മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

മോഹൻലാൽ, മീന, അനൂപ് മേനോൻ
Drama1 Hrs 54 Min
ക്രിട്ടിക്സ് റേറ്റിങ്3.5/5വായനക്കാരുടെ റേറ്റിങ്3.5/5
O.P.Olassa | TNN 21 Jan 2017, 1:46 pm
വി ജെ ജെയിംസിന്‍റെ പ്രണയോപനിഷത്തിനെ അതിജീവിച്ചുണ്ടാക്കിയ മുന്തിരിവള്ളികളുടെ ആത്മാവ് മറ്റു അനുവർത്തന സിനിമകൾ കണക്കെ മൂലകഥയിലല്ല, നായകനടൻ ലാലിന്‍റെ മോഹനഭാവങ്ങളിലാണ്. മോഹൻലാലിന്‍റെ സ്വതസിദ്ധമായ എക്സ്പ്രെഷനുകൾ കൊണ്ട് സമ്പന്നമാണ് സിനിമ. മോഹൻലാൽ ഫാനല്ലെങ്കിലും മോഹൻലാലിനെ കാണാൻ മാത്രം കാണാവുന്ന മറ്റൊരു സീസണൽ സിനിമ മാത്രമാണിത്.



കീഴാറ്റൂർ പഞ്ചായത്തിലെ സെക്രട്ടറിയായ ഉലഹന്നാന്‍റെ ( മോഹൻലാൽ ) അതിവിരസമായ ഓഫിസ് - വീട് -രാത്രി മദ്യപാന സമവാക്യജീവിതമാണ്‌ സിനിമ തുടക്കത്തിൽ വരച്ചിടുന്നത്. സീരിയൽ കാഴ്ചയിൽ ലോകം തീർത്ത സാധരണക്കാരിയായ ഭാര്യ അന്നാമ്മയും ( മീന ) സ്‌കൂളിൽ പഠിക്കുന്ന മൂത്ത പെണ്‍കുട്ടിയും ( ഐമ) യുള്ള മകനും (സനൂപ്). മദ്യപാന സദസ്സിലെ പ്ലമ്പറും ടെലികോം ഉദ്യോഗസ്ഥനും പ്രൊഫെഷനലും. ഒരു മറുനോട്ടം കൊടുത്താൽ കൂടെവരാൻ തയാറായ പ്രണയപരവശയായ ഓഫിസ് സ്റ്റാഫ് ലില്ലിക്കുട്ടിയെയും നമ്മൾ കാണുന്നുണ്ട്. ഒരിടങ്ങളിലുമയാൾ കാര്യമാത്ര തല്പരനുമല്ല. അങ്ങനെയൊരു ദിവസം ഉന്നച്ഛനൊരു മോഹമുണ്ടാവുകയും പ്രണയവും പ്രണയഭംഗവും ശേഷം യഥാർത്ഥ പ്രണയത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഫാമിലി ഡ്രാമയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അനുരാഗ കരിക്കിൻ വെള്ളത്തിലെ ബിജു മേനോന്‍റെ മാരീഡ് ലവ് പ്ലോട്ടിനൊപ്പം ചന്ദ്രേട്ടൻ എവിടെയായുടെ സദാചാര ക്ലൈമാക്‌സ് ഒട്ടിച്ചു ചേർത്ത യാഥാസ്ഥിതിക പൊതുബോധ തനി മലയാള സിനിമ.



മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ മറ്റൊരു സുന്ദര സാന്നിധ്യം സ്ത്രീ വിഷയ തല്പരൻ വേണുക്കുട്ടനാകുന്ന അനൂപ് മേനോനാണ്. സ്വയം അവരോധിത അഭിനവ മോഹൻലാലായ അനൂപ് മേനോൻ അടുത്തിടെ വെറുപ്പിക്കാതെ ചെയ്ത ഏക വേഷമിതായിരിക്കും. ഭാര്യയെപ്പേടിയുള്ള അയൽക്കാരനായി അലൻസിയറും ഗസ്റ്റ് റോളിൽ ക്യാമ്പസ് കാല കാമുകിയായി വരുന്ന ആശാ ശരത്തും ഉലഹന്നാന്‍റെ മകളായി ഐമയും നന്നായി. ഷറഫുദീൻ ചെറിയ വേഷത്തിലും ഒന്ന് രണ്ടു രംഗങ്ങളിൽ തിളങ്ങി. ജോയ് മാത്യുവും ശശി കലിംഗയും സുധീർ കരമനയും മേഘനാഥനും സുരേഷ് കൃഷ്ണയും നന്ദുവും ശ്രിന്ദയും ഷാജോണും ബിന്ദു പണിക്കരുമൊക്കെ സിനിമയിലുണ്ടെന്നു പറയാമെന്നു മാത്രം. ബിജിബാലിന്‍റെ ഇതിലെ ചില പാട്ടുകൾ കണക്കാണ്.



വെള്ളിമൂങ്ങയെന്ന സർപ്രൈസ് സൂപ്പർഹിറ്റിന്‍റെ മൈലേജ് ബാംഗ്ലൂർ ഡെയ്‌സിന്‍റെ നിർമാതാവ് സൊഫീയ പോളിന്‍റെ പ്രൊഡക്ഷൻ ക്യാൻവാസിൽ സുരക്ഷിതമാക്കിയിട്ടുണ്ട് ജിബു ജേക്കബിന്‍റെ രണ്ടാം സിനിമയെ. താരനിബിഢ കാസ്റ്റും എരിയൽ ഷോട്ട് ബാഹുല്യവുമെടുത്തറിയിക്കുന്നുണ്ടത്. എന്നാൽ പാളുന്നത് പതിവ് പോലെ തിരക്കഥാകൃത്തു സിന്ധുരാജിന്‍റെ തിരയെഴുത്താണ്. സ്ക്രീനിലേക്ക് പറിച്ചുനടക്കുമ്പോൾ ജിബുവിനു വേണ്ടിയെഴുതിച്ചേർത്ത വെള്ളിമൂങ്ങ ടൈപ് കോമഡി ഫെസ്റ്റിവൽ സീക്വൻസുകൾ കഥയുടെ പത്മരാജൻ ശൈലിയെ നശിപ്പിക്കുന്നുണ്ട്. ജിബു ജേക്കബിന് പകരം ശ്യാമപ്രസാദോ ബ്ലെസ്സിയോ റോഷൻ ‌ആന്‍ഡ്രൂസോ എങ്കിലും ചെയ്തിരുന്നെങ്കിൽ വേറൊരു ലെവൽ പടർന്നു പോകുമായിരുന്ന മുന്തിരി വള്ളികളാണത്.
ഓതറിനെ കുറിച്ച്
O.P.Olassa

മൂവി റിവ്യൂ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്