ആപ്പ്ജില്ല

മാമുക്കയുടെ വേർപാടിൽ ഏറ്റവും സന്തോഷിക്കുന്നത് ഒരു പക്ഷെ ഇന്നച്ചനാവാം! തമാശകൾ പറയാനായി കാത്തിരിക്കുകയായിരിക്കും

മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സങ്കടം പങ്കിട്ട് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. തന്റേതായ ശൈലിയിലൂടെയായി മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം രേഖപ്പെടുത്തിയാണ് അദ്ദേഹം യാത്രയാവുന്നത്. ട്രോളുകളില്‍ വരെ നിറഞ്ഞുനിന്ന പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

Edited byഅനുപമ നായർ | Samayam Malayalam 27 Apr 2023, 11:37 am
മാമുക്കോയയുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. കുഞ്ഞാടുകള്‍ എന്ന പരമ്പരയിലാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം അഭിനയിച്ചതെന്ന് വിനോദ് കോവൂര്‍ പറയുന്നു. പ്രിയദര്‍ശന്‍ ചിത്രമായ ഓളവും തീരത്തിലാണ് ഒടുവിലായി ഒന്നിച്ച് അഭിനയിച്ചതെന്നും വിനോദ് പറയുന്നു.
Samayam Malayalam vinod kovoor shared a new writeup about mamukkoya
മാമുക്കയുടെ വേർപാടിൽ ഏറ്റവും സന്തോഷിക്കുന്നത് ഒരു പക്ഷെ ഇന്നച്ചനാവാം! തമാശകൾ പറയാനായി കാത്തിരിക്കുകയായിരിക്കും

ഇന്നച്ചന് പിന്നാലെ മാമുക്കയും പോയി. മലയാള സിനിമക്ക് നിരവധി ഹാസ്യ മുഹൂർത്തങ്ങളും സീരിയസ് മുഹൂർത്തങ്ങളും സമ്മാനിച്ച രണ്ട് നക്ഷത്രങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലായ് നമ്മെ വിട്ട് പിരിഞ്ഞത്. ഡിഗ്രി കഴിഞ്ഞ് സിനിമാ സീരിയൽ മോഹവുമായ് നടക്കുമ്പോഴാണ് കോഴിക്കോട് വെച്ച് സുധീഷ് ശങ്കർ സംവിധാനം ചെയ്ത "കുഞ്ഞാടുകൾ "എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കോമ്പിനേഷൻ മാമുക്കയുമൊത്ത്. സന്തോഷ ദിനമായിരുന്നു അത്.
പിന്നീട് നന്ദൻ കാവിൽ സംവിധാനം ചെയ്ത "മഴനൂൽകനവുകൾ " എന്ന എന്റെ ആദ്യ സിനിമയിലും മാമുക്ക കൂടെ ഉണ്ടായ് . പിന്നീട് ഉസ്താദ് ഹോട്ടലിലും വേറേയും കുറേ സിനിമകൾ . ഗൾഫ് പ്രോഗ്രാമുകൾ കോഴിക്കോട്ടെ കലാ സാംസ്കാരിക പരിപാടികൾ അങ്ങനെ അങ്ങനെ ഒരു പാട് നല്ല ഓർമ്മകൾ ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂലൈ മാസം തൊടുപുഴയിൽ വെച്ച് ചിത്രീകരിച്ച പ്രിയദർശൻ സാർ സംവിധാനം ചെയ്ത "ഓളവും തീരവും " എന്ന സിനിമാ ഷൂട്ടിംഗ് ലൊക്കേഷനും നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.

തമാശയായാലും സീരിയസ് കഥാപാത്രങ്ങൾ ആയാലും മാമുക്കയുടെ കൈയ്യിൽ ഭദ്രം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പെരുമഴ കാലത്തിലേയും ഹിസ് ഹൈനസ് അബ്ദുള്ളയിലേയും കഥാപാത്രങ്ങൾ. എം80 മൂസയുടേയും മറിമായത്തിന്റേയും വലിയ ഇഷ്ട്ടക്കാരനായിരുന്നു മാമുക്ക. നേരിൽ കാണുമ്പോഴെല്ലാം കണ്ട കഴിഞ്ഞ എപ്പിസോഡുകളെ കുറിച്ച് പറയുമായിരുന്നു. ഒരു നല്ല നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യ സ്നേഹി കൂടിയായിരുന്നു മാമുക്ക . ഇനി ഓർമ്മകളിൽ . കലാകാരൻമാർക്ക് മരണമില്ലല്ലോ അത്രയേറെ കഥാപാത്രങ്ങളെയല്ലേ മാമുക്ക അനശ്വരമാക്കിയത്. മാമുക്കയുടെ വേർപ്പാടിൽ ഏറ്റവും സന്തോഷിക്കുന്നത് ഒരു പക്ഷെ ഇന്നച്ചനാവാം സ്വർഗ്ഗത്ത് കാത്തിരിക്കയായിരിക്കും വെടിപറച്ചിലിനും തമാശകൾക്കുമായ്. മാമുക്ക ആത്മാവിന് നിത്യശാന്തി നേരുന്നു.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്