ആപ്പ്ജില്ല

'സര്‍ക്കാര്‍' സംവിധായകനെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക്

തമിഴ്നാട് ഭരണകക്ഷിയായ എഐഡിഎംകെയുടെ രാഷ്ട്രീയ നീക്കങ്ങളെ ചിത്രം നിശിതമായി വിമര്‍ശച്ചിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രതിഷേധവും ശക്തമാണ്.

Samayam Malayalam 9 Nov 2018, 9:21 pm
ചെന്നൈ: ഇളയദളപതി വിജയ് ചിത്രം 'സര്‍ക്കാരി'ൻ്റെ സംവിധായകൻ എ.ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് മേൽ മദ്രാസ് ഹൈക്കോടതി ഈ മാസം 27-ാം തീയതി വരെ വിലക്കേര്‍പ്പെടുത്തി. ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് സംവിധായകൻ മുന്‍കൂര്‍ ജാമ്യത്തിനായി നേരത്തേ തന്നെ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ രാത്രി തൻ്റെ വീട്ടിൽ പോലീസ് എത്തിയെന്നും കതകില്‍ പല തവണ മുട്ടിയെന്നും എന്നാല്‍ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും മുരുഗദോസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ നാടകീയ നീക്കങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ വിവാദ രംഗങ്ങള്‍ ചിത്രത്തിൽ നിന്ന് നീക്കാന്‍ മുരുഗദോസ് തീരുമാനിച്ചിരുന്നു. മുരുഗദോസിനെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് ഇന്നലെ രാത്രി വീട്ടിലെത്തിയതെന്ന് നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു
Samayam Malayalam സര്‍ക്കാര്‍ സംവിധായകനെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക്
'സര്‍ക്കാര്‍' സംവിധായകനെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക്


റിലീസ് ദിവസം മുതൽക്കെ തന്നെ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തിൽ തമിഴ്നാട് ഭരണകക്ഷിയായ എഐഡിഎംകെയുടെ രാഷ്ട്രീയ നീക്കങ്ങളെ നിശിതമായി വിമര്‍ശച്ചിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രതിഷേധവും ശക്തമാണ്.

Read More: 'പുനഃസംഘടന' നടത്തി 'സര്‍ക്കാര്‍'; വിജയ് ചിത്രത്തിൻ്റെ പുതിയ പതിപ്പ് തീയേറ്ററില്‍

ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നെന്നാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയേയും ചിത്രത്തിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ വിവാദം കലശലായതോടെ ചിത്രത്തിൽ നിന്ന് വിവാദരംഗങ്ങൾ നീക്കം ചെയ്ത് അടിയന്തിരസെൻസറിങ്ങും നടത്തി ചിത്രത്തിൻ്റെ എഡിറ്റഡ് കോപ്പികളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ തീയേറ്ററുകളിൽ പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരും ചര്‍ച്ചയായിരുന്നു. കോമളവല്ലി എന്നാണ് ആ കഥാപാത്രത്തിൻ്റെ പേര്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു അത്. ഈ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും മാറ്റുമെന്നും സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കുകയും ചെയ്തിരുന്നു.

തമിഴ് നാട് വിവരസാങ്കേതിക വകുപ്പ് മന്ത്രി കടമ്പൂര്‍ സി രാജുവാണ് ചിത്രത്തെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. അത് വിജയ്‌യെ പോലെ ഉയര്‍ന്നു വരുന്ന നടന് ചേര്‍ന്നതല്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങള്‍ ഇത്തരം രംഗങ്ങളെ അംഗീകരിക്കില്ലെന്നും ഇത് വളരെ നിരാശപ്പെടുത്തുന്നതാണെന്നും കടമ്പൂര്‍ സി രാജു തൻ്റെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തെ പിന്തുണച്ചും പലരും രംഗത്തെത്തുന്നുണ്ട്. നടന്മാരായ വിശാലും രജനികാന്തും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തി.

ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു. സെന്‍സര്‍ ബോര്‍ഡ് കണ്ട് പ്രദര്‍ശനാനുമതി നൽകിയ ചിത്രമാണ് സര്‍ക്കാരെന്നും പിന്നെന്തിനാണ് ഈ പ്രതിഷേധമെന്നും നടന്‍ വിശാലും ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്