ആപ്പ്ജില്ല

'മാമാങ്കം' എന്തിന് കാണണം ? ഇതാ 5 കാരണങ്ങൾ

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കം തീയേറ്ററുകളിലെത്തുകയാണ്. ഡിസംബർ 12ന് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 50 കോടിയിലേറെ മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രമെന്നാണ് ഇതിനകം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. കേരളനാടിന്‍റെ സ്വന്തം വീരചാവേറുകളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആയോധനമുറകളുടെയെല്ലാം ദൃശ്യചാരുതയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ചിത്രങ്ങളും ട്രെയിലറിലെ ദൃശ്യങ്ങളുമെല്ലാം ഇത് അടിവരയിടുന്നതുമാണ്.

Samayam Malayalam 11 Dec 2019, 6:11 pm
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായൊരുങ്ങുന്ന മാമാങ്കം തീയേറ്ററുകളിലെത്തുകയാണ്. ഡിസംബർ 12ന് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 50 കോടിയിലേറെ മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രമെന്നാണ് ഇതിനകം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. കേരളനാടിന്‍റെ സ്വന്തം വീരചാവേറുകളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആയോധനമുറകളുടെയെല്ലാം ദൃശ്യചാരുതയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന ചിത്രങ്ങളും ട്രെയിലറിലെ ദൃശ്യങ്ങളുമെല്ലാം ഇത് അടിവരയിടുന്നതുമാണ്.
Samayam Malayalam five reasons to watch mamangam movie
'മാമാങ്കം' എന്തിന് കാണണം ? ഇതാ 5 കാരണങ്ങൾ


​​ചരിത്ര പ്രാധാന്യം

മാമാങ്കം സിനിമ എന്തുകൊണ്ട് കാണണമെന്നതിന് ഏറ്റവും ഉചിതമായി പറയാവുന്ന ഒരു വസ്തുത എന്തെന്നാൽ അതിന്‍റെ ചരിത്രപ്രാധാന്യം എന്നത് തന്നെയാണ്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ 12 വർഷത്തിലൊരിക്കലായി അരങ്ങേറിയിരുന്ന കലാ സാംസ്കാരിക വാണിജ്യ മഹോത്സവമായിരുന്നു മാമാങ്കം. ഈയൊരു സംഭവത്തെ അധികരിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രാധാന്യമുണ്ട്. എന്നാൽ അധികാരവടംവലിയുടെ തൽഫലമായി രക്തചൊരിച്ചിലിന്‍റെ ഒരു ചരിത്രം കൂടി ഇതിന്‍റെ ഭാഗമായുണ്ട്. അതിനാൽ ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥ കൂടിയാണ് ചിത്രം പറയുന്നത്.

​മമ്മൂട്ടിയുടെ വേഷപക‍ർച്ചകള്‍

മാമാങ്കത്തിൽ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതിലൊന്നാണ് പെൺവേഷം. പെണ്ണഴകിൽ മമ്മൂട്ടിയെത്തിയ ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഏറെ വൈറലായിരുന്നു. കൂടാതെ ചാവേൽ തലവനായുള്ള മറ്റൊരു ഗെറ്റപ്പും അൽപം പായം ചെന്ന ഗെറ്റപ്പും കൂടി ചിത്രത്തിൽ അദ്ദേഹത്തിനുണ്ട്. മമ്മൂട്ടി ആരാധകര്‍ക്ക് അതിനാൽ തന്നെ ഏറെ ആഘോഷിക്കാനുള്ള വകയുള്ള ചിത്രമാണിത്. മാത്രമല്ല ഒരു വടക്കൻ വീരഗാഥയ്ക്കും കേരള വർമ്മ പഴശ്ശിരാജയ്ക്കും ശേഷം അദ്ദേഹം അഭിനയിക്കുന്ന ചരിത്ര സിനിമ കൂടിയാണിത്.

​ചന്ദ്രോത്ത് പണിക്കരും ചന്തുണ്ണിയും

ഉണ്ണി മകുന്ദനും ബാലതാരമായുള്ള അച്യുതനും. ചിത്രത്തിൽ മമ്മൂട്ടി കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് ഇവരാണ്. ചന്ദോത്ത് പണിക്കര്‍, ചന്ദ്രോത്ത് ചന്തുണ്ണി എന്നീ കഥാപാത്രങ്ങളായാണ് ഇവരെത്തുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള വേഷങ്ങള്‍ കൂടിയാണ് ഇവരുടേത്. ഇവരുടെ കളരിയഭ്യാസ മുറകളും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. പുറത്തിറങ്ങിയ ട്രെയിലറിലും ഇവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

​മാമാങ്കത്തിലെ അത്ഭുത ബാലൻ

മാമാങ്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായി എത്തുന്നയാളാണ് മാസ്റ്റര്‍ അച്യുതൻ. മാമാങ്കം സിനിമയിലെ അത്ഭുത ബാലൻ, കുട്ടിയോദ്ധാവ് എന്നൊക്കെയാണ് ഇതിനകം അച്യുതൻ അറിയപ്പെട്ടിരിക്കുന്നത്. സാക്ഷാൽ മമ്മൂട്ടി തന്നെ ചിത്രത്തിലെ നായകൻ അച്യുതനാണെന്ന് ഒരു ചടങ്ങിനിടെ പറയുകയുമുണ്ടായി. മാമാങ്ക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സംഭവമാണ് ചരിത്രലിപികളിൽ ചന്തുണ്ണിയുടെ പേരിൽ കുറിക്കപ്പെട്ടിട്ടുള്ളത്. ഭടന്‍മാരെയെല്ലാം വെട്ടി വീഴ്ത്തി നിലപാട് തറ വരെയെത്തി സാമൂതിരിക്ക് നേരെ വാളോങ്ങുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു ചന്ദ്രോത്ത് ചന്തുണ്ണിയെന്ന് ചരിത്രം.

​​വള്ളുവനാട്ടിലെ പെണ്ണുങ്ങള്‍

മാമാങ്കത്തിന് വള്ളുവനാട്ടിൽ നിന്ന് ഒരാളെങ്കിലും ഇന്നും വരുന്നുണ്ടെങ്കിൽ പുകൾപെറ്റ പകയുടെ തീകെടാതെ പെണ്ണുങ്ങള്‍ അവരുടെ മനസ്സിൽ ചിതയൊരുക്കുന്നതുകൊണ്ടാണ്. അങ്ങനെയുള്ളവരുടെ വയറ്റിലാണ് വള്ളുവനാട്ടിലെ ആണുങ്ങളുടെ പിറവി. മാമാങ്കം ട്രെയിലറിൽ ചാവേർ തലവനായെത്തുന്ന മമ്മൂട്ടിയുടെ ഘനഗംഭീര ശബ്ദത്തിൽ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്. അതേ മാമാങ്കം സിനിമയിലെ പെണ്ണുങ്ങള്‍ക്കും ഒരുപാട് കഥകളുണ്ട്. അവരുടെ കഥകൂടിയാണ് ചിത്രം പറയുന്നതും. ഇതുകൂടാതെ മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന നിരവധി വിവാദങ്ങളും സിനിമ റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്