ആപ്പ്ജില്ല

ഇന്ന് കര്‍ക്കടക വാവ്; പൂർവ്വികർക്കായി ബലിതര്‍പ്പണം നടത്തി വിശ്വാസികൾ

സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമായ കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിനം പിതൃകര്‍മ്മങ്ങള്‍ക്ക് വളരെ അനുകൂലമാണ്.

Samayam Malayalam 31 Jul 2019, 9:13 am
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പിതൃപുണ്യം തേടി ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കര്‍ക്കടക വാവ് ദിവസം ബലിതര്‍പ്പണം നടത്തിയാൽ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. വിവിധ തര്‍പ്പണ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് പിതൃമോക്ഷം തേടിയെത്തുന്നത്.
Samayam Malayalam Bali Tharpanam


തിരുവല്ലം ശ്രീപരശുരാമക്ഷേത്രം,വര്‍ക്കല പാപനാശം, വെന്നിമല ശ്രീരാമക്ഷേത്രം,പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, ശ്രീ സുന്ദരക്ഷേത്രം, തൃക്കുന്നപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, ആറമുള പാര്‍ത്ഥസാരഥി ക്ഷേത്രം, തിരുമൂലവരം ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാനപ്പെട്ട തര്‍പ്പണ കേന്ദ്രങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.30 ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. നാളെ ഉച്ചവരെ തര്‍പ്പണ ചടങ്ങുകള്‍ നീളും. കനത്ത സുരക്ഷയിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഭാരതപുപഴയിൽ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ സ്ഥലത്ത് മുങ്ങൽ വിദഗ്ധരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More: പിതൃതർപ്പണത്തെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാം

ത്രിമൂര്‍ത്തി സംഗമ സ്ഥാനമായി അറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ നാവാ മുകുന്ദാ ക്ഷേത്രത്തിൽ രണ്ട് മണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. 14 കര്‍മ്മികളുടെ നേതൃത്വത്തിലാണ് തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് 12 മണിവരെ ചടങ്ങുകള്‍ നീളുമെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

ആലുവ മണപ്പുറത്ത് നാലുമണിയോടെ തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. 100 ബലിത്തറകളാണ് ക്ഷേത്രത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 1000 ലധികം വിശ്വാസികള്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷക്കായി പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ സേനകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആലുവ അദ്വൈത ആശ്രമത്തിലും ബലിതര്‍പ്പണം പുരോഗമിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ക്ഷേത്ര അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയിലെ തിരുനെല്ലി ശ്രീമഹാദേവ ക്ഷേത്രത്തിൽ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തിച്ചേരുന്നുണ്ട്. ഇന്ന് രാവിലെ മൂന്നരയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒരേ സമയം പത്ത് ബലിത്തറകളിലായി 150 പേര്‍ക്കുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ ഫോഴ്സ്, വോളൻ്റിയേഴ്സ്, റെഡ് ക്രോസ് അംഗങ്ങള്‍ തുടങ്ങിയവര്‍ തര്‍പ്പണ ചടങ്ങുകള്‍ സുഗമമാക്കുന്നുണ്ട്. ഇത്തവണ 50,000 ലധികം വിശ്വാസികൾ ക്ഷേത്രത്തിൽ എത്തുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് വിശ്വാസികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. ഇന്ന് പകൽ 11.35 മുതൽ പിറ്റേ ദിവസം പകൽ 8.45 വരെയാണ് അമാവാസിയുടെ ദൈർഘ്യം. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേരുന്ന ഒരു ദിവസം ആയതിനാലാണ് കർക്കടക വാവ് പ്രധാന്യമുള്ളതായി കരുതപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ് ശ്രാദ്ധം. വിശ്വാസത്തോടെ പിതൃകര്‍മ്മം ചെയ്താൽ നിങ്ങള്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തികൾക്കും അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ