ആപ്പ്ജില്ല

Mammootty: ചലച്ചിത്ര മേളയിൽ താരമായി മെഗാസ്റ്റാര്‍ ചിത്രം 'പേരൻപ്'

ദേശീയ പുരസ്കാര ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Samayam Malayalam 26 Nov 2018, 10:02 am
നാൽപ്പത്തി ഒന്നാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ തമിഴ് ചിത്രം 'പേരൻപ്'. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മമ്മൂട്ടിയുടെ 'പേരൻപ്' പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ചിത്രത്തിൻ്റെ പ്രീ ബുക്കിംഗ് വളരെ പെട്ടെന്ന് അവസാനിച്ചിരുന്നു. മേളയിലെത്തിയിരിക്കുന്ന പ്രേക്ഷകരുടെ ചിത്രത്തോടുള്ള സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്. 'പേരൻപി'ൻ്റെ ടിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഡെലിഗേറ്റുകളാണ് എന്നുള്ളതാണ് ശ്രദ്ധേയം.
Samayam Malayalam ചലച്ചിത്ര മേളയിൽ താരമായി മെഗാസ്റ്റാര്‍ ചിത്രം പേരൻപ്
ചലച്ചിത്ര മേളയിൽ താരമായി മെഗാസ്റ്റാര്‍ ചിത്രം പേരൻപ്




ഐനോക്‌സ് രണ്ടാം സ്‌ക്രീനില്‍ ഇന്നലെ വൈകീട്ട് രാത്രി എട്ടരയോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. 27ന് വീണ്ടും ചിത്രം പ്രദർശിപ്പിക്കും. ആകെ 256 സീറ്റുകളുള്ള തീയേറ്ററിലെ 95 ശതമാനം സീറ്റുകളും പ്രീ-ബുക്കിംഗിന് വെച്ചിരുന്നു. ദേശീയ പുരസ്കാര ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമുദന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ അച്ഛനാണ് അമുദന്‍. അമുദന്‍റെ മകള്‍ പാപ്പ എന്ന 15കാരിയുടെ വേഷം കൈകാര്യം ചെയ്യുന്നത് സാധനയാണ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'പേരൻപി'നുണ്ട്.



ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് പാട്ടുകള്‍ ഒരുക്കിയത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്തത്. ലോക ചലച്ചിത്രോല്‍സവങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുള്ള ചിത്രം ഒട്ടേറെ പ്രശംസകൾ നേടിയിരുന്നു. ഒരു ട്രാൻസ് വുമൺ നായിക ആകുന്ന ചിത്രമെന്ന നിലയിലും പേരൻപ് ശ്രദ്ധ നേടിയിരുന്നു.



147 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിൻ്റെ സെന്‍സര്‍ കോപ്പി യു/എ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പേരൻപ് ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷക നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. കാണികളുടെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന കഥാപാത്രമാണ് അമുദൻ. ഈ വര്‍ഷം മമ്മൂട്ടിയിലൂടെ തമിഴ് സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പാണെന്ന് ശരത് കുമാര്‍ പറഞ്ഞിരുന്നു. സിദ്ധാർത്ഥ്, സത്യരാജ് എന്നിവരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്