ആപ്പ്ജില്ല

കോടതിയേയും കൊട്ടകകളേയും വിറപ്പിച്ചവ‍ർ! മലയാളത്തിലെ ശ്രദ്ധേയ വക്കീൽ കഥാപാത്രങ്ങള്‍

ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഏത് സമയമാണ് സാർ ഒരു പെണ്ണിന് അസമയം, മറക്കാനാകില്ല ഈ ഡയലോഗുകൾ

Authored byBibin Babu | Samayam Malayalam 12 May 2022, 4:45 pm
കോടതിയും അവിടത്തെ വ്യവഹാരങ്ങളുമൊക്കെ വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് 'ജന ഗണ മന'. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം ഇതിനകം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടി കഴിഞ്ഞിട്ടുണ്ട്. അഡ്വ. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ പൃഥ്വിരാജ് നടത്തിയിട്ടുള്ളത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറിയ സിനിമ ഹൗസ്‍ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. മലയാളത്തിൽ മുമ്പും നിരവധി ശ്രദ്ധേയ അഭിഭാഷക കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. കോടതി മുറിയെയും തീയേറ്ററുകളേയും വിറപ്പിച്ച ആ കഥാപാത്രങ്ങളിലൂടെ.
Samayam Malayalam most celebrated lawyer roles in malayalam movies
കോടതിയേയും കൊട്ടകകളേയും വിറപ്പിച്ചവ‍ർ! മലയാളത്തിലെ ശ്രദ്ധേയ വക്കീൽ കഥാപാത്രങ്ങള്‍


Also Read: നീതി, അതാർക്കുള്ളതാണ്? ഈ നിയമം നിങ്ങൾക്കെന്തു സുരക്ഷയാണ് നൽകുന്നത്? ഈ വ്യവസ്ഥിതിയിൽ 'ഞങ്ങൾ അസ്വസ്ഥരാണ്'!

​ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍

മിക്ക സൂപ്പര്‍താരങ്ങളും വക്കീൽ കഥാപാത്രങ്ങളായെത്തിയിട്ടുണ്ട്. അതിൽ മലയാളത്തിലെ മികച്ച വക്കീൽ കഥാപാത്രങ്ങളിൽ മുന്നിലുള്ളയാള്‍ മമ്മൂട്ടിയുടെ അഡ്വ.നന്ദഗോപാൽ മാരാ‍ർ തന്നെയാണ്. 'നരസിംഹം' സിനിമയിലെ ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീൽ ഇന്നും ജനമനസ്സുകളിലുണ്ട്. എന്നാൽ ഇത് കൂടാതെ നിരവധി ശ്രദ്ധേയ വക്കീൽ കഥാപാത്രങ്ങള്‍ മമ്മൂട്ടി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 'ഇത് കോടതിയാണ്, ചോദിച്ചാൽ മാത്രം ഉത്തരം, അല്ലാത്തപ്പോള്‍ വെറും കാഴ്ചക്കാരനായി ഇരുന്നാൽ മതി', എന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ ഒരു പോലീസ് ഓഫീസര്‍ക്ക് നേരെ അലറിയ 'ഒരു അഭിഭാഷകന്‍റെ കേസ് ഡയറി' എന്ന സിനിമയിലെ അഡ്വ.അനിയൻ കുരുവിള എന്ന ക്രിമിനൽ ലോയര്‍. 'ട്വന്‍റി-ട്വന്‍റി'യിലെ അഡ്വ.രമേഷ് നമ്പ്യാ‍ര്‍, 'തന്ത്രം' എന്ന സിനിമയിലെ അഡ്വ. ജോര്‍ജ്ജ് കോര വെട്ടിക്കൽ, 'അടിക്കുറിപ്പി'ലെ അഡ്വ.ഭാസ്കര പിള്ള, 'പുതിയ നിയമ'ത്തിലെ അഡ്വ.ലൂയിസ് പോത്തൻ, 'ഹരികൃഷ്ണൻസി'ലെ അഡ്വ.ഹരി തുടങ്ങി ഒട്ടനവധി സിനിമകളിൽ മമ്മൂട്ടി വക്കീൽ കഥാപാത്രമായി എത്തിയിട്ടുണ്ട്. നടൻ യഥാ‍ർത്ഥ ജീവിതത്തിലും അഭിഭാഷകനായി എൻറോള്‍ ചെയ്തായാളെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

​കൂടുവിട്ടു കൂടുമാറൽ

'ഇനി കൂടുവിട്ട് കൂടുമാറൽ വിദ്യ മാന്യ സാക്ഷിക്ക് വശമുണ്ടോ', 'അധിപനി'ലെ ഈ ഡയലോഗ് ഏറെ ശ്രദ്ധ നേടിയതാണ്. മോഹൻലാലും നിരവധി സിനിമകളിൽ വക്കീൽ വേഷത്തിലെത്തിയിട്ടുണ്ട്. കെ.മധു സംവിധാനം ചെയ്ത 'അധിപൻ' എന്ന സിനിമയിൽ അഡ്വ. ശ്യാംപ്രകാശ് എന്ന ക്രിമിനൽ ലോയറായ ശ്രദ്ധേയ പ്രകടനമാണ് മോഹൻലൽ നടത്തിയിട്ടുള്ളത്. 'ജനകൻ' എന്ന സിനിമയിൽ അഡ്വ.സൂര്യ നാരായണൻ എന്ന കഥാപാത്രമായും മോഹൻലാൽ എത്തിയിട്ടുണ്ട്. 'ഹലോ' എന്ന റാഫി മെക്കാർ‍ട്ടിൻ ചിത്രത്തിലും അഡ്വ.ശിവരാമൻ നമ്പ്യാർ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഈ വക്കീൽ ഏവരേയും രസിപ്പിച്ച നർമ്മം നിറഞ്ഞ കഥാപാത്രമാണ്. അതോടൊപ്പം 'ഹരികൃഷ്ണൻസി'ൽ മമ്മൂട്ടിയോടൊപ്പം അഡ്വ. കൃഷ്ണൻ എന്ന കഥാപാത്രമായും എത്തുകയുണ്ടായി.

ലാൽ കൃഷ്ണ വിരാടിയാര്‍

സുരേഷ് ഗോപി പോലീസ് വേഷങ്ങളിൽ ശ്രദ്ധ നേടിയതുപോലെ തന്നെ വക്കീൽ വേഷങ്ങളിലും കസറിയിട്ടുണ്ട്. 'ചിന്താമണി കൊലക്കേസി'ലെ ലാൽ കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രം മാത്രം മതി അതിന് ഉദാഹരണം. താരത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണത്. തനിക്ക് കാക്കിയും തോക്കും മാത്രമല്ല വക്കീലിന്‍റെ കറുത്ത കോട്ടും ചേരുമെന്ന് ക്രിമിനൽ ലോയറായെത്തി സുരേഷ് ഗോപി തെളിയിച്ചു. ഇന്നും പ്രകീർത്തിക്കപ്പെടുന്ന വേഷമാണ് ലാൽ കൃഷ്ണ വിരാടിയാർ.

​ഏതാണീ അസമയം!

'മീശമാധവൻ' എന്ന സിനിമയിൽ അഡ്വ. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രമായെത്തി 'നന്ദി മാത്രമുള്ളല്ലേ...'എന്ന് പറഞ്ഞ് കൂട്ടുകാരനുവേണ്ടി കേസ് വാദിച്ച് ഏവരേയും ചിരിപ്പിച്ചയാളാണ് സലിംകുമാര്‍. ഇപ്പോഴും ട്രോളുകളിലൂടേയും മീമുകളിലൂടേയും ജീവിക്കുന്ന കഥാപാത്രമാണത്. 2002-ൽ ആണ് മീശമാധവനിറങ്ങിയത്. 16 വ‍ർഷങ്ങള്‍ കഴിഞ്ഞ് 2018-ൽ 'ഏത് സമയമാണ് സാർ ഒരു പെണ്ണിന് അസമയം' എന്ന് കോടതിയോട് ചോദിച്ചുകൊണ്ട് അഡ്വ. മുകുന്ദൻ എന്ന കഥാപാത്രത്തെ സലീംകുമാര്‍ 'ക്യൂൻ' എന്ന സിനിമയിൽ അനശ്വരമാക്കുകയുണ്ടായി. മലയാളത്തിലെ വക്കീൽ വേഷങ്ങളിൽ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വേഷമാണിത്.

കേസില്ലാ വക്കീൽ

നടൻ ജയറാമും ഏതാനും വക്കീൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഷാഫിയൊരുക്കിയ വൺമാൻഷോയിലെ അഡ്വ.ജയകൃഷ്ണൻ എന്ന കേസില്ലാ വക്കീലായി ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട് ജയറാം. ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാപാത്രമാണിത്. നടൻ ദിലീപും ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലെ അഡ്വ.ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഐപിഎസുകാരൻ വക്കീലായി

അഡ്വ. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ ജീവിക്കുകയായിരുന്നുവെന്ന് വേണം പറയാൻ. അത്രയ്ക്ക് 'ജനഗണമന'യിലെ ആ കഥാപാത്രം ആളുകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. പൃഥ്വിയുടെ മികച്ച വേഷങ്ങളിൽ ഒന്നു തന്നെയാണിത്. "ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ഐപിഎസ് ബാഡ്ജ് അഴിച്ചുവച്ച് ആറ് വർഷങ്ങൾക്ക് ശേഷം അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്‍റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ", എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തെ കുറിച്ച് അടുത്തിടെ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നത്. ക്യൂൻ, ജനഗണമന സിനിമയെഴുതിയത് ഷാരിസ് മുഹമ്മദും സംവിധാനം ചെയ്തത് ഡിജോ ജോസുമാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഇവരെ കൂടാതെ നടന്മാരായ ശ്രീനിവാസൻ, നെടുമുടി വേണു, നരേന്ദ്രപ്രസാദ് ഉള്‍പ്പെടെ മലയാളത്തിലെ ശ്രദ്ധേയരായ സ്വഭാവന നടന്മാരും നിരവധി സിനിമകളിൽ വക്കീൽ വേഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ളവരാണ്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും അമിത് ചക്കാലക്കലും ഉള്‍പ്പെടെ പലരും അഭിഭാഷകരായ നായകന്മാരായി ചില സിനിമകളിൽ എത്തിയിട്ടുമുണ്ട്. ഇനി ഉടൻ ഇറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക, വാശി തുടങ്ങിയ സിനിമകളിലും കോടതിയും അഭിഭാഷക ജീവിതങ്ങളുമൊക്കെ പ്രമേയമാക്കിയിട്ടുണ്ടെന്നാണ് അറിയാനാവുന്നത്.

ഓതറിനെ കുറിച്ച്
Bibin Babu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്