ആപ്പ്ജില്ല

'ചിത്രമെടുത്ത് അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തരുത്': ബോബിയച്ചൻ

ആരുടെയും ആത്മാഭിമാനത്തെ മുറിവേപ്പിക്കാതെ നൽകാൻ ഇനിയെന്നാണ് നമ്മൾ പഠിക്കുക

Samayam Malayalam 2 Jun 2019, 5:10 pm
ദാനദര്‍മ്മം സ്വീകരിക്കുന്നവരോടൊപ്പമുള്ള ചിത്രങ്ങള്‍ പത്രങ്ങളിലും സോഷ്യൽമീഡിയയിലും മറ്റും പരസ്യപ്പെടുത്തുന്നതിനെതിരെ ആത്മീയാചാര്യനായ ഫാ.ബോബി ജോസ് കട്ടിക്കാട്. ഫേസ്ബുക്കിലൂടെയാണ് ബോബിയച്ചൻ ഇത് പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam fr

ഫാ.ബോബി ജോസിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്:
''രണ്ടു കാര്യങ്ങളാണ് 'രഹസ്യമായി മാത്രം ചെയ്യുകയെന്ന് ക്രിസ്തു ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്ന് പ്രാർത്ഥനയാണ്. നിന്റെ മുറിയിൽ കയറി വാതിലടച്ച്, നീയും ദൈവവും മാത്രമായിരിക്കുമ്പോൾ ചെയ്യേണ്ട കാര്യമായിട്ടാണ് ക്രിസ്തു പ്രാർത്ഥനയെ പരിഗണിക്കുന്നത്. രണ്ടാമത്തേത് ദാനധർമ്മമാണ്. പ്രാർത്ഥന പോലെ തന്നെ പവിത്രമായും രഹസ്യമായും ചെയ്യേണ്ട ഒന്നാണ് ധാനധർമ്മവും എന്ന് സാരം. എന്നിട്ടും ക്രിസ്തുവിനോടു ചേർന്നു നടക്കുന്ന മനുഷ്യർ പോലും ഇത്തരം ചില കർമ്മങ്ങളിലേർപ്പെടുമ്പോൾ എന്തുകൊണ്ടാണ് സുവിശേഷം തീരെ വായിക്കാത്ത മനുഷ്യരെപ്പോലെ അതൊക്കെ ഒരു ചടങ്ങാക്കി മാറ്റുന്നത്.പത്രമെടുക്കുമ്പോൾ ഏറ്റവും വേദനിപ്പിക്കുന്നതും കാണാനിഷ്ടപ്പെടാത്തതുമായ ചിത്രങ്ങൾ അതാണ്, ആ കുഞ്ഞു വീടിന്റെ താക്കോൽ കൈമാറുന്ന, അല്ലെങ്കിൽ ഒരു കുട്ടിക്ക് നോട്ടുപുസ്തകം കൈമാറുന്ന .....

അങ്ങനെയങ്ങനെ ദരിദ്രർക്ക് എന്തെങ്കിലുമൊക്കെ കൈമാറുന്ന ചിത്രങ്ങൾ.നെഞ്ചുവിരിച്ചു നിൽക്കുന്ന കുറേ മനുഷ്യർക്കൊപ്പം ശിരസ്സു കുനിച്ച് ചില സാധുക്കൾ .ആരുടെയും ആത്മാഭിമാനത്തെ മുറിവേപ്പിക്കാതെ നൽകാൻ ഇനിയെന്നാണ് നമ്മൾ പഠിക്കുക. വലതു കൈ ചെയ്യുന്നത് ഇടത് കൈ പോലും അറിയാതെ കാണാമറയത്തിരുന്ന് ഇങ്ങനെയുള്ള സത്കർമ്മങ്ങൾ ചെയ്യുന്ന മനുഷ്യരെ ഓർക്കുകയാണ് .അന്നത്തിന്നും ഫീസിനും മരുന്നിനുമൊക്കെയുള്ള തുക കൃത്യമായി അക്കൗണ്ടിലേക്ക് കൈമാറുന്നവർ. ഒരിക്കൽ പോലും പേര് വെളിപ്പെടുത്താനോ വെളിച്ചത്തുവരാനോ താല്പര്യമില്ലാത്ത സുകൃതജന്മങ്ങൾ...
ബോബിയച്ചൻ''

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ