ആപ്പ്ജില്ല

Onam 2023: കസവ് മുണ്ടും കസവ് സാരിയും കേരളത്തിന്റെ മുഖമുദ്രയായ വഴി

ഓണത്തിന് നല്ല സെറ്റുമുണ്ടും സാരിയും വാങ്ങിക്കാനുള്ള തിരക്കിലാണ് പലരും. ഓരോ ഓണത്തിനും നമ്മള്‍ സെറ്റ് മുണ്ടിനും അതുപോലെ സാരിയ്ക്കുമെല്ലാം ഇത്ര പ്രധാന്യം നല്‍കുമ്പോള്‍ ഇത് എങ്ങിനെ കേരളത്തിന്റെ സ്വന്തമായി മാറി എന്ന് പലരും ചിന്തിക്കാറില്ല. അറിയാം, ബാലരാമപുരത്ത് നിന്നും ആരംഭിച്ച ഈ കൈത്തറി പട്ടിന്റെ കഥ.

Authored byഅഞ്ജലി എം സി | Samayam Malayalam 21 Aug 2023, 2:29 pm

ഹൈലൈറ്റ്:

  • സെറ്റ് സാരി വന്നത് എങ്ങിനെ
  • എവിടെയാണ് നല്ല കസവ് മുണ്ടും സാരിയും ലഭിക്കുക
  • കേരളത്തിന്റെ കൈത്തറി വ്യവസായം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kasavu Saree
കസവു സാരിയുടെ പിന്നിലെ അറിയാക്കഥ
കേരളത്തിന് സ്വന്തമായി ഒരു വസ്ത്രമുണ്ട്. അതാണ് കൈത്തറിയില്‍ ചെയ്‌തെടുക്കുന്ന സെറ്റ് മുണ്ടും സെറ്റ് സാരിയും. ഓണമായാലും, വിഷു ആയാലും അതുപോലെ, കേരളപ്പിറവി വന്നാലും അന്ന് മിക്കവരും കസവ് മുണ്ടില്‍ അല്ലെങ്കില്‍ കസവ് സാരിയില്‍ അണിഞ്ഞൊരുങ്ങി നല്ല മലയാളി മങ്കമാരായി വരാറുണ്ട്. ഇതില്‍ തന്നെ കസവ് മുണ്ടിനും സാരിയ്ക്കുമെല്ലാം എറ്റവും കൂടുതല്‍ ഡിമാന്റ് കൂടുന്നത് ഈ ഓണക്കാലത്താണ്.
ഓണക്കാലത്ത് പല ഡിസൈനില്‍ പല വെറൈറ്റി കസവുകളോട് കൂടിയ മുണ്ടും, സാരിയും നമ്മള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ വിവാഹത്തിനായാലും അതുപോലെ, ഓരോ ആഘോഷങ്ങള്‍ക്കും നമ്മള്‍ ഉടുക്കുന്ന അല്ലെങ്കില്‍ കേരളത്തിന്റെ സ്വന്തമെന്ന് കരുതുന്ന കസവ് വസ്ത്രങ്ങള്‍ കേരളത്തിലേയ്ക്ക് എത്തിയതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. അത് എന്താണെന്ന് നോക്കാം.

കേരളത്തിന്റെ കൈത്തറി ചരിത്രരം

15-ാം നൂറ്റാണ്ടില്‍ കേരളത്തിലേയ്ക്ക് എത്തിയ ഓരോ വിദേശ ശക്തികളുടേയും കണ്ണ് കുരുമുളക് പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ മാത്രമായിരുന്നില്ല. കേരളത്തിലെ കൈത്തറി വ്യവസായവും ഇവരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ എത്തിയതോടെ കേരളത്തിലെ കൈത്തറി വ്യവസായം അവര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി കയ്യടക്കാന്‍ തുടങ്ങി. ഒരു 19-ാം നൂറ്റാണ്ടായപ്പോള്‍ ബ്രിട്ടനില്‍ ഇന്‍ഡസ്ട്രീയല്‍ റെവലൂഷന്‍ വന്നപ്പോള്‍ ഇവര്‍ കൈത്തറിയില്‍ നിന്നും മാറി, മെഷീന്‍ ഫാബ്രിക്‌സിലേയ്ക്ക് നീങ്ങി.

പിന്നീട് 20-ാം നൂറ്റാണ്ടില്‍ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത്താല്‍ അന്നുകാലത്തെ പല ഈഴവ സമുദായക്കാരും തങ്ങളുടെ കുലത്തൊഴിലായ കള്ള് ചെത്ത് നിര്‍ത്തി കൈത്തറി വ്യവസായത്തിലേയ്ക്ക് തിരിഞ്ഞു. ഇത് കേരളത്തിലെ കൈത്തറി വ്യവസായതതിന് നല്ലൊരു മാറ്റം നല്‍കി എന്നാണ് ടെക്‌സ്‌റ്റൈല്‍ കമ്മിറ്റി, മിനിസ്ട്രീ ഓഫ് ടെക്‌സ്റ്റൈല്‍സ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ' സ്റ്റഡി ആന്റ് ഡോക്യുമെന്റേഷന്‍ ഓഫ് ബാലരാമപുരം സാരീസ് ആന്റ് ഫൈന്‍ കോട്ടന്‍ ഫാബ്രിക്‌സ്: ദ പ്രൈഡ് ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രീ' എന്ന പഠനത്തില്‍ പറയുന്നുണ്ട്.

കേരള കസവിന്റെ തുടക്കം

ഇന്ന് കേരളത്തില്‍ കുത്താമ്പുള്ളി, ചേന്നമംഗലം എന്നിവിടങ്ങളിലെല്ലാം തന്നെ കൈത്തറി വസ്ത്രങ്ങള്‍ ലഭിക്കുമെങ്കിലും നല്ല ഒറിജിനല്‍ കസവ് മുണ്ടും സാരിയും ലഭിക്കണമെങ്കില്‍ അതിന് തിരുവനന്തപുരത്തെ ബാലരാമപുരത്ത് തന്നെ പോണം. ഒരു കസവ് സാരിയ്ക്ക് 3000 മുതല്‍ അര ലക്ഷണം രൂപയോളം വരെ വരും എന്നാണ് പറയപ്പെടുന്നത്. സാരിയിലെ ഗോള്‍ഡന്‍ കസവിനായി ചേര്‍ക്കുന്ന സ്വര്‍ണ്ണത്തിന്റേയും അതുപോലെ, കസവിന്റെ വലിപ്പവും അതുപോലെ അതിലെ ആര്‍ട്ട് വര്‍ക്കുകളും പണിക്കൂലിയും എല്ലാം ചേര്‍ത്താണ് പൈസയും കൂടി വരുന്നത്.

കേരളത്തിലെ ബാലരാമപുരം കൈത്തറിയ്ക്ക് ഇത്ര പ്രശസ്തി നേടിയതിന് പിന്നില്‍ 200 വര്‍ഷത്തെ ചരിത്രമുണ്ട്. അന്നുകാലത്ത് ബാലരാമപുരം ട്രാവന്‍കൂറിന്റെ കീഴിലാണ് വരുന്നത്. അന്ന് ട്രാവന്‍കൂര്‍ പ്രദേശം ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി നാഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച് കിടക്കുന്നവയാണ്. അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ബാലരാമ വര്‍മ്മ ( 1798- 1810)യും അതുപോലെ, അദ്ദേഹത്തിന്റെ ദിവാന്മാരില്‍ പ്രധാനിയായിരുന്ന ഉമ്മിനി തമ്പിയും ചേര്‍ന്ന് ഇന്നത്തെ തമിഴ്‌നാട്ടിലെ വള്ളിയൂര്‍, തിരുനെല്‍വേലി എന്നീ സ്ഥലങ്ങളില്‍ നിന്നും ഷാലിയാല്‍ വിഭാഗത്തില്‍ പെടുന്ന ആളുകളെ ബാലരാമപുരത്തേയ്ക്ക് കൊണ്ടുവന്നു. അന്നത്തെ രാജകുടുംബാംഗങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇവര്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചത്.

രാജാവ് ഇവര്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക സട്രീറ്റ് തന്നെ ഒരുക്കി നല്‍കി. അതുപോലെ, കൈത്തറി വ്യവസായം ആരംഭിക്കാനുള്ള എല്ലാവിധ ധനസഹായവും നല്‍കി പാര്‍പ്പിച്ചു. പിന്നീട് ഒരു 19-ാം നൂറ്റാണ് ആയപ്പോഴേയ്ക്കും ബാലരാമപുരത്ത് കൈത്തറി വ്യാവസായം പച്ചപിടിച്ച് പ്രശസ്തിയാര്‍ജിക്കാന്‍ ആരംഭിച്ചു.

ബാലരാമപുരത്തെ കസവിന്റെ പ്രത്യേകത

വളരെ സൂപ്പര്‍ ഫൈന്‍ ആയിട്ടുള്ള ഫാബ്രിക്‌സ് ഉപയോഗിച്ചാണ് കസമുണ്ട് നെയ്‌തെടുക്കുന്നത്. തുടക്കക്കാലത്ത് രാജ കുടുംബത്തിന് വേണ്ടി മുണ്ടും നേരിയതുമാണ് ഇവര്‍ ഉണ്ടാക്കി കൊണ്ടിരുന്നത്. പിന്നീടാണ്, ഇതില്‍ തന്നെ സെറ്റ്മുണ്ട് വന്നത്( അഥായത്, രണ്ട് പീസ് മുണ്ട്. ഒന്ന് താഴെ ഉടുക്കാനും മറ്റൊന്ന് സാരിയുടെ തലപോലെ മുകളില്‍ ഉടുക്കാനും). പിന്നീട് സെറ്റ് സാരി വന്നു. അതുപോലെ തന്നെ പുരുഷന്മാര്‍ക്ക് കസവ് മുണ്ട് എന്നിങ്ങനെ നെയ്ത്തില്‍ തന്നെ മാറ്റങ്ങളും അതിന്റെ കൂടെ കസവ് വസ്ത്രങ്ങളിലും മാറ്റങ്ങള്‍ വന്ന് തുടങ്ങി.

കുത്താമ്പുള്ളി മുതല്‍ മഞ്ചേശ്വരം വരെ

ബാലരാമപുരത്ത് മാത്രമല്ല, ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ കുത്താമ്പുള്ളി, എറണാകുളത്തെ ചേന്നമംഗലം, കണ്ണൂര്‍, കാസര്‍ഗോഡ് മഞ്ചേശ്വരം എന്നിവിടങ്ങളിലെയെല്ലാം കൈത്തറി വസ്ത്രങ്ങളും അതുപോലെ, കസവ് സാരിയും മുണ്ടുമെല്ലാം ഇന്ന് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കുത്താമ്പുള്ളിയിലേയ്ക്ക് 18-ാം നൂറ്റാണ്ടിലാണ് കൈത്തറി എത്തുന്നത്. അന്ന് തൃശ്ശൂര്‍ കൊച്ചി രാജഭരണത്തിന്റെ കീഴിലാണ്. അന്നത്തെ രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തമിഴ്‌നാട്ടില്‍ നിന്നും നെയ്ത്തുകാരെ തൃശ്ശൂരില്‍ എത്തിക്കുകയും. അവര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കി കൈത്തറി വ്യവസായത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കി. കുത്താമ്പുള്ളി സെറ്റ് സാരികളും അതുപോലെ തന്നെ മുണ്ടും കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ അങ്ങോളും പ്രശസ്തമാണ്.

കണ്ണൂര്‍ ചിറയ്ക്കല്‍ രാജാവാണ് ശാലിയാർ വിഭാഗത്തെ കണ്ണൂരിലേയ്ക്ക് അന്നത്തെ മലബാര്‍ മേഖലയിലേയ്ക്ക് എത്തിക്കുന്നത്. അതുപോലെ കാസര്‍ഗോഡ് മഞ്ചേശ്വരമാണ് കൈത്തറിയ്ക്ക് പേരുകേട്ടത്. ഇവിടേയും അതുപോലെ എറണാകുളത്തെ ചേന്നമംഗലത്തും നിരവധി കസവ് മുണ്ടും സാരികളും അതുപോലെ തന്നെ കൈത്തറി വസ്ത്രങ്ങളും ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.

മറ്റ് ചരിത്രങ്ങള്‍

കേരളത്തിന്റെ മുണ്ടും നേരിയതും ബുദ്ധിസ്റ്റ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന വസ്ത്രമാണെന്നും അതുപോലെ, ഗ്രീക്ക് റോമന്‍ കാലഘട്ടത്തില്‍ അന്നത്തെ ആളുകള്‍ ധരിച്ചിരുന്ന വസ്ത്രധാരണ രീതികളും കേരളത്തിലെ മുണ്ടും നേരിയതിനും സമമാണ് എന്ന് ചില ചരിത്രവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ, പറഞ്ഞ് വന്ന മറ്റൊരു കഥകൂടി കേരള കസവ് വസ്ത്രങ്ങള്‍ക്ക് പറയാനുണ്ട്. അത് പോര്‍ച്ചുഗീസുകാരുടെ കടന്നുവരവുമായി ബന്ധപ്പെട്ടതാണ്.

അന്ന് വാസ്‌കോഡഗാമ കേരളത്തില്‍ നിന്നും പ്രധാനമായും കടത്തിയത് കുരുമുളക് മാത്രമാണെന്നും, കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ മൂല്യത്തെ കുറിച്ച് അറിവില്ലാതിരുന്ന വാസ്‌കോഡഗാമ കുരുമുളക് മാത്രം കൊണ്ട് പോര്‍ച്ചുഗീസിലേയ്ക്ക് നാട് കടന്നെന്നും, അവര്‍ കേരള തീരങ്ങളില്‍ കുഴിച്ചിട്ട സ്വര്‍ണ്ണ കണ്ടുപിടിച്ച് ന്നത്തെ ധനികള്‍ നെയ്‌തെടുത്ത വസ്ത്രങ്ങളാണ് കസവ് മുണ്ടും സാരിയുമെല്ലാം എന്നത് ഒരു കഥ. എന്തായാലും നല്ല ചന്ദന നിറത്തില്‍ അല്ലെങ്കില്‍ ഒരു ക്രീം വര്‍ണ്ണത്തില്‍ നല്ല ഗോള്‍ഡന്‍ കസവോടെ നെയ്‌തെടുക്കുന്ന കസവ് മുണ്ടും സാരികളുമെല്ലാം കേരളത്തിന്റെ മാത്രം അഭിമാനമായ വസ്ത്രങ്ങളാണ്.
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ