ആപ്പ്ജില്ല

ഇന്ത്യൻ യുവതാരത്തെ രൂക്ഷമായി വിമർശിച്ച് പീറ്റേഴ്‍സൺ; രക്ഷക്കെത്തി യുവരാജ്

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിൻെറ ഷോട്ട് സെലക്ഷൻ പരാജയമായിരുന്നുവെന്ന് പീറ്റേഴ്സൺ

Samayam Malayalam 11 Jul 2019, 5:41 pm
മാഞ്ചസ്റ്റർ: ലോകകപ്പിലെ സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിന് പ്രധാന കാരണമായത് ബാറ്റിങ് നിരയുടെ തകർച്ചയായിരുന്നു. മുൻനിര ബാറ്റ്സ്മാൻമാർ തകർന്നപ്പോൾ മധ്യനിരയിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ താരങ്ങൾക്കായില്ല. യുവതാരം ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെന്ന് തോന്നിച്ചുവെങ്കിലും അനാവശ്യ ഷോട്ടിന് കളിച്ചാണ് ഇരുവരും പുറത്തായത്.
Samayam Malayalam Kevin


പിന്നീട് രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേർന്നുള്ള കൂട്ടുകെട്ടാണ് അൽപം കൂടി പിടിച്ച് നിന്ന് ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് വരെയെത്തിച്ചത്. 32 റൺസെടുത്താണ് പന്ത് പുറത്തായത്. മിച്ചൽ സാൻറ്നറിൻെറ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച് ഗ്രാൻറ് ഹോമിന് ഈസി ക്യാച്ച് നൽകിയായിരുന്നു പന്തിൻെറ മടക്കം. പന്ത് പുറത്തായ രീതിയെ വിമർശിച്ച് മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്സൺ രംഗത്തെത്തി.

"എത്ര തവണയായി അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് നമ്മൾ കാണുന്നു. ഇത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ നേരത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. ദയനീയം തന്നെ," പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.


എന്നാൽ 2011ൽ ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയ യുവരാജ് സിങ് പന്തിനെ പിന്തുണച്ച് രംഗത്തെത്തി. വെറും എട്ട് ഏകദിനങ്ങൾ മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. അദ്ദേഹം കാര്യങ്ങൾ പഠിക്കും. ഇത് അത്ര ദയനീയമായ കാര്യമല്ലെന്നും യുവരാജ് പറഞ്ഞു.


എന്നാൽ പന്ത് മികച്ച താരമാണെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് താൻ വിമർശിച്ചതെന്ന് പീറ്റേഴ്സൺ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് കാര്യങ്ങൾ പഠിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്