ക്വീൻ

സാനിയ ഇയ്യപ്പന്‍, ധ്രുവന്‍
Drama2 Hrs 37 Min
ക്രിട്ടിക്സ് റേറ്റിങ്3.0/5വായനക്കാരുടെ റേറ്റിങ്3.5/5
Nijool | TNN 13 Jan 2018, 10:11 am
ക്വീൻ പ്രതീക്ഷതരുന്ന തുടക്കം

നവാഗതനായ ഡിജോ ജോസ് ആന്‍റണിയുടെ സംവിധാനത്തിൽ പുതുമുഖങ്ങൾ അണിനിരക്കുന്ന മുഴുനീള ക്യാമ്പസ് മൂവിയാണു ' ക്വീൻ'. എഞ്ചിനീയറിങ്ങ് കോളേജുകളെ ആധാരമാക്കി നിരവധി സിനിമകൾ‌ ഇതിനു മുമ്പ് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ 'ചങ്ക്സ്' എന്ന സിനിമ മെക്കാനിക്കൽ‌ എഞ്ചിനീയറിങ് ഡിപ്പാർട്മെന്‍റ് പശ്ചാത്തലമാക്കി ഉള്ളതായിരുന്നു. ഏകദേശം അതേ കഥാ സ്വഭാവമാണു ക്വീൻ എന്ന സിനിമയ്ക്കും ഉള്ളത്.

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഇറങ്ങിയ പാട്ടിനും പോസ്റ്ററുകൾക്കും ട്രെയിലറിനും വമ്പൻ സ്വീകരണമായിരുന്നു യുവാക്കളുടെ ഇടയിൽ ലഭിച്ചിരുന്നത്. കൂടാതെ സിനിമയിൽ എല്ലാവരും പുതുമുഖങ്ങളും. അതുകൊണ്ടു‌തന്നെ വളരെയേറെ പ്രതീക്ഷയോടെയാണ് ചെറുപ്പക്കാർ ക്വീനിനെ കാത്തിരുന്നത്. സിനിമയിൽ എഞ്ചിനീയറിങ്ങ് കോളേജിലെ ഒരു ഒന്നൊന്നര ബാച്ചായാണ് മെക്കാനിക്കൽ ഡിപ്പാർട്മെന്‍റ് അവതരിപ്പിക്കുന്നത്. ആൺകുട്ടികൾ മാത്രം അരങ്ങുവാണിരുന്ന ഒരു ഡിപ്പാർട്മെന്‍റ്. തല്ലുകൊള്ളികളും, മടിയന്മാരും വഷളന്മാരും മാത്രമായൊരു ക്ലാസ് റൂം. അവിടേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. അതാണു സിനിമയുടെ ഹൈലൈറ്റ്.

ബാലു, മുനീർ, എൽദോ, ജബൻ എന്നിവരാണു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മെക്കിലെ ഒരേയൊരു പെൺകുട്ടിയായി ചിന്നുവും. സിനിമയുടെ ആദ്യഭാഗം കോളേജും, കൂട്ടുകാരും, തമാശകളും, തല്ലും, ക്യാമ്പസ്സുമായി മുന്നേറുന്നു. രണ്ടാം ഭാഗത്തിൽ കാലിക പ്രാധാന്യത അർഹിക്കുന്ന ഒരു വിഷയത്തിലൂടെ സിനിമ ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു.

എടുത്തുപറയേണ്ടതോ പ്രശംസിക്കപ്പെടേണ്ടതോ എന്തെങ്കിലും കഥയിലോ സിനിമയിലോ ഉണ്ടെന്ന് പറയാനില്ല. എങ്കിലും സംവിധാന മികവും, മികച്ച സംഗീതവും സിനിമയുടെ മുതൽ കൂട്ടാണ്.
മെക്ക് റാണിയായി വേഷമിട്ട പെൺകുട്ടിയുടെ അഭിനയം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതൊഴിച്ച് നിർത്തിയാല്‍ ബാക്കി അഭിനേതാക്കൾ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

കഥയിൽ എന്ത് പുതുമ, എന്ത് വ്യത്യസ്തത എന്നൊക്കെയുള്ള ചോദ്യങ്ങൾ ഒഴിച്ച് വെച്ച് ആസ്വദിക്കേണ്ടതാണ് ക്വീൻ എന്ന സിനിമ. യുവാക്കളുടെ ഇടയിൽ പ്രത്യേകിച്ച് വിദ്യാർഥികളുടെ ഇടയിൽ ആരവും ആർപ്പുവിളികളും ഉയർത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട് എന്നത് തന്നെയാണു അംഗീകരിക്കേണ്ടത്. സംഭാഷണങ്ങളിലും‌ അവതരണത്തിലുമൊക്കെ ആവർത്തന‌ വിരസതയും, മെലൊ ഡ്രാമയും പലയിടത്തും കടന്നുകൂടുന്നുണ്ട്. ചിലയിടങ്ങളിൽ സ്വഭാവികത നഷ്ടപ്പെടുകയും സിനിമയുടെ ഒഴുക്ക് രണ്ടാം ഭാഗത്തിൽ‌ നഷ്ടപ്പെടുന്നുമുണ്ട്.

ക്യാമറ വിരുന്നും സംഗീത മികവുമാണു മിക്ക രംഗങ്ങളിലും പ്രേക്ഷകനു ഫീൽ തരുന്നതിൽ മുമ്പിൽ നിൽക്കുന്നത്. അവതരണ മികവുകളും എടുത്തുപറയേണ്ടിരിക്കുന്നു. രണ്ടാം ഭാഗം ഗൗരവമുള്ള കാര്യം കൈകാര്യം‌ ചെയ്യുമ്പോൾ അല്പം‌ ലാഗും ക്ലീഷേ സ്വഭാവങ്ങളും‌ രംഗങ്ങളും കടന്നുകൂടുന്നുമുണ്ട്. ക്വീൻ ഒരു മികച്ച ക്യാമ്പസ്സ് സിനിമയെന്ന് പറയാനാകില്ല. അപാകതകൾ ഏറെയുണ്ടെങ്കിലും, കണ്ടിരിക്കാവുന്ന, യുവാക്കളെ‌ ഏറെ ഹരം കൊള്ളിക്കുന്ന, നല്ലൊരു സബ്ജക്റ്റ് കൈകാര്യം ചെയ്തിരിക്കുന്ന, ഭേദപ്പെട്ട ആസ്വാദനം തരുന്ന ഒരു ക്യാമ്പസ് സിനിമ തന്നെയാണ്.
ഓതറിനെ കുറിച്ച്
Nijool

മൂവി റിവ്യൂ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്