ആപ്പ്ജില്ല

600 വിശ്വാസികള്‍ക്ക് ഇടയിൽ ഒരു അവിശ്വാസി

കരങ്ങളുയർത്തി പറയൂ;"പ്രേമ ബന്ധങ്ങൾ പൈശാചിക പീഢയാണ്"

Abhijith VM | Samayam Malayalam 1 Apr 2018, 12:28 pm
ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി വിഷമിച്ച അറുന്നൂറ് വിശ്വാസികള്‍ക്ക് ഇടയില്‍ ഇരിക്കുകയായിരുന്നു ദില്‍ന*. അപ്പോള്‍ കേട്ട, ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് പാപമാണെന്ന വചനം അവള്‍ ഉള്ളിലിട്ട് ദഹിപ്പിക്കുകയായിരുന്നു.
Samayam Malayalam വിശ്വാസികൾക്ക് ഇടയിൽ ഒരു അവിശ്വാസി
വിശ്വാസികൾക്ക് ഇടയിൽ ഒരു അവിശ്വാസി


വേദിയില്‍ നിന്ന ബ്രദര്‍ കൂടുതല്‍ പൈശാചിക പീഢകള്‍ ഓര്‍മ്മപ്പെടുത്തി; 'സ്വവര്‍ഗ ലൈംഗികത പൈശാചിക പീഢയാണ്, കുട്ടികളില്ലാത്തത് പൈശാചിക പീഢയാണ്, പ്രേമ ബന്ധങ്ങള്‍ പൈശാചിക പീഢയാണ്.' അവള്‍ നിര്‍ത്തി. എന്നിട്ട് വീണ്ടും തുടങ്ങി; 'ഇതില്‍ പ്രേമ ബന്ധങ്ങള്‍ പൈശാചിക പീഢയാണെന്ന് എടുത്തെടുത്ത് ബ്രദര്‍ പറഞ്ഞു'

ഏഴ് ദിവസം കൂടുതലും കേട്ടത് 'അത് പാപമാണ് മക്കളെ, ഇത് പാപമാണ് മക്കളെ...' അതായത് 'ശ്വസിക്കുന്നതൊഴിച്ച് എല്ലാം പാപമാണ്'

ദില്‍നയെ അച്ഛനും അമ്മയുമാണ് ധ്യാനകേന്ദ്രത്തില്‍ എത്തിച്ചത്. കല്യാണം കഴിക്കാത്ത, സ്ലീവ് ഇല്ലാത്ത ഉടുപ്പുകള്‍ ധരിക്കുന്ന, ഒറ്റയ്ക്ക് വിദേശങ്ങളില്‍ യാത്ര പോകുന്ന, ദുല്‍ഖര്‍ സല്‍മാനോട് 'ക്രഷ്' തോന്നുന്ന (ഇത് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. അതുകൊണ്ട് അവരുടെ പരാതിപ്പട്ടികയിലുമില്ല) മകള്‍ സന്ദര്‍ശിക്കേണ്ട സ്ഥലം ധ്യാനകേന്ദ്രമാണെന്ന് ദില്‍നയുടെ അച്ഛനും അമ്മയും കരുതുന്നു. ഒരുകൊച്ചു ലിറ്റ്മസ് ടെസ്റ്റ്. ഏഴ് ദിവസം. ഭക്ഷിക്കുക - ഭുജിക്കുക - സ്‌നേഹിക്കുക.

ഇടുക്കിയിലൊരു സെന്‍ററിലാണ് ധ്യാനം. പേര് ദില്‍ന പറയുന്നില്ല, അത് പൈശാചിക പീഢയായേക്കും.

വിശ്വാസികൾക്ക് ഇടയിൽ



ഒന്നാം ദിവസം തന്നെ ഫോണ്‍ കൈമാറണം. മറ്റാരോടും ഒന്നും സംസാരിക്കരുത് എന്നും ഒപ്പം നിര്‍ദേശം കിട്ടും. ഉള്ളിലെ ദൈവവും വേദിയില്‍ വന്നുപോകുന്ന ബ്രദര്‍, ഫാദര്‍ സമൂഹവും മാത്രമാണ് ഇനിയുള്ള ഏക ആശയവിനിമയം. മിണ്ടണമെന്ന് തോന്നിയാല്‍ കൊന്ത ചൊല്ലാം.

ഏഴ് ദിവസത്തേക്കുള്ള ഉടുപ്പുകള്‍ പായ്ക്ക് ചെയ്തപ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതിലാണ് ദില്‍ന ആദ്യം ശ്രദ്ധിച്ചത്. ഇറക്കമില്ലാത്ത ഉടുപ്പുകളോട് പരിശുദ്ധാത്മാവിന് ഇഷ്ടം പോരെന്നാണ് വളണ്ടിയര്‍മാരില്‍ ഒരാള്‍ ഉപദേശിച്ചപ്പോള്‍, പരിശുദ്ധാത്മാവിനോട് പറഞ്ഞോളാമെന്ന് ദില്‍ന പറഞ്ഞു.

'ഉള്ളതില്‍ നല്ല ഇറക്കമുള്ള പാവാടയായിരുന്നു അതെന്ന് ഓര്‍ക്കണം.'

പൈശാചിക പീഢകളെക്കുറിച്ചുള്ള അധ്യയനം ആറാം ദിവസം എത്തിയപ്പോഴാണ് പാപികളെ ഓരോരുത്തരെയായി ശുദ്ധീകരിക്കുന്ന ചടങ്ങു നടന്നത്. കൗണ്‍സലിങ് എന്നാണ് അതിന് ഇട്ടിരിക്കുന്ന പേര്. സ്വതവെ മനുഷ്യന്‍ സമാധാനം കിട്ടാന്‍ ആണല്ലോ കൗണ്‍സലിങ്ങിന് പോകുന്നത്. ഇത് അതല്ല, ദില്‍ന പറയുന്നു.

'നീ ബ്ലൂഫിലിം കാണാറില്ലേ?' - പേര് ചോദിക്കുംമുന്‍പേ തന്നെ കൗണ്‍സലിങ്ങിന് എത്തിയ സിസ്റ്റര്‍ ചോദിച്ചു.

'യെസ്' (ഇഷ്ടപ്പെട്ട പോണ്‍സ്റ്റാര്‍ ആരാണെന്ന് പറഞ്ഞില്ല)

'നീ മോശപ്പെട്ട ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?'

'യെസ്' (നിര്‍വചനം ചോദിക്കാതെ തന്നെ)

'നീ സ്വയംഭോഗം ചെയ്യാറുണ്ടോ' (വിവരണം ആവശ്യപ്പെട്ടില്ല)

'യെസ്'

'ഇതെല്ലാം പാപമാണെന്ന് ബോധ്യമുണ്ടോ?'

'ഇതൊന്നും പാപമല്ലെന്ന് ബോധ്യമുണ്ട്'

വലിയ പാപികൾ എത്തുന്നത്...



സിസ്റ്റര്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു. അവരൊന്നു ധ്യാനിച്ചു. ഒരു കടലാസ് എടുത്ത് ദില്‍നയുടെ ഉത്തരങ്ങള്‍ എഴുതി. കടലാസ് മടക്കി ഒരു കവറിലാക്കി. അതിന് പുറത്ത് വലിയ അക്ഷരങ്ങളില്‍ എഴുതി

VERY SERIOUS (വളരെ ഗുരുതരം)

കടുത്ത പാപികളെ അയയ്ക്കുന്ന പ്രധാന വൈദികനാണ് സിസ്റ്റര്‍ കത്ത് കൈമാറിയത്. പ്രധാനപ്പെട്ട പാപികളെ അച്ചനാണ് കൈകാര്യം ചെയ്യുന്നത്.

"എല്ലാം പാപമാണെന്ന് സമ്മതിച്ചാല്‍ ഈ കൂടിക്കാഴ്ച്ച ഒഴിവാക്കാമായിരുന്നു. പക്ഷേ, അതിന് മനസുവന്നില്ല. ഇങ്ങനെയെങ്കിലും ഇവരോട് കുറച്ചു പറയണം എന്ന് മനസില്‍ കരുതി." കൗണ്‍സിലിങ്ങിനെക്കുറിച്ച്
ദില്‍ന പറയുന്നു.

പ്രധാന പാപികളുടെ നിര നീണ്ടുപോകുന്നത് അച്ചന്‍റെ മുറിയിലേക്കാണ്.


അവസാന കടമ്പ. വര: സൗരാജ് പുഷ്‍പാംഗദന്‍

" />

"ആ അച്ചനെ കണ്ടാല്‍ അയാള്‍ക്ക് ചില കഴിവുകളൊക്കെ ഉണ്ടെന്ന് തോന്നും. അച്ചനെ കാണാന്‍ അകത്ത് കയറിയാല്‍ പാപികളുടെ തലയ്ക്ക് മുകളിലൂടെ വായുവില്‍ ഒരു അജ്ഞാത ബന്ധനമിട്ട് 'ബന്ധിക്കുന്നു' എന്നൊരു വാക്ക് മാത്രമെ അച്ചന്‍ പറയൂ. ഇത് കേട്ട് ചിലയാളുകള്‍ മലര്‍ന്നടിച്ച് നിലത്തുവീഴും. കുറച്ചുനേരം ആ കിടപ്പ് കിടക്കും. പിന്നെ വെള്ളം തളിക്കുമ്പോള്‍ എഴുന്നേറ്റ് പോകും"

വലിയ പാപിയായിട്ടും അച്ചന്‍റെ ബന്ധനത്തിന് ശേഷം ദില്‍ന നിലത്ത് വീണില്ല. അതില്‍ അസ്വാഭാവികമായി അച്ചനൊന്നും തോന്നിയില്ല. എല്ലാവരും വീഴണമെന്ന് നിര്‍ബന്ധമില്ല. വീഴാത്തവര്‍ക്ക് മുറിയുടെ മറ്റൊരു വാതിലിലൂടെ പുറത്ത് പോകാം.

ദില്‍ന അതിലൂടെ പുറത്തുകടന്നു. ഏഴാം ദിവസവും പൂര്‍ത്തിയാക്കി എല്ലാവരും വിശ്രമത്തിലേക്ക് കടന്നപ്പോള്‍ അവള്‍ ആറ് ദിവസത്തെ സൃഷ്ടി ഉപേക്ഷിച്ച് വേഗത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോയി. അവിടെ നിന്ന് ആദ്യംകണ്ട ബസില്‍ കയറി കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തു. 600 അപരിചിതര്‍ക്ക് ഇടയില്‍ നിന്ന് ഓടിവന്നതിന്റെ സങ്കോചമൊന്നുമില്ലാതെ പൈശാചിക പീഢയാകാന്‍ സാധ്യതയുള്ള ഒരു പോപ് സംഗീത ആല്‍ബത്തിലേക്ക് ചെവിയുടെ രണ്ടറ്റവും മുട്ടിച്ചു.

(യഥാര്‍ഥ പേരല്ല. അഭ്യര്‍ഥന പ്രകാരം പേര് മാറ്റി ഉപയോഗിച്ചിരിക്കുന്നു. പ്രസ്തുത വ്യക്തിയോട് സംസാരിച്ചത് പ്രകാരമുള്ള ലേഖനം)
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Get Spiritual News in Malayalam, Latest Spiritual News Updates in Malayalam and Devotional News in Malayalam. Stay updated with Malayalam Samayam to get Latest Malayalam News