വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടിയ ഒരു കുഞ്ഞുസുന്ദരി ആയിരുന്നു തരുണി സച്ച്‌ദേവ്. കുക്കുരു കുക്കു കുറുക്കൻ എന്ന വെള്ളി നക്ഷത്രം സിനിമയിലെ ഗാനവും അതിലെ സുന്ദരിക്കുട്ടിയെയും ഇന്നും കാണുമ്പോൾ മലയാളികൾക്ക് ഉള്ളിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെടാറുണ്ട്. അകാലത്തിൽ പൊലിഞ്ഞുപോയ തരുണിയെ ഇന്നും മലയാളികൾ ഓര്ത്തിരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണത്. സിനിമകൾക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച തരുണി പതിനാലാം വയസിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി ഈ ലോകത്തോട് വിടപറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പ്രിത്വിരാജും അമിതാഭ് ബച്ചനും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച തരുണി പാ എന്ന ബോളീവുഡ് ചിത്രവും ചെയ്തിരുന്നു. വെട്രി സെൽവൻ ആണ് തരുണി അഭിനയിച്ച അവസാന ചിത്രം.
തരുണിയുടെ ജന്മദിനത്തിന്റെ കാര്യത്തിൽ വിക്കിപീഡിയയ്ക്ക് പോലും രണ്ട് അഭിപ്രായമാണ് ഉള്ളത്. 1998 ജൂലൈ 3 ആണെന്ന് വിക്കിപീഡിയയുടെ മലയാളം പറയുമ്പോൾ മെയ് 14 ആണെന്ന് ഇംഗ്ലീഷ് പറയുന്നു. ആരാധകർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തരുണി ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 25 വയസ്സ് ആയിരുന്നേനെ പ്രായം എന്ന് പറഞ്ഞുകൊണ്ടാണ് തരുണിയുടെ ഫോട്ടോ ഷെയർ ചെയ്യുന്നത്.
2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ തരുണി മരിക്കുമ്പോൾ 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനം തകർന്നു വീണ് തരുണിയുടെ അമ്മ ഗീത സച്ച്ദേവും തരുണിയോടൊപ്പം മരണപ്പെട്ടു.
അവസാനയാത്രയ്ക്ക് മുൻപ് കൂട്ടുകാരോടൊക്കെ ഇത് അവസാന കൂടി കാഴ്ചയാണ് എന്ന് പറഞ്ഞിട്ടാണ് തരുണി യാത്ര പുറപ്പെട്ടത്. ജോക്കിങ് എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് യാത്രപറഞ്ഞിട്ടാണ് തരുണി അമ്മയ്‌ക്കൊപ്പം പോയത്.
ഫ്‌ളൈറ്റിൽ ഫോൺ സ്വിച്ചോഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് കൂട്ടുകാരിക്ക് അയച്ച അവസാന മെസേജിൽ ഈ വിമാനം തകർന്നു പോയാൽ എന്ത് ചെയ്യും എന്ന് തരുണി ചോദിച്ചിരുന്നു.
തരുണിയുടെ അമ്മ ഗീതയും സുഹൃത്തുക്കളും നേപ്പാൾ സന്ദർശനത്തിന് പുറപ്പെട്ടപ്പോൾ താല്പര്യമില്ലാഞ്ഞിട്ടും തരുണി കൂടെ പോയതാണ്.
തരുണിയുടെയും അമ്മയുടെയും മൃതദേഹത്തിൽ നിന്നും അപകടസ്ഥലത്ത് വച്ച് സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടപ്പെട്ടതായി തരുണിയുടെ അച്ഛൻ പറഞ്ഞിരുന്നു
തരുണിയുടെയും അമ്മയുടെയും മരണശേഷം ആത്മീയതയിലേക്ക് തിരിഞ്ഞ അച്ഛൻ വീട്ടിൽ ഒരു ക്ഷേത്രം പണിഞ്ഞു പൂജകളൊക്കെ ചെയ്യുകയാണ്.
തരുണിയുടെ സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അന്ന് പുറത്തുവിട്ടിരുന്നു.