ആപ്പ്ജില്ല

ഫഹദ് പോലും അഭിമുഖം നൽകാൻ ഇറങ്ങിയതിന് കാരണമെന്താണ്! സിനിമയേക്കാൾ ഹിറ്റായ ചില പ്രൊമോഷനുകൾ!!

സിനിമ ജനങ്ങളിലേക്കെത്തിക്കാൻ ഏതറ്റം വരേയും താരങ്ങൾ ഇപ്പോൾ പോകേണ്ട സ്ഥിതിയിലാണ്

Samayam Malayalam 5 Aug 2022, 3:36 pm
സാധാരണയായി അധികം ഇന്‍റർവ്യൂകളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ഫഹദ് ഫാസിലിനെപ്പോലെയുള്ള താരങ്ങളടക്കം ഇപ്പോൾ സിനിമ പ്രൊമോഷന്‍റെ ഭാഗമായി തുടർച്ചയായി ഇന്‍റർവ്യൂ നൽകുന്നത് മലയാളത്തിലെ പുതിയ പ്രൊമോഷൻ ട്രെൻഡിന്‍റെ ഭാഗമാണ്. പൃഥ്വിരാജ് ചിത്രമായ കടുവയുടെ പ്രൊമോഷൻ ദുബായിൽ വെച്ച് നടത്തിയതും അങ്ങനെ തന്നെയാണ്. ബുർജ് ഖലീഫയിൽ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ലുക്കും പേരും പ്രദർശിപ്പിച്ചും പഴയ കാലത്തേത് പോലെ ജീപ്പിൽ വിളിച്ചു പറഞ്ഞ് പ്രചരണം നടത്തിയും അന്നൗൺസ്‌മെന്‍റിനൊപ്പം 'വാണ്ടഡ്' പോസ്റ്ററുകളും വിതരണം ചെയ്‌തതാണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റിലീസിനൊരുങ്ങിയത്. മമ്മൂട്ടി ചിത്രം സിബിഐ5 ഉം ബുർജ് ഖലീഫയിൽ പ്രൊമോഷൻ നടത്തുകയുണ്ടായി.
Samayam Malayalam different film promotion ideas in latest malayalam films
ഫഹദ് പോലും അഭിമുഖം നൽകാൻ ഇറങ്ങിയതിന് കാരണമെന്താണ്! സിനിമയേക്കാൾ ഹിറ്റായ ചില പ്രൊമോഷനുകൾ!!


Also Read: 'അറിയിപ്പ്' കാണാനെത്തിയത് 2500 പേര്‍; ലൊക്കാര്‍ണോ മേളയിലെ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍

ജനങ്ങളിലേക്ക് എത്തിക്കാൻ...

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ റേഡിയോയിൽ വരുന്ന പാട്ടുകളായിരുന്നു പണ്ട് കാലത്ത് സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രമോഷൻ. അത് പിന്നീട് നോട്ടീസുകളിലേക്കും പത്ര പരസ്യങ്ങളിലേക്കും വണ്ടികളിൽ വിളിച്ച് പറയുന്നതിലേക്കുമൊക്കെയെത്തി. ആകാശദൂത് എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് കരഞ്ഞ് കണ്ണ് കലങ്ങി പുറത്ത് വരുന്ന പ്രേക്ഷകർക്ക് തൂവാല നൽകി സിനിമയ്ക്ക് പ്രമോഷൻ നടത്തിയിരുന്നു. അവിടെ നിന്നിങ്ങോട്ട് കാലം ഒരുപാട് സഞ്ചരിച്ചു കഴിഞ്ഞു. റിലീസിന് മുൻപേയുള്ള ചടങ്ങുകളുടെ എണ്ണം കൂടുകയാണ്.

നെഗറ്റീവ് പബ്ലിസിറ്റിയും

ടൈറ്റിൽ ലോഞ്ച്, ഓഡിയോ ലോഞ്ച്, ഫസ്റ്റ്‌ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ, ക്യാരക്ടർ പോസ്റ്റർ, ടീസർ റിലീസ്, ട്രെയ്ലർ റിലീസ് എന്തിനേറെ ഇറങ്ങുന്ന 5 മിനിട്ട് ദൈർഘ്യമുള്ള പാട്ടിന് പോലും 2 മിനിട്ട് ദൈർഘ്യമുള്ള ടീസർ ഇറക്കി പ്രമോഷൻ നടത്താറുണ്ട്. സോഷ്യൽ മീഡിയ വഴിയും ട്രോൾ വഴിയും നെഗറ്റീവ് പബ്ലിസിറ്റി വഴി പോലും വൻ പ്രൊമോഷനാണ് നടക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രൊമോഷൻ പരിപാടികൾ ഇപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ കൂടി വരികയാണ്.

കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ

സിനിമ തീയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായാണ് സുരഭി ലക്ഷ്മിയും വിഷ്ണു ഉണ്ണി കൃഷ്ണനും പ്രധാന വേഷങ്ങളിലെത്തിയ കുറി റിലീസ് ചെയ്തത്. മൾട്ടിപ്ലക്സ് ഒഴികെയുള്ള തീയേറ്ററുകളിൽ നേരിട്ടെത്തി മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്‍റെ പിറകിൽ. സമാന രീതിയിൽ നവ്യ നായർ നായികയായെത്തിയ ഒരുത്തീ എന്ന ചിത്രത്തിന് സ്ത്രീകൾക്കൊപ്പമെത്തുന്ന പുരുഷന്മാർക്ക് ഫ്രീയായി ചിത്രം കാണാനുള്ള അവസരം നൽകിയിരുന്നു. ടൊവിനോ ചിത്രം മിന്നൽ മുരളിയും വൻ പ്രൊമോഷനുകളോടെയാണെത്തിയത്. കൊവിഡ് കാലത്തേ അതിജീവിക്കാനുള്ള ശ്രമങ്ങൾ അന്ന് മികച്ച രീതിയിൽ ടീം നടത്തിയിരുന്നു.

അനാവശ്യമായ ഹൈപ്പും വിനയാവാം

ഗംഭീര പ്രമോഷൻ നടത്തിയിട്ടും പൊട്ടി പൊളിഞ്ഞ സിനിമകളും ഉണ്ട്, ഒരു പ്രമോഷനും ഇല്ലാതെ തന്നെ കണ്ടവർ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റാക്കിയ സിനിമകളും ഉണ്ട്. ഏറ്റവും വലിയ ഉദാഹരണം പറഞ്ഞാൽ, ഒടിയൻ എന്ന ചിത്രത്തിന് അത്രയും വലിയ പ്രമോഷൻ നൽകിയില്ലായിരുന്നുവെങ്കിൽ ഒരു സാധാരണ സിനിമ എന്ന നിലയിൽ ചിത്രം വിജയിക്കുമായിരുന്നു. അനാവശ്യമായ ഹൈപ്പ് ആണ് ചിത്രത്തിന്‍റെ വീഴ്ചയുടെ ആഘാതം കൂട്ടിയത്. ദ്രോണ, മിസ്റ്റർ ഫ്രോഡ്, വീരം, മാമാങ്കം തുടങ്ങി മരക്കാർ വരെയും അത്തരം ഹൈപ്പ് നൽകിയത് കൊണ്ട് മാത്രം, പരാജയത്തിന്‍റെ വീര്യം കൂട്ടിയ ചിത്രങ്ങളുണ്ട്. ബിരിയാണി ആണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ആറിയ കഞ്ഞി കൊടുത്താലുള്ള അവസ്ഥയാണ് അപ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത്.

ചിലർക്ക് മൗത്ത് പബ്ലിസിറ്റി മതി

ഇക്കൂട്ടത്തിൽ പ്രമോഷൻ ഒന്നും ഇല്ലാതെ, മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയം നേടുന്ന സിനിമകളെ കുറിച്ച് എടുത്ത് പറയണം. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം പരാജയം ഉറപ്പിച്ച് തീയേറ്റർ വിട്ടതാണ്. എന്നാൽ സിനിമ ടെലിവിഷനിൽ എത്തിയപ്പോഴാണ് മികച്ച വരവേൽപ് കിട്ടിയത്. പരാജയപ്പെട്ട ഒരു ചിത്രത്തിന് രണ്ടാം ഭാഗമെടുത്ത് മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാള സിനിമ ചരിത്രത്തിൽ ഇടം നേടി. ഹോം, തിങ്കളാഴ്ച നിശ്ചയം, ബിരിയാണി പോലുള്ള കുറേ നല്ല ചിത്രങ്ങൾ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയം നേടിയിട്ടുണ്ട്. ഇനിയുള്ള കാലവും സിനിമകളുടെ പ്രൊമോഷൻ ഇതിലും വലിയ കാൻവാസിലേക്ക് മാറിയേക്കും. പ്രൊമോഷൻ എല്ലാ ചിത്രങ്ങൾക്കും ആവശ്യമാണ്. പക്ഷെ, ചെറിയ സിനിമകളെ വെല്ലുവിളിയ്ക്കും വിധമുള്ള പ്രമോഷൻ പരിപാടികൾ സിനിമയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമോ എന്ന കാര്യത്തിലാണ് സംശയം.

തയ്യാറാക്കിയത്: ശ്രീഷ ശിവരാമൻ

നൂറ് കോടി ക്ലബ്ബ് ഗുട്ടൻസ്

വിശപ്പ് മാറും എന്ന് പറഞ്ഞ് വിളിച്ചിരുന്നുവെങ്കിൽ അത് കഞ്ഞി ആയാലും ബിരിയാണി ആയാലും വെറുമൊരു കറിയും ചോറുമാണെങ്കിലും ആസ്വദിച്ച് കഴിച്ചേനെ. നടീ നടന്മാരുടെ തിരിച്ചുവരവ് ആഘോഷമാക്കി സിനിമയ്ക്ക് പ്രമോഷൻ നൽകാറുണ്ട്, സിനിമാ നടന്മാരെ തീയേറ്ററുകളിലേക്ക് കൊണ്ടു വന്നും, സോഷ്യൽ മീഡിയയിൽ ചില സിനിമാ പ്രമോഷൻ ഗ്രൂപ്പുകൾ ഉപയോഗിച്ചും, ചാനലുകളിൽ വാർത്ത നൽകിയും എന്തിനേറെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് നൂറ് കോടി ക്ലബ്ബിലെത്തി എന്ന പോസ്റ്ററടിച്ചും പ്രമോഷൻ നടത്താറുണ്ട്. പ്രൊമോഷൻ അൽപം അതിരിവിട്ടതായി പോയത് അടുത്തിടെ എവിടെ എന്ന സിനിമയുടേതായിരുന്നു. ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ആശ ശരത് കരഞ്ഞ് ലൈവിലെത്തിയതായിരുന്നു അത്.

Video-പുതിയ കാലത്തെ മാറ്റം; സിനിമയേക്കാൾ ഹിറ്റാകുന്ന പ്രൊമോഷനുകൾ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്