ആപ്പ്ജില്ല

പാട്ട് മാത്രമല്ല വിനീതിന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് അരവിന്ദ്! 'ഹൃദയം' തനിക്ക് ഇരട്ടി സന്തോഷമാണെന്ന് ജി വേണുഗോപാല്‍

ഒട്ടേറെ പ്രത്യേകതകളോടെയാണ് വിനീത് ശ്രീനിവാസന്റെ ഹൃദയമെത്തുന്നത്. ചിത്രത്തില്‍ പാട്ടുകാരനായി മാത്രമല്ല സഹസംവിധായകനായും പ്രവര്‍ത്തിച്ചിരിക്കുകയാണ് അരവിന്ദ് വേണുഗോപാല്‍. മകന്‍ പാട്ടുകാരനായും സഹസംവിധായകനായും വിനീതിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍.

Samayam Malayalam 19 Jan 2022, 10:26 am
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗായകനാണ് ജി വേണുഗോപാല്‍. സൗമ്യമായ പെരുമാറ്റവും സ്വരശുദ്ധിയോടെയുള്ള ആലാപനവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അച്ഛന് പിന്നാലെയായി മകനും പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അരവിന്ദ് വേണുഗോപാലും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് അരവിന്ദ്. സിനിമയും സംവിധാനവുമായിരുന്നു അവന്‍ പഠിച്ചത്. മകന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചുമുള്ള ജി വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
Samayam Malayalam g venugopal shares a happy news about his son s debut as an assistant director in hridayam
പാട്ട് മാത്രമല്ല വിനീതിന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് അരവിന്ദ്! 'ഹൃദയം' തനിക്ക് ഇരട്ടി സന്തോഷമാണെന്ന് ജി വേണുഗോപാല്‍

ഒരു സന്തോഷ വാർത്ത നിങ്ങളുമായ് പങ്കുവയ്ക്കട്ടെ. 17th ജനുവരി റിലീസ് ആയ വിനീത് ശ്രീനിവാസൻ്റെ "ഹൃദയം " എന്ന സിനിമയുടെ ഓഡിയോ കാസറ്റില്‍ ( അതേ, സിനിമയിലെ 15 ഗാനങ്ങൾ ലിമിറ്റഡ് എഡിഷൻ കാസറ്റുകളായും ഇറങ്ങുന്നു) മകൻ അരവിന്ദ് രണ്ട് ഗാനങ്ങൾ പാടുക മാത്രമല്ല, ആദ്യവസാനം വിനീതിൻ്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. സിനിമയും സംവിധാനവുമായിരുന്നു അവൻ ഐശ്ചികമായെടുത്ത് പഠിച്ച വിഷയങ്ങൾ. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ അഞ്ജലി മേനോൻ്റെ "കൂടെ " യിൽ ഡിഎ (ഡയറക്റ്റ് അസിസ്റ്റന്റ്) ആയി ചേരുകയായിരുന്നു.

അരവിന്ദിനെക്കുറിച്ച് വേണുഗോപാല്‍


സിനിമയുടെ പിന്നണിയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എനിക്ക്, സിനിമാ സംവിധാനം എന്നൊക്കെ പറയുന്നത് അതിസാഹസികമായ ഒരു പ്രവൃത്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. അവൻ പറഞ്ഞ് കേട്ട സിനിമയുടെ കാതലായ വശങ്ങൾ, ആസ്വാദന തലങ്ങൾ, ഇതൊക്കെ എന്നെയും ശരാശരിക്ക് മേലുള്ള ഒരു സിനിമാ പ്രേക്ഷകനാക്കി മാറ്റിക്കാണാം. അവനോടൊപ്പം സിനിമ കാണാൻ വലിയ ഇഷ്ടമാണ്. എൻ്റെ ഇടയ്ക്കിടയ്ക്കുള്ള ചോദ്യങ്ങൾക്ക് അവൻ സമയമെടുത്ത് ഉത്തരം തരുമ്പോൾ, എനിക്കെൻ്റെ അച്ഛനോടും, അച്ഛന് തിരിച്ചും, ഇത്തരത്തിലുള്ള ഒരു ക്ഷമയും സൗഹൃദവുമുണ്ടായിട്ടില്ലല്ലോ എന്ന് നിരാശയോടെ ഓർക്കും.
"ഹൃദയത്തിൽ ആദ്യാവസാനം വരുന്ന "നഗുമോ" എന്ന ശാസ്ത്രീയ കീർത്തനമാണ് അരവിന്ദ് രണ്ട് സിറ്റുവേഷനുകളിൽ രണ്ട് രീതിയിൽ പാടിയിട്ടുള്ളത്. പാട്ട് അവൻ പഠിച്ചിട്ടില്ല. അത് ഫ്രീ ആയി ഞങ്ങളുടെ പറവൂർ താഴത്ത് വീട്ടിൽ നിന്ന് കിട്ടിയതാണ്. ഈ കീർത്തനം സിനിമയിൽ ഒരു കണ്ടംപററി ലൈറ്റ് ഫോർമാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എൻ്റെ അമ്മയുൾപ്പെടെയുള്ള കർശന ശാസ്ത്രീയ സംഗീത ചിട്ടയും ബോധവും ഉള്ളവർ ഇതിഷ്ടപ്പെട്ടോളണം എന്നില്ല. അവൻ്റെ സംഗീതത്തിലെ തെറ്റുകുറ്റങ്ങൾ നിങ്ങൾ പൊറുക്കുമെന്നാണ് പ്രതീക്ഷ.
ധൈര്യത്തോടെ പതിനഞ്ച് പാട്ടുകൾ ഇക്കാലത്ത് ഒരു സിനിമയിൽ അവതരിപ്പിച്ച വിനീതിന് വിജയാശംസകൾ. ഹിഷാം എന്ന പുതിയ സംഗീത സംവിധായകൻ്റെ ഉദയമാണ് " ഹൃദയ "ത്തിലൂടെ. ഹിപ് ഹോപ്, പോപ്, ഗസൽ, കർണാടിക് നാടൻ ശീലുകൾ തുടങ്ങി ഹിഷാം ഇതിൽ സ്പർശിക്കാത്ത ജെനേർസ് ഇല്ലെന്ന് പറയാം. ഞങ്ങളുടെയൊക്കെ തുടക്കകാലത്തെ കാസററ് എന്ന ഒരു ഫോർമാറ്റ് പല മധുര സംഗീത സ്മരണകളും തിരിച്ച് കൊണ്ടു വരികയാണെന്നുമായിരുന്നു വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് അരവിന്ദിന് ആശംസ അറിയിച്ച് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്