സ്കേറ്റർ ഗേൾ
Amy Maghera,Waheeda Rehman,Rachel Saanchita Gupta
Samayam Malayalam 12 Jun 2021, 11:06 am
'സ്കേറ്റർ ഗേൾ'; മരുഭൂമിയിലും ഡോൾഫിനെ കാണാം!
- സന്ദീപ് സന്തോഷ്
സ്കേറ്റിംഗിലൂടെ സ്വപ്നം കാണാൻ പഠിച്ച ഉൾഗ്രാമത്തിലെ സാധാരണ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം 'സ്കേറ്റർ ഗേൾ' നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. തുടക്കത്തിൽ ഡെസർട്ട് ഡോൾഫിൻ എന്നു പേരിട്ടിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പഴയകാല ബോളിവുഡ് നടൻ മാക് മോഹൻ്റെ മകൾ മഞ്ജരി മക്കിജനിയാണ്. സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മാതാക്കൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്കേറ്റിംഗ് പാർക്കാണ് ഉദയ്പൂരിനടുത്തുള്ള ഖേംപൂരിൽ നിർമ്മിച്ചത്, രാജസ്ഥാനിലെ ആദ്യത്തെ സ്കേറ്റിംഗ് പാർക്കും ഇതുതന്നെയാണ്. റേച്ചൽ സാഞ്ചിത ഗുപ്ത, അമി മഗീര, ജൊനാഥൻ റീഡ്വിൻ, അംബരീഷ് സക്സേന, സ്വാതി ദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ഡബ്ബ് വെർഷനുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഉത്തരേന്ത്യയിലെ ഉൾഗ്രാമപ്രദേശങ്ങളിലുള്ളവരുടെ ജീവിതം ഏറെക്കുറെ നമുക്ക് ഊഹിക്കാനാകുമല്ലോ. അടിസ്ഥാന വിദ്യാഭ്യാസം പോലും മിക്ക കുട്ടികൾക്കും അപ്രാപ്യമാണവിടെ. പെൺകുട്ടികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, ഇന്ത്യയിലെവിടെയായാലും അവർക്കായി സമൂഹം ചിട്ടപ്പെടുത്തിയ പരിമിതികളും, നിബന്ധനകളും ഏറെയാണ്. രാജസ്ഥാനിലെ ഖേംപൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. യൂണിഫോമും, പുസ്തകവും ഇല്ലാത്തതിനാൽ സ്കൂൾ ജീവിതം വഴിമുട്ടുന്ന പ്രേരണയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഭാവിയിൽ തനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയാത്ത കൗമാരക്കാരിയായ പെൺകുട്ടിയാണ് പ്രേരണ. ലണ്ടനിൽ നിന്നും ആ ഗ്രാമത്തിലേക്കെത്തുന്ന ജെസീക്ക എന്ന യുവതിയെ പരിചയപ്പെട്ട ശേഷം പ്രേരണ സ്കേറ്റിംഗിലേക്ക് എത്തുകയാണ്. സ്കേറ്റ് ബോർഡിൽ കയറിയ പ്രേരണയ്ക്ക് അത് നൽകിയ സന്തോഷവും, സ്വാതന്ത്ര്യവും വിവരിക്കാനാകില്ല. പെൺകുട്ടിയാണെന്ന കാരണത്താൽ സമൂഹം സൃഷ്ടിച്ച ചട്ടക്കൂടുകൾ സ്കേറ്റിംഗിലൂടെ ഭേദിക്കാൻ പ്രേരണയ്ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് സിനിമ പറയുന്നത്.
Also Read: വിവാദങ്ങൾക്കിടയിലൂടെ തരംഗമായി 'ദ ഫാമിലി മാൻ'
ഇന്ത്യൻ ചിത്രങ്ങളിൽ 'ഹവാ ഹവായി' എന്ന ഹിന്ദി ചിത്രം മാത്രമാണ് ഇതിനു മുൻപ് സ്കേറ്റിംഗ് ആധാരമാക്കി ഒരുക്കിയിട്ടുള്ളത്. പക്ഷേ, സ്കേറ്റർ ഗേളിൻ്റെ പ്ലോട്ട് അതിൽ നിന്നും വളരെ വ്യത്യസ്തമാണ്. പതിവ് സ്പോർട്ട്സ് അല്ലെങ്കിൽ ഗെയിംസ് ചിത്രങ്ങളിൽ നിന്നും ആശയത്താലും, ആഖ്യാനത്തിനാലും വേറിട്ടു നിൽകുന്ന ചിത്രമാണ് സ്കേറ്റർ ഗേൾ. ജാതിവ്യവസ്ഥയടക്കം ഗൗരവമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ചിത്രം കാഴ്ചയിൽ പുതുമയുമേകുന്നുണ്ട്. സംവിധായികയും, സഹോദരി വിനാതി മക്കിജനിയും ചേർന്നെഴുതിയ തിരക്കഥ വളരെ റിയലസ്റ്റിക്കാണ്. ട്വിസ്റ്റുകളും, സസ്പെൻസും ഒന്നുമില്ലാത്ത ലളിതമായ കഥാഗതിയാണ് ചിത്രത്തിൻ്റേത്. ആ യാത്രയിലും കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. നമുക്ക് ഇതുവരെ ഒട്ടും പരിചയമില്ലാത്ത ഒരു ഗ്രാമത്തെ ഒന്നര മണിക്കൂറിൽ ഇത്രത്തോളം പരിചിതമാക്കാൻ ചിത്രത്തിനായത് അദ്ഭുതപ്പെടുത്തുന്നു. വാണിജ്യ ഘടകങ്ങൾ കുത്തിതിരുകാതെ ഒരുക്കിയ ചിത്രമായിട്ടും ഒരിക്കലും പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാകില്ല എന്നതിനൊപ്പം ഫീൽഗുഡ് എന്ന ലേബലും കരസ്ഥമാക്കുന്നിടത്താണ് നവാഗതയായ സംവിധായികയുടെ വിജയം.
തൻ്റെ ചിത്രത്തിലൂടെ സ്കേറ്റിംഗിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനൊപ്പം ചില സത്യങ്ങൾ ബോധ്യപ്പെടുത്താനും, ചിലത് പഠിപ്പിക്കാനും സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഓരോ ഫ്രെയിമുകളിലും ഗൃഹാതുരത്വം, ബാല്യത്തിൻ്റെ നിഷ്ക്കളങ്കത തുടങ്ങിയ ഘടകങ്ങളും കാണാനാകും. സ്വതന്ത്രമായി ചിന്തിക്കുകയും സ്വപ്നം കാണുകയും പ്രയത്നിക്കുകയും ചെയ്താൽ ആർക്കും ജീവിത വിജയം നേടാമെന്നും, പുതു തലമുറയ്ക്ക് അതിനായുള്ള സാഹചര്യം നമ്മൾ ഒരുക്കിക്കൊടുത്താൽ ഭാവിയിൽ വലിയ മാറ്റമുണ്ടാകുമെന്നുമാണ് ചിത്രം നമ്മളോട് പറയുന്നത്.
പ്രേരണയായെത്തിയ റേച്ചൽ സാഞ്ചിത ഗുപ്ത ആ വേഷത്തെ കരുത്തുറ്റതാക്കി മാറ്റി. ആ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ ജീവിതം ക്യാമറയിൽ അതേപടി ഒപ്പിയെടുത്താൽ എങ്ങനെയുണ്ടാകുമോ, അതു തന്നെയാണ് ചിത്രത്തിൽ കണ്ടത്. അമി മഗീര, ജൊനാഥൻ റീഡ്വിൻ, അംബരീഷ് സക്സേന, സ്വാതി ദാസ് തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം അവരുടെ ജോലി വളരെ നന്നായി ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണമാണ് ചിത്രത്തിൻ്റെ വലിയൊരു പ്ലസ് പോയിൻ്റ്. അലൻ പൂൻ, മോണിക് കുമാർ ജി എന്നിവരുടെ ഛായാഗ്രഹണം ചിത്രത്തെ കൂടുതൽ വിശ്വസനീയമാക്കി. ചടുലതയോടെ സ്കേറ്റിംഗ് രംഗങ്ങൾ പകർത്തിയതിനൊപ്പം, പ്രദേശത്തെ സംസ്കാരവും- ഭൂപ്രകൃതിയും നേരിട്ട് കാണുന്ന അനുഭവം സൃഷ്ട്ടിക്കാനും ഛായാഗ്രാഹകർക്ക് കഴിഞ്ഞു.
സലിം- സുലൈമാൻ കൂട്ടുകെട്ടിലെ സംഗീതം ചിത്രത്തിന് ഇണങ്ങിയതാണെന്നതിൽ സംശയമില്ല. അതുപോലെ ചമയം-വസ്ത്രാലങ്കാരം എന്നീ ഘടകങ്ങളിലെ സൂക്ഷ്മതയും ചിത്രത്തിന് ഗുണമേകിയിരിക്കുന്നു. എഡിറ്റിംഗും ശരാശരി നിലവാരം പുലർത്തുന്നതാണ്.
Also Read: മലേഷ്യ ടു അമ്നേഷ്യ; പാതിവഴിയിൽ തുഴ പോയ വഞ്ചി!
ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമായ സ്കേറ്റർ ഗേൾ ഒരു ഫീൽഗുഡ് ചിത്രമാണെന്നതിൽ തർക്കമില്ല. ആകെ സിനിമയിൽ ചെറിയൊരു കുറവായി തോന്നുന്നത്, ക്ലൈമാക്സിലെ സ്കേറ്റിംഗ് മത്സരം അവതരിപ്പിച്ച രീതിയാണ്. തരക്കേടില്ലാത്തതെന്ന് പറയാൻ സാധിക്കുന്ന ക്ലൈമാക്സ് ആയിരുന്നെങ്കിലും, അവിടെ ചെറുതായി നിരാശയനുഭവപ്പെടുന്നു.
സ്കേറ്റിംഗിന് ചിത്രത്തിൽ വളരെ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്, അവസാനം അതിനു യോജിച്ച വിധത്തിൽ ഒരു മത്സരവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികമായും ആ അവസരത്തിൽ പ്രേക്ഷകരെല്ലാം മത്സരം കാണാനുള്ള മൂഡിലും ആയിരിക്കും. പക്ഷേ, ലൈവായി ആ മത്സരം ആസ്വദിക്കാൻ പ്രേക്ഷകന് സാധിക്കുന്ന വിധത്തിലല്ല അത് ഒരുക്കിയിരിക്കുന്നത്. അനാവശ്യ വെട്ടിച്ചുരുക്കൽ അവിടെ നടന്നിട്ടുണ്ട്. സ്കേറ്റിംഗിൻ്റെ കൂടുതൽ രംഗങ്ങളും, ട്രിക്കുകളുമായി നീളമേറിയ ഷോട്ടുകളുപയോഗിച്ചിരുന്നെങ്കിൽ ആ ഭാഗം കൂടുതൽ മികച്ചതാക്കാമായിരുന്നു.
ലളിതവും മനോഹരവുമായ ഒരു ചിത്രമെന്ന നിലയിൽ എല്ലാവർക്കും കണ്ടുനോക്കാവുന്ന ചിത്രമാണ് സ്കേറ്റർ ഗേൾ, കാണാൻ ശ്രമിക്കുക. സാധരണയായി പല ചിത്രങ്ങളും റിലീസിന് ശേഷം ഓരോ തരത്തിലുള്ള മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്, ഒപ്പം പലരുടേയും ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ റിലീസിനും മുൻപെ മാറ്റങ്ങൾ സൃഷ്ടിക്കാനും, ഒരുപാട് പേരെ സ്വാധീനിക്കാനും സ്കേറ്റർ ഗേളിന് സാധിച്ചു. ചിത്രത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഡെസർട്ട് ഡോൾഫിൻ എന്ന സ്കേറ്റിംഗ് പാർക്കിൽ നൂറ് കണക്കിന് കുട്ടികൾ ദിവസവും സ്കേറ്റിംഗ് പരിശീലിക്കുന്നുണ്ട്!
- സന്ദീപ് സന്തോഷ്
സ്കേറ്റിംഗിലൂടെ സ്വപ്നം കാണാൻ പഠിച്ച ഉൾഗ്രാമത്തിലെ സാധാരണ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം 'സ്കേറ്റർ ഗേൾ' നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. തുടക്കത്തിൽ ഡെസർട്ട് ഡോൾഫിൻ എന്നു പേരിട്ടിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പഴയകാല ബോളിവുഡ് നടൻ മാക് മോഹൻ്റെ മകൾ മഞ്ജരി മക്കിജനിയാണ്. സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മാതാക്കൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്കേറ്റിംഗ് പാർക്കാണ് ഉദയ്പൂരിനടുത്തുള്ള ഖേംപൂരിൽ നിർമ്മിച്ചത്, രാജസ്ഥാനിലെ ആദ്യത്തെ സ്കേറ്റിംഗ് പാർക്കും ഇതുതന്നെയാണ്. റേച്ചൽ സാഞ്ചിത ഗുപ്ത, അമി മഗീര, ജൊനാഥൻ റീഡ്വിൻ, അംബരീഷ് സക്സേന, സ്വാതി ദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ഡബ്ബ് വെർഷനുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഉത്തരേന്ത്യയിലെ ഉൾഗ്രാമപ്രദേശങ്ങളിലുള്ളവരുടെ ജീവിതം ഏറെക്കുറെ നമുക്ക് ഊഹിക്കാനാകുമല്ലോ. അടിസ്ഥാന വിദ്യാഭ്യാസം പോലും മിക്ക കുട്ടികൾക്കും അപ്രാപ്യമാണവിടെ. പെൺകുട്ടികളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, ഇന്ത്യയിലെവിടെയായാലും അവർക്കായി സമൂഹം ചിട്ടപ്പെടുത്തിയ പരിമിതികളും, നിബന്ധനകളും ഏറെയാണ്. രാജസ്ഥാനിലെ ഖേംപൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. യൂണിഫോമും, പുസ്തകവും ഇല്ലാത്തതിനാൽ സ്കൂൾ ജീവിതം വഴിമുട്ടുന്ന പ്രേരണയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഭാവിയിൽ തനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയാത്ത കൗമാരക്കാരിയായ പെൺകുട്ടിയാണ് പ്രേരണ. ലണ്ടനിൽ നിന്നും ആ ഗ്രാമത്തിലേക്കെത്തുന്ന ജെസീക്ക എന്ന യുവതിയെ പരിചയപ്പെട്ട ശേഷം പ്രേരണ സ്കേറ്റിംഗിലേക്ക് എത്തുകയാണ്. സ്കേറ്റ് ബോർഡിൽ കയറിയ പ്രേരണയ്ക്ക് അത് നൽകിയ സന്തോഷവും, സ്വാതന്ത്ര്യവും വിവരിക്കാനാകില്ല. പെൺകുട്ടിയാണെന്ന കാരണത്താൽ സമൂഹം സൃഷ്ടിച്ച ചട്ടക്കൂടുകൾ സ്കേറ്റിംഗിലൂടെ ഭേദിക്കാൻ പ്രേരണയ്ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് സിനിമ പറയുന്നത്.
Also Read: വിവാദങ്ങൾക്കിടയിലൂടെ തരംഗമായി 'ദ ഫാമിലി മാൻ'
ഇന്ത്യൻ ചിത്രങ്ങളിൽ 'ഹവാ ഹവായി' എന്ന ഹിന്ദി ചിത്രം മാത്രമാണ് ഇതിനു മുൻപ് സ്കേറ്റിംഗ് ആധാരമാക്കി ഒരുക്കിയിട്ടുള്ളത്. പക്ഷേ, സ്കേറ്റർ ഗേളിൻ്റെ പ്ലോട്ട് അതിൽ നിന്നും വളരെ വ്യത്യസ്തമാണ്. പതിവ് സ്പോർട്ട്സ് അല്ലെങ്കിൽ ഗെയിംസ് ചിത്രങ്ങളിൽ നിന്നും ആശയത്താലും, ആഖ്യാനത്തിനാലും വേറിട്ടു നിൽകുന്ന ചിത്രമാണ് സ്കേറ്റർ ഗേൾ. ജാതിവ്യവസ്ഥയടക്കം ഗൗരവമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ചിത്രം കാഴ്ചയിൽ പുതുമയുമേകുന്നുണ്ട്. സംവിധായികയും, സഹോദരി വിനാതി മക്കിജനിയും ചേർന്നെഴുതിയ തിരക്കഥ വളരെ റിയലസ്റ്റിക്കാണ്. ട്വിസ്റ്റുകളും, സസ്പെൻസും ഒന്നുമില്ലാത്ത ലളിതമായ കഥാഗതിയാണ് ചിത്രത്തിൻ്റേത്. ആ യാത്രയിലും കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. നമുക്ക് ഇതുവരെ ഒട്ടും പരിചയമില്ലാത്ത ഒരു ഗ്രാമത്തെ ഒന്നര മണിക്കൂറിൽ ഇത്രത്തോളം പരിചിതമാക്കാൻ ചിത്രത്തിനായത് അദ്ഭുതപ്പെടുത്തുന്നു. വാണിജ്യ ഘടകങ്ങൾ കുത്തിതിരുകാതെ ഒരുക്കിയ ചിത്രമായിട്ടും ഒരിക്കലും പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാകില്ല എന്നതിനൊപ്പം ഫീൽഗുഡ് എന്ന ലേബലും കരസ്ഥമാക്കുന്നിടത്താണ് നവാഗതയായ സംവിധായികയുടെ വിജയം.
തൻ്റെ ചിത്രത്തിലൂടെ സ്കേറ്റിംഗിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനൊപ്പം ചില സത്യങ്ങൾ ബോധ്യപ്പെടുത്താനും, ചിലത് പഠിപ്പിക്കാനും സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വപ്നം കാണാൻ പ്രചോദിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഓരോ ഫ്രെയിമുകളിലും ഗൃഹാതുരത്വം, ബാല്യത്തിൻ്റെ നിഷ്ക്കളങ്കത തുടങ്ങിയ ഘടകങ്ങളും കാണാനാകും. സ്വതന്ത്രമായി ചിന്തിക്കുകയും സ്വപ്നം കാണുകയും പ്രയത്നിക്കുകയും ചെയ്താൽ ആർക്കും ജീവിത വിജയം നേടാമെന്നും, പുതു തലമുറയ്ക്ക് അതിനായുള്ള സാഹചര്യം നമ്മൾ ഒരുക്കിക്കൊടുത്താൽ ഭാവിയിൽ വലിയ മാറ്റമുണ്ടാകുമെന്നുമാണ് ചിത്രം നമ്മളോട് പറയുന്നത്.
പ്രേരണയായെത്തിയ റേച്ചൽ സാഞ്ചിത ഗുപ്ത ആ വേഷത്തെ കരുത്തുറ്റതാക്കി മാറ്റി. ആ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ ജീവിതം ക്യാമറയിൽ അതേപടി ഒപ്പിയെടുത്താൽ എങ്ങനെയുണ്ടാകുമോ, അതു തന്നെയാണ് ചിത്രത്തിൽ കണ്ടത്. അമി മഗീര, ജൊനാഥൻ റീഡ്വിൻ, അംബരീഷ് സക്സേന, സ്വാതി ദാസ് തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെല്ലാം അവരുടെ ജോലി വളരെ നന്നായി ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണമാണ് ചിത്രത്തിൻ്റെ വലിയൊരു പ്ലസ് പോയിൻ്റ്. അലൻ പൂൻ, മോണിക് കുമാർ ജി എന്നിവരുടെ ഛായാഗ്രഹണം ചിത്രത്തെ കൂടുതൽ വിശ്വസനീയമാക്കി. ചടുലതയോടെ സ്കേറ്റിംഗ് രംഗങ്ങൾ പകർത്തിയതിനൊപ്പം, പ്രദേശത്തെ സംസ്കാരവും- ഭൂപ്രകൃതിയും നേരിട്ട് കാണുന്ന അനുഭവം സൃഷ്ട്ടിക്കാനും ഛായാഗ്രാഹകർക്ക് കഴിഞ്ഞു.
സലിം- സുലൈമാൻ കൂട്ടുകെട്ടിലെ സംഗീതം ചിത്രത്തിന് ഇണങ്ങിയതാണെന്നതിൽ സംശയമില്ല. അതുപോലെ ചമയം-വസ്ത്രാലങ്കാരം എന്നീ ഘടകങ്ങളിലെ സൂക്ഷ്മതയും ചിത്രത്തിന് ഗുണമേകിയിരിക്കുന്നു. എഡിറ്റിംഗും ശരാശരി നിലവാരം പുലർത്തുന്നതാണ്.
Also Read: മലേഷ്യ ടു അമ്നേഷ്യ; പാതിവഴിയിൽ തുഴ പോയ വഞ്ചി!
ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമായ സ്കേറ്റർ ഗേൾ ഒരു ഫീൽഗുഡ് ചിത്രമാണെന്നതിൽ തർക്കമില്ല. ആകെ സിനിമയിൽ ചെറിയൊരു കുറവായി തോന്നുന്നത്, ക്ലൈമാക്സിലെ സ്കേറ്റിംഗ് മത്സരം അവതരിപ്പിച്ച രീതിയാണ്. തരക്കേടില്ലാത്തതെന്ന് പറയാൻ സാധിക്കുന്ന ക്ലൈമാക്സ് ആയിരുന്നെങ്കിലും, അവിടെ ചെറുതായി നിരാശയനുഭവപ്പെടുന്നു.
സ്കേറ്റിംഗിന് ചിത്രത്തിൽ വളരെ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്, അവസാനം അതിനു യോജിച്ച വിധത്തിൽ ഒരു മത്സരവും ഉൾപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികമായും ആ അവസരത്തിൽ പ്രേക്ഷകരെല്ലാം മത്സരം കാണാനുള്ള മൂഡിലും ആയിരിക്കും. പക്ഷേ, ലൈവായി ആ മത്സരം ആസ്വദിക്കാൻ പ്രേക്ഷകന് സാധിക്കുന്ന വിധത്തിലല്ല അത് ഒരുക്കിയിരിക്കുന്നത്. അനാവശ്യ വെട്ടിച്ചുരുക്കൽ അവിടെ നടന്നിട്ടുണ്ട്. സ്കേറ്റിംഗിൻ്റെ കൂടുതൽ രംഗങ്ങളും, ട്രിക്കുകളുമായി നീളമേറിയ ഷോട്ടുകളുപയോഗിച്ചിരുന്നെങ്കിൽ ആ ഭാഗം കൂടുതൽ മികച്ചതാക്കാമായിരുന്നു.
ലളിതവും മനോഹരവുമായ ഒരു ചിത്രമെന്ന നിലയിൽ എല്ലാവർക്കും കണ്ടുനോക്കാവുന്ന ചിത്രമാണ് സ്കേറ്റർ ഗേൾ, കാണാൻ ശ്രമിക്കുക. സാധരണയായി പല ചിത്രങ്ങളും റിലീസിന് ശേഷം ഓരോ തരത്തിലുള്ള മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്, ഒപ്പം പലരുടേയും ജീവിതത്തെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ റിലീസിനും മുൻപെ മാറ്റങ്ങൾ സൃഷ്ടിക്കാനും, ഒരുപാട് പേരെ സ്വാധീനിക്കാനും സ്കേറ്റർ ഗേളിന് സാധിച്ചു. ചിത്രത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഡെസർട്ട് ഡോൾഫിൻ എന്ന സ്കേറ്റിംഗ് പാർക്കിൽ നൂറ് കണക്കിന് കുട്ടികൾ ദിവസവും സ്കേറ്റിംഗ് പരിശീലിക്കുന്നുണ്ട്!