ആപ്പ്ജില്ല

IFFK 2018: മുഖ്യാതിഥികളായി Buddhadeb Dasgupta യും നന്ദിത ദാസും

ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം മജീദ് മജീദിക്കാണ്.

തിരുവനന്തപുരം: ഡിസംബർ ഏഴ് മുതൽ പതിമൂന്നുവരെ നടക്കുന്ന കേരള രാജ്യേന്തര സിനിമാ മേളയിൽ ബുദ്ധദേവ് ദാസ്ഗുപ്തയും നന്ദിതാ ദാസും മുഖ്യാഥിതികളാകും. ഇറാനിയൻ സിനിമാ സംവിധായകൻ മജീദ് മജീദിയാണ് ജൂറി ചെയർമാൻ. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ്ഗുപ്ത കവിയും സംവിധായകനും തിരക്കഥാകൃത്തുമാണ്. 1978ൽ പുറത്തിറങ്ങിയ ‘ദുരത്വ’ ആദ്യചിത്രം. ഇന്ത്യൻ ചലചിത്ര രംഗത്ത് നടിയും സംവിധായകയുമാണ് നന്ദിതാ ദാസ്. ഫയർ, എർത്ത് എന്നീ സിനിമകളാണ് നന്ദിതയെ ശ്രദ്ധേയമാക്കിയത്.
Samayam Malayalam iffk 2018 copy


മലയാളികൾക്ക് ഏറെ പ്രയമുള്ള ഇറാനിയൻ സംവിധായകൻ മജീദ് മജീദിയാണ് ഇക്കുറി ഐഎഫ്എഫ്കെയുടെ ജൂറി ചെയർമാനായി എത്തുന്നത്. ഐഎഫ്എഫ്കെയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം മജീദ് മജീദിക്കുതന്നെയാണ്.

ഡെലിഗേറ്റുകൾക്കായി 12 സ്ക്രീനുകളിലാണ് സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നത്. നിശാഗന്ധി, ടാഗോർ തിയറ്റർ, കലാഭവൻ, ധന്യ-രമ്യ, കൈരളി-ശ്രീ-നിള, ന്യൂ തിയറ്റർ (3 സ്ക്രീനുകൾ), കൃപ, ശ്രീ പദ്മനാഭ എന്നീ തിയറ്ററുകളിലെ 12 സ്ക്രീനുകളിലാണ് ഡെലിഗേറ്റുകൾക്കുവേണ്ടി സിനിമ പ്രവർശിപ്പിക്കപ്പെടുക. 72 രാജ്യങ്ങളിൽനിന്നുള്ള 164 സിനിമകളാണ് ഇക്കുറി സിനിമാസ്വാദകർക്കായി തയ്യാറായിരിക്കുന്നത്. ഏരീസ് പ്ലക്സിൽ ജൂറിക്കും സിനിമാ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള പ്രദർശനമാണ് നടക്കുക. ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് സമയം മലയാളത്തോട് പറഞ്ഞു.

പ്രളയാനന്തരം സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ പാസിന്റെ നിരക്ക് ഉയർത്തിയിരുന്നു. ഇത് ഡെലിഗേറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. 7500 പാസുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. 11,000 പാസുകളായിരുന്നു കഴിഞ്ഞ തവണ വിറ്റുപോയത്. 2000 രൂപ ഡെലിഗേറ്റ് പാസുകൾക്കും 1000 രൂപ വിദ്യാർത്ഥികൾക്കായുള്ള പാസുകൾക്കും ഏർപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്കും ഇക്കുറി ഇളവുകളൊന്നും ഉണ്ടായിരുന്നില്ല.

ഇക്കുറി ക്യൂ നിന്ന് സിനിമ കാണേണ്ടിവരില്ല. പകരം ടോക്കൺ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽത്തന്നെ ക്യൂവിൽ നിന്ന ശേഷം സിനിമ കാണാൻ കഴിയാത്തതിൽ നിരാശപ്പെടേണ്ടിവരില്ല. ടാഗോർ തിയ്യറ്ററായിരിക്കും പ്രധാന വേദി. പതിവുപോലെ ഇക്കുറിയും ഓപ്പൺ ഫോറം ഉണ്ടായിരിക്കുന്നതാണ്.

ഏഴാം തിയ്യതി വൈകുന്നേരം ആറുമണിക്ക് നിശാഗന്ധി തിയ്യറ്ററിൽ ഉദ്ഘാടന ചിത്രമായ ‘എവരിബഡി നോസ്’ പ്രദർശിപ്പിക്കപ്പെടും. എട്ടാം തിയ്യതി രണ്ടുമുതൽ മൂന്നുവരെ ടാഗോർ തിയറ്ററിൽ നന്ദിതാ ദാസും മീന ടി പിള്ളയും തമ്മിൽ സംഭാഷണം നടത്തും. ഒമ്പതിന് ഉച്ചതിരിഞ്ഞ് രണ്ടു മുതൽ മൂന്നുവരെ ബുദ്ധദേവ് ദാസ് ഗുപ്ത സിനിമാസ്വാദകരുമായി സംവദിക്കും. 10-ാം തിയ്യതി, ഉച്ചതിരിഞ്ഞ് രണ്ടിന് ഇറാനിയൻ സംവിധായകനായ മജീദ് മജീദിയും ബീനാ പോളും തമ്മിൽ സംഭാഷണം നടത്തും. 11ന് ഫിലിപ്പൈൻസിൽനിന്നുള്ള തിരക്കഥാകൃത്തും സംവിധായകനുമായ അഡോൾ അലിക്സ് സിനിമാസ്വാദകരുമായി സംവദിക്കും.12ന് തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ വെട്രിമാരൻ എച്ച് ഷാജിയുമായി സംഭാഷണം നടത്തും. 13ന് അക്കാദമിക മേഖലയിൽ ശ്രദ്ധേയയും കവിയും സിനിമാ സംവിധായികയും അഭിനേത്രിയുമായ സുമതി ശിവമോഹൻ സിനിമാസ്വാദകരുമായി സംവദിക്കും.
ഓതറിനെ കുറിച്ച്
ലിയോനാൾഡ് ഡെയ്സി മാത്യു
ലിയോനാൾഡ് ഡെയ്സി മാത്യു, കഥാകൃത്തും മാധ്യമ പ്രവർത്തകനുമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശം. ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം 2016 മുതൽ മാധ്യമ രംഗത്ത് സജീവമായി.... കൂടുതൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്