ആപ്പ്ജില്ല

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിയിച്ച് ബച്ചൻ; രജിനികാന്തിന് മേളയുടെ ആദരം

അമിതാഭ് ബച്ചനാണ് മേളയ്ക്ക് തിരി തെളിയിച്ചത്, രജിനികാന്തിന് ജൂബിലി ഐക്കൺ പുരസ്കാരവും അദ്ദേഹം സമ്മാനിച്ചു

Samayam Malayalam 20 Nov 2019, 6:35 pm
പനാജി: ഗോവ അന്താരാഷ്ട ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് തെന്നിന്ത്യൻ സൂപ്പര്‍ താരം രജിനികാന്തിന് മേളയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിൽ ആദരം അര്‍പ്പിച്ചു. അമിതാഭ് ബച്ചൻ ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം അദ്ദേഹത്തിന് നൽകി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പ്രശസ്തിപത്രവും ഫലകവും അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ഉദ്ഘാടനചടങ്ങിന്‍റെ അവതാരകനായി എത്തിയത്.
Samayam Malayalam iffi2019award


ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചടങ്ങിന്‍റെ ഭാഗമായി. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിക്കുകയുമുണ്ടായി. ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്നായിരുന്നു മുഖ്യ ആകര്‍ഷണം.

ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്‍റെ ഡെസ്പൈറ്റ് ദി ഫോഗാണ് മേളയുടെ ഉദ്ഘാടനചിത്രം. മലയാളത്തില്‍ നിന്നും മനു അശോകന്‍റെ ഉയരെ, ടി കെ രാജീവ് കുമാറിന്‍റെ കോളാമ്പി എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുമുണ്ട്.

ചലച്ചിത്രമേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് ഇക്കുറി മേള നഗരിയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ്‌ ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളത്. 26 ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും ഉള്‍പ്പെടെയും. സംവിധായകൻ പ്രിയദര്‍ശൻ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനും രാജേന്ദ്ര ജംഗ്‌ളി നോൺഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനുമാണ്.
അക്കാദമി പ്രസിഡന്‍റായ ജോൺ ബെയ്‌ലി ഈ വര്‍ഷത്തെ മേളയുടെ ഭാഗമാകാനെത്തുന്നുമുണ്ട്. രജനീകാന്തിനെയും മേള ആദരിച്ചു. ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ ജൂബിലി പതിപ്പാണ് ഇക്കുറി നടക്കുന്നത്. 20 മുതൽ 28 വരെ യാണ് മേള നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്