പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി കെെകോര്‍ക്കുന്ന വാരിയംകുന്നന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലബാര്‍ വിപ്ലവത്തിന്റെ കഥ പറയുന്ന സിനിമയില്‍ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇതേ പ്രമേയവുമായി പിടി കുഞ്ഞുമുഹമ്മദും സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ താന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി ഇരിക്കുകയാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. എന്നാല്‍ ആഷിഖിന്റെ പ്രഖ്യാപനം വന്നതോടെ താനും ചിത്രം പ്രഖ്യാപിക്കുകയാണ്. അതേസമയം മല്സരമൊന്നുമില്ലെന്നും രണ്ടു സിനിമയും സംഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Also Read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥ്വിരാജ്; സംവിധാനം ആഷിഖ് അബു
ചിത്രത്തില്‍ ആരായിരിക്കും അഭിനയിക്കുക എന്ന് പറയാനായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. അതേസമയം രണ്ടുപേര്‍ തന്റെ മനസിലുണ്ടെന്നും കുഞ്ഞഹമ്മദ് ഹാജിയുടെ മുഖത്തോട് സാമ്യമുള്ള ഒരാളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷഹീദ് വാരിയുംകുന്നന് എന്നാണ് തന്റെ സിനിമയുടെ പേരെന്നും അദ്ദേഹം അറിയിച്ചു.
‘സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഒന്നും പറയാനില്ല. ചരിത്രം അറിയാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ധീരനായ നായകനാണ്. ഹിന്ദുവിരുദ്ധനൊന്നുമല്ല അദ്ദേഹമെന്നും പിടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
Also Read: നടി അനശ്വര വിവാഹിതയാവുന്നു; ചിത്രങ്ങൾ കാണാം
'ആനക്കയത്ത് നിന്ന് മഞ്ചേരിക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ജാഥ നടത്തുന്നുണ്ട്. 500 പേരോളം ആ ജാഥയിലുണ്ടായിരുന്നു. അതിൽ നൂറിലേറെ പേർ ഹിന്ദുക്കളായിരുന്നു. ചരിത്രം അറിയാത്തവർ വിവാദമുണ്ടാക്കും. എന്റെ ‘ഷഹീദ് വാരിയംകുന്നൻ’ എന്ന സിനിമയുമായി ഞാൻ മുന്നോട്ടുതന്നെ പോകും.’ പി.ടി കുഞ്ഞുമുഹമ്മദ് കൂട്ടിച്ചേര്‍ത്തു.