിയുടെ ഭര്‍ത്താവ് കേശവപ്പിള്ള

ജാതി വര്‍ണ വിവേചനം ഇല്ലാത്ത ആളായിരുന്നു റോസിയെ വിവാഹം ചെയ്ത കേശവപ്പിള്ള. നല്ല മനുഷ്യനായിരുന്നു എന്നും, എല്ലാവരെയും ഒരുപോലെ കാണുന്ന ആളായിരുന്നു എന്നും റോസിയുടെ സഹോദരന്‍ ഗോവിന്ദന്‍ പറയുന്നു. അവസാന കാലങ്ങളില്‍ റോസി തീരെ കിടപ്പിലായിരുന്നുവത്രെ. മക്കളുടെ ഒന്നും സഹായമില്ലാതെ തന്റെ ഭാര്യയെ പൂര്‍ണമായും പരിപാലിച്ചത് കേശവപ്പിള്ളയാണ്. ആരോഗ്യത്തോടെ ഇരിയ്ക്കുന്ന കാലത്ത് തിരുവനന്തപുരത്തേക്ക് വരാന്‍ ആവശ്യപ്പെട്ട് ഗോവിന്ദന്‍ വിളിക്കുമായിരുന്നുവത്രെ. വരാം എന്ന് പറയുകയല്ലാതെ ഒരിക്കലും റോസി തിരിച്ചുവന്നില്ല.

റോസിയുടെ മരണം

മരിക്കുന്നത് വരെ റോസി തന്റെ ഭൂതകാലം ആരോടും പറഞ്ഞിട്ടില്ല. മക്കളായ പത്മയ്ക്കും നാഗപ്പനും പോലും അത് അറിയില്ലായിരുന്നു. തന്റെ സ്വത്വം മറച്ച് പിടിച്ചാണ് പിന്നീട് റോസി എന്ന രാജമ്മ ജീവിച്ചു മരിച്ചത്. തൊണ്ണൂറുകളിലാണ് മരിച്ചത്. മരണ വിവരം സഹോദരന്‍ ഗോവിന്ദനെ അറിയിച്ചത് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിവരം അറിഞ്ഞ് കുറേ വഴക്കിട്ട ശേഷം അവിടെ പോയി ചടങ്ങുകള്‍ എല്ലാം ചെയ്തു. പക്ഷെ പിന്നീട് പെങ്ങളുടെ കുടുംബവുമായി ഗോവിന്ദനും അകന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്