Please enable javascript.Vijayakanth Life,നിറമില്ല, ഉയരമില്ല, നടനാകാനുള്ള ഒരു യോഗ്യതയും ഇല്ല എന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടു, വാശിക്കാരനായ വിജയകാന്ത് സിനിമാ ലോകം കീഴടക്കിയത് എങ്ങനെ? - vijayakanth success story: life, cinema and politics - Samayam Malayalam

നിറമില്ല, ഉയരമില്ല, നടനാകാനുള്ള ഒരു യോഗ്യതയും ഇല്ല എന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടു, വാശിക്കാരനായ വിജയകാന്ത് സിനിമാ ലോകം കീഴടക്കിയത് എങ്ങനെ?

Authored byഅശ്വിനി പി | Samayam Malayalam 28 Dec 2023, 10:10 am
Subscribe

നിറമില്ല, ഉയരം പോര, അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിജയകാന്തിനെ പിടിച്ചു പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ചെറുപ്പം മുതലേ വാശിക്കാരനായിരുന്ന വിജയകാന്ത് അവിടെ ഒന്നും പരാജയം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല

vijayakanth success story life cinema and politics
നിറമില്ല, ഉയരമില്ല, നടനാകാനുള്ള ഒരു യോഗ്യതയും ഇല്ല എന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടു, വാശിക്കാരനായ വിജയകാന്ത് സിനിമാ ലോകം കീഴടക്കിയത് എങ്ങനെ?
ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്ന നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഒരു ക്യാപ്റ്റന്‍ യുഗം അവസാനിക്കുകയാണെന്ന് തമിഴ് മക്കള്‍ കണ്ണീരോടെ പറയുന്നു. സിനിമയില്‍ എന്നത് പോലെ രാഷ്ട്രീയത്തിലും സജീവമായിരുന്ന വിജയകാന്ത് ഒരുപാട് സാധാരണക്കാര്‍ക്ക് സഹായമായിരുന്നു. അവഗണിക്കപ്പെട്ട ഇടങ്ങളില്‍ നിന്ന് വാശികാരണം നേടിയെടുത്തതാണ് എല്ലാം. ജീവിതത്തോടുള്ള പോരാട്ടമായിരുന്നു നടന്റെ ജീവിതം

വിജയരാജ് അളകര്‍സ്വാമി എന്ന വിജയകാന്ത്

വിജയരാജ് അളകര്‍സ്വാമി എന്ന വിജയകാന്ത്

വിജയകാന്ത്, ക്യാപ്റ്റന്‍, പുരട്ചി കലൈഞ്ജന്‍ എന്നിങ്ങനെയൊക്കെയാണ് അറിയപ്പെടുന്നത് എങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിജയരാജ് അളകര്‍സ്വാമി എന്നാണ്. 1952 ആഗസ്റ്റ് 25 ന് മധുരൈയില്‍ ആണ് വിജയകാന്തിന്റെ ജനനം. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ചെറുപ്പം മുതലേ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ എനിക്ക് നടനായാല്‍ മാത്രം പോര, രാഷ്ട്രീയത്തിലും സജീവമാവണം എന്നതായിരുന്നു വിജയകാന്തിന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹം.

സിനിമാ - രാഷ്ട്രീയ സ്വപ്നം

സിനിമാ - രാഷ്ട്രീയ സ്വപ്നം

പുരട്ചി തലൈവര്‍ എംജിആറിനെ മാതൃകയാക്കിയാണ് വിജയകാന്ത് സിനിമയെയും രാഷ്ട്രീയത്തെയും സ്വപ്‌നം കണ്ടത്. ജനങ്ങള്‍ക്ക് സേവനം ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം. അതിന് ആദ്യം സിനിമാ നടനാകണം എന്നതായിരുന്നു വിജയകാന്തിന്റെ പ്ലാന്‍. എങ്ങനെയായാലും ഞാന്‍ നടനാകാന്‍ പോകുകയാണ്, പിന്നെ എന്തിന് പഠിക്കണം എന്ന് ചിന്തിച്ച് പത്താം ക്ലാസില്‍ വച്ചു തന്നെ പഠനം നിര്‍ത്തി. സിനിമയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

വാശി പിടിച്ചു, നേടിയെടുത്തു

വാശി പിടിച്ചു, നേടിയെടുത്തു

എന്നാല്‍ ചെറുപ്പം മുതലേ വാശിക്കാരനാണ് വിജയകാന്ത്. ആരെയും, ഒന്നിനെയും ഭയപ്പെടാറില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. അതുകൊണ്ട് അച്ഛന്റെ എതിര്‍പ്പുകളൊന്നും കാര്യമാക്കി എടുത്തതേയില്ല. സിനിമാ മോഹവുമായി മധുരൈയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തി. എന്നാല്‍ സിനിമ എന്ന വലിയ ലോകത്തേക്ക് കടക്കുക എന്നത് അത്ര നിസ്സാരമായിരുന്നില്ല. നിറത്തിന്റെയും ഉയരത്തിന്റെയും പേരില്‍ ഒരുപാട് അവഗണനകള്‍ സഹിച്ചു. അവസാനം ഒരു സിനിമയില്‍ അവസരം കിട്ടി, അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്താക്കി.

വിജയകാന്ത് എന്ന പേരിലേക്ക് എത്തിയത്

വിജയകാന്ത് എന്ന പേരിലേക്ക് എത്തിയത്

അതുകൊണ്ടൊന്നും തന്റെ ആഗ്രഹത്തില്‍ നിന്നും പിന്‍തിരിയാന്‍ വിജയകാന്ത് തയ്യാറായിരുന്നില്ല. 1979 ല്‍ പുറത്തിറങ്ങിയ ഇനിയ്ക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വിജയകാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം വിജയകാന്ത് എന്ന പേരിലേക്ക് മാറുകയും ചെയ്തു. തന്റെ പേരിലെ വിജയ- എന്നതും അന്ന് സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്നുകൊണ്ടിരിക്കുന്ന രജനികാന്തിന്റെ പേരിലെ കാന്ത്- എന്നതും ചേര്‍ത്താണ് വിജയകാന്ത് എന്ന പേര് വച്ചത്.

വിജയകാന്തിന്റെ വളര്‍ച്ച

വിജയകാന്തിന്റെ വളര്‍ച്ച

എന്നാല്‍ തുടക്കത്തില്‍ ചെയ്ത സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഒരു ബ്രേക്കിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1980 ല്‍ റിലീസായ ദൂരത്ത് ഇടിമുഴക്കം എന്ന സിനിമയിലൂടെയാണ് കരിയര്‍ ബ്രേക്ക് കിട്ടുന്നത്. അതിന് ശേഷം വിജയകാന്ത് എന്ന നടന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതിന് ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് മാറിയ വിജയകാന്തിന്റെ നൂറാമത്തെ സിനിമയായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴ് ക്ലാസിക് ചിത്രങ്ങളില്‍ മുന്നിലാണ്.

സിനിമയ്ക്ക് ഫുള്‍സ്റ്റോപ്പിട്ടത്

സിനിമയ്ക്ക് ഫുള്‍സ്റ്റോപ്പിട്ടത്

നൂറ്റിയന്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച വിജയകാന്ത് 2010 ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ഏറ്റവും അവസാനം മുഖ്യവേഷത്തില്‍ എത്തിയ സിനിമയും ഇത് തന്നെയാണ്. 2015 ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡിയന്‍ നായകനായി എത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് അഭിനയ ജീവിതത്തിന് ഫുള്‍സ്റ്റോപ് ഇടുകയായിരുന്നു. കലൈമാമണി പുരസ്‌കാരം ഉള്‍പടെ നിരവധി അംഗീകാരങ്ങള്‍ വിജയകാന്തിനെ തേടിയെത്തിയിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്

2005 ല്‍ ആണ് ദേശീയ മുര്‍പോക് ദ്രാവിഡ കഴകം (ഡി എം ഡി കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വിജയകാന്ത് രൂപം നല്‍കിയത്. 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിച്ചുവെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പാര്‍ട്ടിയുടെ ശക്തി കൂടിക്കൂടി വന്നു. 2011 മുതല്‍ 16 വരെ തമിഴ്‌നാടിന്റെ പ്രതിഷേധ നേതാവായിട്ടാണ് വിജയകാന്തിനെ കണ്ടിരുന്നത്. ക്യാപ്റ്റന്‍ എന്ന പേര് സജീവമായതും ഈ കാലത്താണ്.


അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ