Also Read: 'എനിക്ക് ഭയങ്കര ഇഷ്ടാ...' മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് ഉമ്മനൽകി സീമ; താര സമ്പന്നമായി ഐ.വി. ശശി ഫിലിം അവാര്‍ഡ്, വീഡിയോ
'ആദ്യത്തെ കഥ'
1972-ൽ വ്യവസായ പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന കൊല്ലം എസ്.കെ നായരുടെ മദ്രാസ് ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് ജനാര്‍ദ്ദനന് 'ആദ്യത്തെ കഥ' എന്ന സേതുമാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ സിനിമകളിൽ അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി. ഏഴു വര്‍ഷം അങ്ങനെ കടന്നുപോയി. പക്ഷേ പിന്നീട് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു.
എന്തെങ്കിലും ബിസിനസിലേക്ക് തിരിയാൻ
80-82 കാലത്ത് അന്യഭാഷ സിനിമകളുടെ ഡബ്ബിങ്ങിലേക്കും അദ്ദേഹം തിരിഞ്ഞു. ആ സമയത്താണ് കൊച്ചിയിലും ദുബായിലുമൊക്കെ ജോലി ചെയ്തിരുന്ന സുഹൃത്തായ പ്രസന്നൻ ചെന്നൈയിലെത്തിയത്. സിനിമയിൽ വേഷങ്ങൾ കുറഞ്ഞതോടെ എന്തെങ്കിലും ബിസിനസിലേക്ക് തിരിയാൻ ജനാര്‍ദ്ദനനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബിസിനസിലൊന്നും പരിചയമില്ലാത്തതിനാൽ ജനാര്‍ദ്ദനന് ആശങ്കയുണ്ടായിരുന്നുവെങ്കിലും പ്രസന്നൻ അദ്ദേഹത്തിന് ധൈര്യം നൽകുകയായിരുന്നു.
വീടിന് മുന്നിലെ മുറിയിൽ ഏലയ്ക്ക
താമസിയാതെ ഇരുവരും കൊച്ചിയിലെത്തി ഒരു ഹോട്ടലിൽ വന്ന് മുറിയെടുത്തു. പനമ്പിള്ളി നഗറിൽ ഓഫീസുള്ള ചെറിയാൻ എന്ന ബിസിനസുകാരനുമായി ഇതിനിടയിൽ ബന്ധപ്പെട്ടു ഏലയ്ക്ക ആയിരുന്നു അദ്ദേഹം ബിസിനസ് ചെയ്തിരുന്നത്. ചെന്നൈയിൽ ഏലയ്ക്ക വിൽക്കാമോ എന്നു ജനാര്‍ദ്ദനനോട് ചെറിയാൻ ചോദിച്ചു. സംഗതി കൊള്ളാമെന്ന തോന്നലാണ് അപ്പോഴുണ്ടായത്. ജനാര്‍ദ്ദനനന്‍റെ സുഹൃത്തായ നാസറിന് അക്കാലത്ത് എറണാകുളത്ത് ഒരു എക്സ്പോർട്ടിംഗ് കമ്പനിയുണ്ട്. കൊച്ചിയിൽ നിന്ന് ഏലയ്ക്ക ചെന്നൈയിൽ എത്തിച്ച് നൽകാമെന്ന് നാസര്‍ ഏൽക്കുകയായിരുന്നു. മള്‍ട്ടി ട്രേഡ്സ് എന്ന പേരിൽ ഒരു കമ്പനി ഇക്കാലത്ത് ജനാർദ്ദനൻ തുടങ്ങി. ചെന്നൈയിൽ അശോക് നഗറിലാണ് ജനാര്‍ദ്ദനൻ താമസിച്ചിരുന്നത്. വീടിന് മുൻവശത്തായി ഒരു മുറിയിൽ ഏലയ്ക്ക സ്റ്റോക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തി. അഡ്വാൻസ് കൊടുത്തിരുന്നതിനാൽ തന്നെ താമസിയാതെ ഏലയ്ക്ക അവിടെ എത്തിച്ചേര്‍ന്നു.
ചെറുവിരലിന്‍റെ നീളമുള്ളൊരു പാമ്പ്
ഏലയ്ക്ക ബിസിനസ് പുരോഗമിച്ചു തുടങ്ങി. നല്ല ലാഭമുള്ള കച്ചവടമായി ജനാര്‍ദ്ദനന് തോന്നി. ഒരു മാസം കഴിഞ്ഞപ്പോള്‍ ജനാര്‍ദ്ദനന് പുതിയൊരു ചിന്ത വന്നു. ഏലയ്ക്ക അപ്പപ്പോള്‍ വിൽക്കാതെ സ്റ്റോക് ചെയ്ത് വെച്ച് വിലകൂടുമ്പോള്‍ വിറ്റാലോ എന്നതായിരുന്നു ചിന്ത. അങ്ങനെ വിൽപ്പന തൽക്കാലത്തേക്ക് നിര്‍ത്തി. ഏലയ്ക്ക മുറിയിൽ സ്റ്റോക് ചെയ്യാൻ തുടങ്ങി. ചാക്കുകെട്ടുകള്‍ മുറിയിൽ നിറഞ്ഞു തുടങ്ങി. വീടിന് മുന്നിലെ റോഡിലൂടെ പോകുന്നവര്‍ക്കുവരെ ഏലയ്ക്കായുടെ മണം കിട്ടിതുടങ്ങി. വില കൂടി വരുന്തോറും ജനാര്‍ദ്ദനൻ സ്റ്റോക് വര്‍ദ്ധിപ്പിക്കാനും തുടങ്ങി. ആദിമൂലം എന്ന വീട്ടു ജോലിക്കാരൻ ഒരു ദിവസം ഏലയ്ക്ക സ്റ്റോക് ചെയ്ത മുറി വൃത്തിയാക്കുന്നതിനിടയിൽ അലറി വിളിച്ചു. അയ്യോ പാമ്പ്, ജനാര്‍ദ്ദനൻ ചെന്ന് നോക്കുമ്പോള്‍ ചെറുവിരലിന്‍റെ നീളമുള്ളൊരു പാമ്പ്.
ആര്‍ക്കും ഏലയ്ക്ക വേണ്ട!
വളരെ വിഷമുള്ളതാണെന്നും ഏലയ്ക്ക ഉള്ളിടത്തു വരുന്നൊരു തരം പാമ്പാണെന്നുമായി ആദിമൂലം. കുഞ്ഞങ്ങളൊക്കെ ഉള്ളതല്ലേ, വീട്ടിൽ ഏലയ്ക്ക സ്റ്റോക്ക് ചെയ്യുന്നത് നല്ലതല്ലെന്ന് ഇതോടെ ജനാർദ്ദനന് തോന്നി. പക്ഷേ അപ്പോഴേക്ക് ഏലയ്ക്കായ്ക്ക് വിലയിടിവായി തുടങ്ങിയിരുന്നു. വാങ്ങിയ വിലയിലും കുറവായി. ഇതോടെ ഏലയ്ക്കായുടെ സാമ്പിളുമായി പല മാർക്കറ്റുകളിലും ജനാർദ്ദനൻ കയറിയിറങ്ങി. ആര്‍ക്കും ഏലയ്ക്ക വേണ്ട. എവിടെ നിന്നോ ധാരാളം ഏലയ്ക്ക മാർക്കറ്റിൽ വരുന്നതാണ് വിലകുറയാൻ കാരണമെന്ന് പലയിടത്തും അന്വേഷിച്ചപ്പോള്‍ ജനാര്‍ദ്ദനന് മനസ്സിലായി.
കാലുപിടിച്ച് ഏലയ്ക്ക വിറ്റഴിക്കുകയായിരുന്നു
ഒരുപാട് ശ്രമിച്ചിട്ടും ഏലയ്ക്ക വിറ്റഴിക്കാനാവുന്നില്ല. ഒടുവിൽ ജനാര്‍ദ്ദനൻ പോണ്ടി ബസാറിൽ ഒരു കച്ചവടക്കാരന്‍റെ കാലുപിടിച്ച് കിട്ടിയ വിലയ്ക്ക് ഏലയ്ക്ക വിറ്റഴിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിലെ സിനിമാക്കാര്‍ക്കിടയിൽ ജനാര്‍ദ്ദനന്‍റെ ഏലയ്ക്ക കച്ചവടം പോലെയെന്നൊരു ചൊല്ലു തന്നെയുണ്ടായി. ശ്രദ്ധേയ ഫോട്ടോഗാഫറായ ചിത്രാ കൃഷ്ണൻകുട്ടി കുറച്ചുനാൾ മുമ്പ് മലയാള മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഈ സംഭവം പറയുകയുണ്ടായത്.
ചിത്രങ്ങൾ: അജിലാൽ