ആപ്പ്ജില്ല

ലിജോ ജോസ് പെല്ലിശ്ശേരിയുടെ'ജെല്ലിക്കട്ടി'ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി!

2011ൽ പുറത്തിറങ്ങിയ സലിം കുമാറിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിൻ്റെ മകൻ അബുവാണ് ഇതിനു മുൻപ് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ലഭിച്ച ചിത്രം

Samayam Malayalam 26 Nov 2020, 9:21 am
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'ജെല്ലിക്കട്ടി'ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ലഭിച്ചു. ഓസ്കാറിൻ്റെ ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam Jallikkattu
ലിജോ ജോസ് പെല്ലിശ്ശേരിയുടെ'ജെല്ലിക്കട്ടി'ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി!


ഈ വലിയ വാർത്ത ആൻ്റണി വർഗ്ഗീസും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇത് കൂടാതെ ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ സിനിമകളും പട്ടികയിലുണ്ടായിരുന്നു. 14 അംഗ ജൂറിയാണ് ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്.

Also Read: പൃഥ്വിരാജും മംമ്തയും അഹാനയും; തമിഴിനും തെലുങ്കിനും പിന്നാലെ ‘അന്ധാധുന്’ മലയാളം പതിപ്പും?

മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ്. അതിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത സലിം കുമാർ നായകനായ ചിത്രം ആദാമിൻ്റെ മകൻ അബുവും ഇന്ത്യയിൽ നിന്ന് ഓസ്‌കര്‍ എന്‍ട്രി നേടിയിരുന്നു. 2011ലായിരുന്നു ആദാമിൻ്റെ മകൻ അബു പുറത്തിറങ്ങിയത്.

2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജൽസിൽ വെച്ചാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെല്ലാം വാർത്ത അറിഞ്ഞതോടെ അത്യന്തം ആവേശത്തിലാണ്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണ് ജെല്ലിക്കട്ടിന് തിരക്കഥയെഴുതിയത്. എസ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രത്തിന്റെ കഥ. 2019ലെ ടൊറൻ്റോ അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ ജെല്ലിക്കട്ട് പ്രദർശിപ്പിച്ചിരുന്നു. 2019 ഒക്ടോബർ 4നായിരുന്നു ചിത്രത്തിൻ്റെ റിലീസ്. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

Also Read: നീ എന്നും എനിക്ക് വാവയാണ്; എന്റെ കുഞ്ഞുവാവ

ഒരു ചെറിയ ഗ്രാമത്തിൽ അറുക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ച് ഓടുന്നതും ആ പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ഗ്രാമവാസികൾ എല്ലാം പോത്തിനെ പിടിക്കാനായി പല വഴിയിലൂടെ ഓടുന്നതിനൊപ്പം അയൽഗ്രാമക്കാരും ചേരുന്നതോടെ അതൊരു വലിയ കൂട്ടമായി മാറുകയാണ്. ഒടുവിൽ ഇത് വലിയ കുഴപ്പത്തിലേക്കും ലഹളയിലേക്കും നീങ്ങുകയും ഇത് ചിലരുടെ മരണത്തിന് വഴിയാകുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ചിത്രത്തിൽ പ്രണയവും വൈരാഗ്യവും പ്രതികാരവുമെല്ലാം പ്രധാന ഭാവങ്ങളായി കടന്നുവരുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്