ആപ്പ്ജില്ല

ഇന്ന് രക്ഷാബന്ധൻ മഹോത്സവം; ചരിത്രവും മഹത്വവും അറിയാം

ഇന്ന് രാജ്യമെമ്പാടും രക്ഷാബന്ധൻ ദിനം ആഘോഷിക്കുകയാണ്. മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം രാജ്യത്തിന് തുറന്നുകാട്ടുന്നത്. ഈ ദിവസത്തിലെ പ്രധാന ചടങ്ങ് രാഖി ബന്ധനമാണ്.

Samayam Malayalam 15 Aug 2019, 8:02 am
ഇന്ന് രക്ഷാബന്ധൻ മഹോത്സവം. ഹൈന്ദവ വിശ്വാസികൾ പവിത്രവും പാവനവുമായാണ് രക്ഷാബന്ധൻ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധൻ മഹോത്സവം ആചരിക്കുന്നത്. സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം നൽകുന്നത്. ഈ വർഷം ഓഗസ്റ്റ് 15 നാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
Samayam Malayalam Raksha Bandhan


രക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു. ഈ ദിവസം വടക്കേ ഇന്ത്യയിൽ വൻ ആഘോഷങ്ങളാണ് നടത്തിവരുന്നത്.

Read More: രക്ഷാബന്ധൻ മഹോത്സവം; തീയതി, മുഹൂർത്തം, ചടങ്ങുകൾ അറിയാം

രക്ഷാബന്ധൻ മഹോത്സവത്തിൻ്റെ ഐതീഹ്യം



ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രൻ്റെ പത്നിയായ ‘ശചി’ ഇന്ദ്രൻ്റെ കയ്യിൽ രക്ഷയ്ക്കായി രക്ഷാസൂത്രം (രാഖി) കെട്ടികൊടുത്തു. ഈ രക്ഷാസൂത്രത്തിൻ്റെ ബലത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തിൽ ദേവന്മാർ വിജയിച്ചു.

ഈ യുദ്ധ വിജയത്തിൻ്റെ ആഘോഷമാണ് പിന്നീട് ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി തുടങ്ങിയത്. പിന്നീട് സഹോദരി സഹോദരൻ്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വാസം.

വിഷ്ണുപുരാണത്തിൽ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തൻ്റെ സാമ്രാജ്യത്തിൻ്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടുഭക്തവത്സലനായ ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കർതവ്യ നിര്‍വഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശ്രാവണ പൗര്‍ണമി ദിനത്തിൽ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തൻ്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു.

രക്ഷാബന്ധൻ്റെ മഹത്വം തുറന്നുകാട്ടുന്ന ചില ചരിത്ര സംഭവങ്ങളുമുണ്ട്. അതിലൊന്നാണ് ചരിത്രപ്രധാനമായ സിക്കന്ദർ-പുരു യുദ്ധം. ഈ യുദ്ധത്തിന് മുൻപ് സിക്കന്ദറുടെ കാമുകി പുരുവിനെ സമീപിച്ച് കൈകളിൽ രാഖി ബന്ധിച്ചു. ഇങ്ങനെ സിക്കന്ദറിൻ്റെ കാമുകി പുരുവിൻ്റെ സഹോദരിയായി മാറി. ശേഷം യുദ്ധത്തിൽ സിക്കന്ദറിനെ വധിക്കുകയില്ലെന്ന സത്യവചനവും പുരുവിൽ നിന്ന് വാങ്ങി. പുരു കൊടുത്ത വാക്ക് പാലിച്ചു.

Read More: എന്തിനാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്?

രക്ഷാബന്ധൻ ചടങ്ങ്



ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധൻ ദിനത്തിൽ ആചരിക്കുന്നത്. ഈ ദിനത്തിൽ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കുശേഷം ഒരു താലത്തിൽ രക്ഷാസൂത്രം, ദീപം, മധുരപലഹാരങ്ങൾ, കുങ്കുമം എന്നിവ വെച്ച് സഹോദരനെ സഹോദരി സമീപിക്കുന്നു. സഹോദരനെ ആരതി ഉഴിഞ്ഞ് കുങ്കുമം ചാര്‍ത്തി വലത്തെ കൈയ്യിൽ രക്ഷാസൂത്രം കെട്ടിക്കൊടുക്കുന്നു. സഹോദരൻ അവൻ്റെ ജീവിതത്തിൽ രാഖി ബന്ധിച്ച സഹോദരിയെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിപക്ഷ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷങ്ങള്‍ സമ്മാനിച്ച് ശേഷം മാത്രമാണ് ചടങ്ങ് സമാപിക്കുന്നത്.

രക്ഷാബന്ധൻ ചടങ്ങിന് ഉച്ചകഴിഞ്ഞുള്ള സമയം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അഥവാ നടന്നില്ലെങ്കിൽ സന്ധ്യസമയവും ചടങ്ങിനായി തിരഞ്ഞെടുക്കാം. പൊതുവേ പൗര്‍ണമി ദിവസം രാവിലെയാണ് രക്ഷാബന്ധൻ ചടങ്ങുകള്‍ നടത്തുന്നത്.

രാഖിച്ചരട്



വര്‍ണനൂലുകളാൽ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രമാണ് രാഖി. പൊതുവേ ചുവപ്പ് ചരട് ഉപയോഗിച്ചാണ് രാഖി നിര്‍മ്മിക്കുന്നത്. കേരളത്തിൽ ചുവപ്പ്, കാവി, നീല നിറങ്ങളിൽ രാഖി ചരടകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകൾ അൽപം ആഢംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. മുത്തുകള്‍, കല്ലുകള്‍, വജ്രം പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചും രാഖിച്ചരടുകള്‍ നിര്‍മ്മിക്കും. തെക്കേ ഇന്ത്യയിൽ ആവണി അവിട്ടം എന്ന പേരിലാണ് രക്ഷാബന്ധൻ അറിയപ്പെടുന്നത്.

Read More: ഇന്ന് ആവണി അവിട്ടം; ഗായത്രി മന്ത്രം ജപിക്കാം, ഫലങ്ങള്‍ ഏറെ

ആര്‍ട്ടിക്കിള്‍ ഷോ