മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) ക്യാപ്റ്റനുമായ സഞ്ജു സാംസണും (Sanju Samson) ഇത്തവണ ഐപിഎല്ലിൽ മിന്നും ഫോമിലാണ്. നിലവിൽ ടൂർണമെന്റിലെ റൺ വേട്ടയിൽ ഏഴാം സ്ഥാനത്തുള്ള സഞ്ജു ടി20 ലോകകപ്പ് ടീമിലെ സ്ഥാനത്തിന് ശക്തമായ അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. എന്നാൽ ഉജ്ജ്വല ഫോമിലാണെങ്കിലും സഞ്ജുവിനെ ഒരു വൻ തിരിച്ചടിയാണ് കാത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരിക്കൽക്കൂടി അദ്ദേഹത്തിന് ദേശീയ ടീമിൽ നിന്ന് അവഗണ ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിനെ മറികടന്ന് മറ്റൊരു താരത്തെ ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള നീക്കത്തിലാണ് സെലക്ടർമാർ.
സഞ്ജു പുറത്തേക്ക്
15 മാസം കളിക്കളത്തിൽ നിന്ന് പുറത്തിരുന്നതിന് ശേഷം ഈ ഐപിഎല്ലിൽ കളിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തിയ ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായ ഋഷഭ് പന്ത് ലോകകപ്പ് സ്ക്വാഡിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ ഒൻപത് കളികളിൽ നിന്ന് 342 റൺസ് നേടി ഉജ്ജ്വല ഫോമിലാണ് പന്ത്. ഈ ഫോം തന്നെയാണ് പന്ത് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കാരണവും.
രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് സഞ്ജു സാംസണും കെ എൽ രാഹുലും തമ്മിലാണ് പോരാട്ടം. എന്നാൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്താനാണ് സെലക്ടർമാർക്ക് കൂടുതൽ താല്പര്യമെന്നും ഇതോടെ സഞ്ജു ലോകകപ്പിലെ സ്റ്റാൻഡ് ബൈ താരമായിരിക്കുമെന്നുമാണ് റിപ്പോർട്ട്.
സഞ്ജു Vs കെ എൽ രാഹുൽ
ഐപിഎൽ 2024 സീസണിൽ കെ എൽ രാഹുലിനേക്കാൾ ഫോമിൽ ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു സാംസൺ. ഈ സീസണിൽ ഇതിനകം കളിച്ച എട്ട് മത്സരങ്ങളിൽ 62.80 ബാറ്റിങ് ശരാശരിയിൽ 314 റൺസാണ് അദ്ദേഹം നേടിയത്. രാജസ്ഥാൻ റോയൽസിന്റെ മൂന്നാം നമ്പരിലെ വിശ്വസ്തനായ സഞ്ജു 29 ബൗണ്ടറികളും 13 സിക്സറുകളും ഈ സീസണിൽ നേടി. മൂന്ന് അർധസെഞ്ചുറികൾ സ്കോർ ചെയ്ത അദ്ദേഹത്തിന്റെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് 152.42 ആണ്.
ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ ഈ സീസണിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 37.75 ബാറ്റിങ് ശരാശരിയിൽ 302 റൺസാണ് നേടിയിട്ടുള്ളത്. ഓപ്പണറായി ബാറ്റ് ചെയ്യുന്ന അദ്ദേഹം 26 ബൗണ്ടറികളും 12 സിക്സറുകളും നേടി. രണ്ട് അർധസെഞ്ചുറികൾ സ്കോർ ചെയ്ത രാഹുലിന്റെ ഈ സീസണിലെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ് 141.12 ആണ്.
ഹാർദിക്കിനെതിരെ ഇർഫാൻ പത്താൻ
ഹാർദിക് പാണ്ഡ്യ ടീമിലേക്ക്
അതേ സമയം ഐപിഎൽ 2024 ൽ മോശം ഫോമിലാണെങ്കിലും മുംബൈ ഇന്ത്യൻസ് നായകനും ഓൾ റൗണ്ടറുമായ ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്നാണ് സൂചന. മറ്റ് മികച്ച പേസ് ബൗളിങ് ഓൾറൗണ്ടർമാർ ഇല്ലാത്തതാണ് പാണ്ഡ്യയുടെ സെലക്ഷന് വഴിവെക്കുന്നത് എന്നാണ് സൂചന. പേസ് ബൗളിങ് ഓൾ റൗണ്ടറായ ശിവം ദൂബെ ഇപ്പോൾ ബോൾ എറിയാത്തതാണ് ഹാർദികിന് ഗുണമായത്. ഈ സീസണിൽ ഇതിനകം 17 ഓവറുകൾ എറിഞ്ഞ ഹാർദിക് പാണ്ഡ്യയ്ക്ക് ആകെ നാല് വിക്കറ്റുകളാണ് വീഴ്ത്താനായത്. ബാറ്റിങ്ങിൽ നേടിയതാകട്ടെ 151 റൺസും.
ടീം പ്രഖ്യാപനം എന്ന്
മെയ് ഒന്നാണ് ലോകകപ്പിനായുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കാൻ ഐസിസി ടീമുകൾക്ക് നൽകിയിട്ടുള്ള അവസാന തീയതി. ടീം പ്രഖ്യാപനത്തിനുള്ള ഡെഡ്ലൈൻ അടുത്തതോടെ ബിസിസിഐയും ആശങ്കയിലാണ്. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.