ആപ്പ്ജില്ല

World Cup 2019: ബാറ്റിങ് പരാജയത്തിൻെറ ഉത്തരവാദി അയാൾ? സ്ഥാനം തെറിച്ചേക്കും!

മുൻനിര ബാറ്റ്സ്മാൻമാരും മധ്യനിരയും ഒരു പോലെ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായത്

Samayam Malayalam 12 Jul 2019, 6:59 pm
ന്യൂഡൽഹി: ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ. എന്നാൽ സെമിഫൈനലിൽ തോറ്റ് പുറത്താവാനായിരുന്നു ടീമിൻെറ വിധി. പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടും നാലാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലൻറിനോട് തോറ്റ് ഇന്ത്യ പുറത്തായി.
Samayam Malayalam India Team


ബാറ്റിങ് നിരയുടെ പരാജയമാണ് ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയായതെന്ന് വ്യക്തമാണ്. ശിഖർ ധവാൻ പരിക്കേറ്റ് പിൻമാറിയതോടെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വലിയ തിരിച്ചടിയായി. രോഹിത് ശർമയിലും വിരാട് കോഹ്ലിയിലും ടീം അമിതമായി ആശ്രയിച്ചു. എന്നാൽ ഒടുവിൽ സെമിയിൽ മുൻനിര തകർന്നതോടെ ഇന്ത്യ തോറ്റ് പുറത്തായി.

കോച്ച് രവി ശാസ്ത്രിക്കും സപ്പോർട്ട് സ്റ്റാഫിനും ലോകകപ്പിന് ശേഷം ബിസിസിഐ 45 ദിവസത്തേക്ക് കൂടി കരാർ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ അസിസ്റ്റൻറ് കോച്ച് സഞ്ജയ് ബംഗാറിനെ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പരിശീലകൻ ഭരത് അരുണിൻെറ നേതൃത്വത്തിൽ ഇന്ത്യയുടെ ബോളിങ് വിഭാഗവും ശ്രീധറിൻെറ നേതൃത്വത്തിൽ ഫീൽഡിങ് വിഭാഗവും ഏറെ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് വിലയിരുത്തൽ.

എന്നാൽ ബാറ്റിങ് വിഭാഗത്തിൻെറ ഉത്തരവാദിത്വം ഉണ്ടായിരുന്ന ബംഗാറിൻെറ കാര്യത്തിൽ ബിസിസിഐയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ബാറ്റിങ് പരാജയത്തിൻെറ ഉത്തരവാദി എന്ന നിലയിൽ ബംഗാറിനെ മാറ്റിയേക്കുമെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയാണെങ്കിൽ ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ഉണ്ടാവാൻ പോവുന്ന ഏറ്റവും പ്രധാന നടപടിയായിരിക്കും ഇത്.

മൂന്ന് ബാറ്റ്സ്മാൻമാരെ ആശ്രയിച്ചാണ് ഇന്ത്യ ലോകകപ്പിനെത്തിയത്. രോഹിത് ശർമയും വിരാട് കോഹ്ലിയും തിളങ്ങി. ശിഖർ ധവാൻ ടീമിന് പുറത്ത് പോയതോടെ കാര്യങ്ങൾ കൈവിട്ടു. മധ്യനിര പരാജയമാണെന്ന് ലോകകപ്പിൻെറ തുടക്കം മുതൽ തോന്നിയിരുന്നു. എന്നാൽ അത് പരിഹരിക്കാൻ ബാറ്റിങ് കോച്ചിന് സാധിച്ചില്ല. കേദാർ ജാദവിനെ പോലുള്ള ബാറ്റ്സ്മാൻമാരായിരുന്നു ഇന്ത്യയുടെ മധ്യനിരയെ തോളിലേറ്റാൻ നിയോഗിക്കപ്പെട്ടത്.

ജാദവ് ഓരോ മത്സരത്തിലും പരാജയമായതോടെ ഒടുവിൽ ടീമിന് പുറത്തായി. പന്തിനെ പോലുള്ളവർ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പക്വതയോടെ ഒരു ഇന്നിങ്സ് കളിക്കുന്നതും ലോകകപ്പിൽ കണ്ടില്ല. ഇതെല്ലാം ബാറ്റിങ് കോച്ചിൻെറ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്