Lucifer Reveiw: ലൂസിഫര്
Mohanlal,Vivek Oberoi,Prithviraj Sukumaran,Manju Warrier,Tovino Thomas,Indrajith Sukumaran,Saniya Iyappan,Saikumar,Kalabhavan Shajohn,Nyla Usha,Giju John,Baiju,Fazil
മലയാളികൾക്ക് മോഹൻലാൽ വെറുമൊരു സിനിമാനടൻ മാത്രമല്ല; അതൊരു വികാരമാണ്. ആരാധകരുടെ ചങ്കല്ല, ചങ്കിടിപ്പാണ് മോഹൻലാൽ. ആ ചങ്കിടിപ്പിന്റെ താളംപിടിച്ച് മലയാളത്തിലെ പ്രിയ യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മുന്നണിയിലും പിന്നണിയിലും സമ്പൂർണ്ണ താരത്തിളക്കവുമായെത്തുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം,ലാലേട്ടൻ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ, ടീസറിനും ട്രെയിലറിനും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ച വൻ സ്വീകാര്യത, ടോവിനോയും മഞ്ജുവാര്യരും വിവേക് ഒബ്റോയിയുമടക്കമുള്ള വൻ താരനിര., അങ്ങനെ ഒട്ടേറെ പ്രതീക്ഷകളുമായാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റര്ടെയ്ൻമെന്റ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത് .ഒടിയനിൽ മാസ്സ് കുറഞ്ഞ് പോയെന്നു സങ്കടപ്പെടുന്ന മോഹൻലാൽ ആരാധകർക്ക് മാസ്സിന്റെ പൊടിപൂരവുമായി തന്നെയാണ് ലൂസിഫർ അവതരിച്ചിരിക്കുന്നത്. പൂർണ്ണമായും ആരാധകരെ ഉദ്ദേശിച്ച് ഇറങ്ങിയിരിക്കുന്ന സിനിമയിൽ ആക്ഷനും മാസ്സിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. Read More ഒടുവിൽ 'ലൂസിഫര്' തീയേറ്ററുകളിൽ; ആദ്യ പ്രേക്ഷക പ്രതികരണംലൂസിഫർ ആരംഭിക്കുന്നത് പതിഞ്ഞ താളത്തിലാണ്. പി കെ ആർ എന്ന രാഷ്ട്രീയ അധികായകന്റെ മരണത്തോടെ ആരംഭിക്കുന്ന ചിത്രം, ആദ്യ അരമണിക്കൂറിൽ നൽകുന്നത് കഥാപാത്രങ്ങളുടെ ആമുഖമാണ്. ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന മീഡിയ ആക്ടിവിസ്റ്റിന്റെ വിവരണത്തിലൂടെയാണ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. വരാനിരിക്കുന്ന വൻ യുദ്ധങ്ങളുടെ മുന്നൊരുക്കമാണ് ആദ്യത്തെ ഒരു മണിക്കൂറിൽ മുഴുവനും പ്രേക്ഷകർക്ക് കാണാനായി സാധിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് മനസ്സിലാക്കുന്നിടത്ത് നിന്നാണ് കഥയ്ക്ക് ചൂടുപിടിക്കുന്നത്. അല്പം ഇഴഞ്ഞുനീങ്ങിയ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി എത്തുന്നത് മസാല പുരട്ടിയ മാസ്സ് രംഗങ്ങളും നെടുനീളൻ ആക്ഷനകളുമായാണ്. അരങ്ങേറ്റ സംവിധാന സംരംഭം എന്ന നിലയിൽ കയ്യടി അർഹിക്കുന്നു പൃഥ്വിരാജ് സുകുമാരൻ. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിലൂടെ പഴയ മോഹൻലാലിനെ ആരാധകർക്ക് തിരിച്ചു നൽകാൻ പൃഥ്വിരാജിന്റെ സൂക്ഷമാവതരണത്തിന് കഴിഞ്ഞിട്ടുണ്ട്. മുണ്ട് മടക്കിയും മിശ പിരിച്ചും ആരാധകരെ ഹരം കൊള്ളിക്കാൻ ലൂസിഫറിന് കഴിയുന്നുണ്ട്. നായകനേക്കാൾ സ്ക്രീൻ സ്പേസ് ലഭിച്ചത് വിവേക് ഒബ്റോയിയുടെ വില്ലൻ കഥാപാത്രത്തിനാണ്. ഭാഷ വശമില്ലങ്കിൽ കൂടിയും മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം അദ്ദേഹം ഗംഭീരമാക്കി. നടൻ വിനീതിന്റെ ഡബ്ബിംഗും എടുത്തു പറയത്തക്കതായി. മഞ്ജുവാര്യർ, സായികുമാർ, ടോവിനോ തോമസ്, കലാഭവൻ ഷാജോൺ തുടങ്ങിയവരെല്ലാം ഗംഭീര പ്രകടനം നടത്തിയ ചിത്രത്തിൽ പൃഥ്വിരാജും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചെറുതെങ്കിലും കിട്ടിയ വേഷം സാനിയ ഇയ്യപ്പനും മനോഹരമാക്കിയിട്ടുണ്ട്. ആരാധകരെ ആവേശ കൊടുമുടിയേറ്റി ലൂസിഫറും താരങ്ങളും ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സുജിത് വാസുദേവിന്റെ കരങ്ങളിൽ ചിത്രത്തിന്റെ ഛായാഗ്രഹണം ഭഭ്രമായിരുന്നു. അസാധ്യ ഫ്രെയിമുകളാണ് ചിത്രത്തിലുള്ളത്. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിലെ മികവ് എടുത്തു പറയേണ്ടതാണ്.നെടുനീളൻ സംഭാഷണങ്ങൾ ഒന്നുമില്ലെങ്കിലും ഒരു മാസ് ചിത്രത്തിനു വേണ്ട മൂഡ് ഒരുക്കുന്നതിൽ തിരക്കഥ വിജയിച്ചുവെങ്കിലും, മുരളി ഗോപിയുടെ മറ്റു സിനിമകളുടെ ബൗദ്ധികതലത്തിലേക്ക് ചിത്രം എത്തിപ്പെട്ടിണ്ടോയെന്നത് സംശയമാണ്. പല രംഗങ്ങളും ലോജിക്കിനു നിരക്കുന്നതായും തോന്നിയില്ല. ലൂസിഫർ പൂർണ്ണമായും ആരാധകരുടെ ചിത്രമാണ്. മുന്നേ രാഷ്ട്രീയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ള മുരളി ഗോപി ഇത്തവണ കൊമേഴ്സ്യൽ സിനിമകൾ ഡിമാൻഡ് ചെയ്യുന്ന മസാല ചേരുവകളോടുകൂടിയാണ് എത്തിയിരിക്കുന്നത്.വലിയ കഥയൊന്നുമില്ലാത്ത മുൻകാല തമിഴ് ആക്ഷൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ഒരു തട്ടുപൊളിപ്പൻ പടമാണ് ലൂസിഫർ. മോഹൻലാൽ ആരാധകർക്ക് ഒരു ദൃശ്യവിരുന്ന് ആകുമെങ്കിലും കുടുംബപ്രേക്ഷകർ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.