ആപ്പ്ജില്ല

ഇന്ദ്രൻസ് നായകനാകുന്ന 'മുഹബത്തിൻ കുഞ്ഞബ്ദുള്ള'യുടെ ടീസറെത്തി

മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രണയകഥകളില്‍ നിന്ന് തികച്ചും വേറിട്ടതാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള'യിലെ പ്രണയം. സംവിധായകന്‍ ഷാനു സമദ് വ്യക്തമാക്കിയതാണ് ഇക്കാര്യം.

Samayam Malayalam 20 Jul 2019, 6:05 pm
ഇന്ദ്രൻസും ബാലു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ടീസര്‍ പുറത്ത് വിട്ടു. നടൻ ആസിഫ് അലി തൻ്റെ ഫേസ്ബുക്ക് പേജിലൂടയാണ് ടീസര്‍ പുറത്തു വിട്ടത്. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആഗസ്റ്റില്‍ തീയേറ്ററുകളില്‍ എത്തിക്കും. പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Samayam Malayalam ഇന്ദ്രൻസ് നായകനാകുന്ന മൊഹബത്തിൻ കുഞ്ഞബ്ദുള്ളയുടെ ടീസറെത്തി


ഈ ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ കഥാപാത്രം അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ ചിത്രത്തിൻ്റെ ഉള്ളടക്കമെന്നാണ് വിവരം.


കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് കുഞ്ഞബ്ദുള്ള കേരളമൊട്ടാകെ യാത്ര നടത്തുകയാണ്. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്‍റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.

ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികളിലൂടെയും നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. പ്രണയം പ്രമേയമായ മറ്റു മലയാള ചിത്രങ്ങളിൽ നിന്നും വേറിട്ട ചിത്രമായിരിക്കുമിത്. ചിത്രത്തിലുടനീളമുള്ള നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഈ ചിത്രത്തിൻ്റെ മാത്രം പ്രത്യേകതയായി അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രായം പ്രണയത്തിന് വിലങ്ങുതടിയല്ലെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി കെ എസ് ആര്‍ ടി സി ബസും പ്രൈവറ്റ് ബസും ഓട്ടോറിക്ഷയും എത്തുന്നു എന്നതും ചിത്ര്തതിൻ്റെ മറ്റൊരു പുതുമയാണ്.

ചിത്രത്തിൻ്റെ പ്രമേയമാകുന്ന മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രണയകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകന്‍ ഷാനു സമദ് പറഞ്ഞു. ഇതൊരു മനുഷ്യന്‍റെ പ്രണയയാത്ര മാത്രമല്ല. ആ മനുഷ്യന്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കഥകളിലൂടെ കേരളത്തിലെ സാമൂഹിക വിഷയങ്ങളും ചിത്രം പറയുന്നുണ്ട്. കുഞ്ഞബ്ദുള്ള തൃശ്ശൂര് നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ വെച്ചാണ് യുവാവായ സഹയാത്രികനെ കണ്ടുമുട്ടുന്നത്.

പരസ്പരം പരിചയപ്പെട്ട ഇരുവരുംതമ്മില്‍ ഏറെ അടുത്ത ശേഷം അബ്ദുള്ളയുടെ അലീമയെത്തേടിയുള്ള യാത്രയില്‍ യുവാവും കൂടുന്നു. ഈ യാത്രയിലെ തമാശയും സസ്പെന്‍സും ത്രില്ലും ഒക്കെയാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കുഞ്ഞബ്ദുള്ളയ്ക്ക് അലീമയെ കണ്ടുമുട്ടാൻ സാധിക്കുമോ എന്നതാണ് ചിത്രം പിന്നീട് കരുതി വെച്ചിരിക്കുന്ന സസ്പെന്‍സ്.

ചിത്രത്തിൽ സംവിധായകൻ ലാൽജോസ് അബ്ദുള്ളയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സുഡാനി ഫ്രം നൈജീരിയയിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


മുംബൈയിലെ മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്കുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ വന്‍ താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കര്‍, പ്രേം കുമാര്‍ രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, ഖാദര്‍ തിരൂര്‍ , ടോസ്സ് ക്രിസ്റ്റി, അമര്‍ ദേവ്, സുബൈര്‍ വയനാട്, സി വി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു, അനു ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്