ആപ്പ്ജില്ല

റായിഡുവിൻെറ വിരമിക്കലിന് ശേഷം സെലക്ടർമാരെ വിമർശിച്ച് ഗംഭീർ

അമ്പാട്ടി റായിഡു വിരമിക്കാൻ കാരണം ഇന്ത്യൻ സെലക്ടർമാർ ആണെന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ

Samayam Malayalam 4 Jul 2019, 1:50 pm
ന്യൂഡൽഹി: ഈ ലോകകപ്പിൽ ഇന്ത്യൻ സെലക്ടർമാരുടേത് തെറ്റായ തീരുമാനങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതതിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള അമ്പാട്ടി റായിഡുവിൻെറ തീരുമാനത്തെ തുടർന്നാണ് ഗംഭീറിൻെറ വിമർശനം.
Samayam Malayalam download


സെലക്ഷൻ കമ്മിറ്റിയുടെ മോശം നടപടിയെ തുടർന്നാണ് റായിഡു വിരമിച്ചതെന്ന് ഗംഭീർ പറഞ്ഞു. "എൻെറ അഭിപ്രായത്തിൽ സെലക്ഷൻ പാനൽ ഈ ലോകകപ്പിൽ വലിയ പരാജയമാണ്. റായിഡുവിൻെറ വിരമിക്കൽ അത് കൊണ്ട് മാത്രം സംഭവിച്ചതാണ്. അതിന് സെലക്ഷൻ കമ്മിറ്റി അംഗങ്ങളാണ് ഉത്തരവാദികൾ," ഗംഭീർ പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് റിസർവ് ടീമിലുള്ള രണ്ട് ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു റായിഡു. ഇന്ത്യൻ ടീമിൽ നിന്ന് പരിക്ക് കാരണം ശിഖർ ധവാനും വിജയ് ശങ്കറും പുറത്തായി. ധവാന് പകരം ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ശങ്കറിന് പകരം റിസർവ് ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന മായങ്ക് അഗർവാളിനെയും ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചു. മായങ്കിനെ ടീമിലേക്ക് വിളിച്ചതിന് ശേഷമാണ് റായിഡു വിരമിക്കൽ പ്രഖ്യാപിച്ചത്.

റായിഡുവിൻെറ വിരമിക്കൽ തീരുമാനം ഇന്ത്യൻ ക്രിക്കറ്റിലെ ദുഖകരമായ നിമിഷങ്ങളിൽ ഒന്നാണെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ അഞ്ച് സെലക്ടർമാർ ഒരുമിച്ച് എടുത്ത റൺസ് പോലും റായിഡു എടുത്ത റൺസിനൊപ്പം വരില്ലെന്ന് ഗംഭീർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്