ആപ്പ്ജില്ല

ജഡേജ ദി ഹീറോ!! ചെന്നൈ സൂപ്പർ കിംഗ്സിന് സ്വപ്ന കിരീടം

2023 സീസൺ ഐപിഎല്ലിൽ കിരീടം ചൂടി മഹേ‌ന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. ആവേശം അവസാന പന്ത് വരെ നീണ്ട കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിനാണ് സി എസ്കെ വീഴ്ത്തിയത്.

Curated byഗോകുൽ എസ് | Samayam Malayalam 30 May 2023, 1:28 pm

ഹൈലൈറ്റ്:

  • പതിനാറാം സീസൺ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്
  • ഫൈനലിൽ ഗുജറാത്തിനെ വീഴ്ത്തി
  • ചെന്നൈ സൂപ്പർ കിംഗ്സിന്റെ അഞ്ചാം ഐപിഎൽ കിരീടം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ചെന്നൈയ്ക്ക് 2 ബോളിൽ ജയിക്കാൻ 10 റൺസ്. പന്തെറിയുന്നത് മിന്നും ഫോമിലുള്ള മോഹിത് ശർമ്മ. ബാറ്റ് ചെയ്യുന്നത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എക്കാലത്തെയും മികച്ച പോരാളികളിൽ ഒരാളായ രവീന്ദ്ര ജഡേജ. അഞ്ചാം പന്ത് ലോഗ് ഓഫിലേക്ക് സിക്സർ, അവസാന പന്തിൽ ജയിക്കാൻ 4 റൺസ് വേണ്ടിയിരിക്കെ ജഡ്ഡുവിന്റെ കിടിലൻ ഫോർ. ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ചാം ഐപിഎൽ കിരീടം.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 214/4 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ മഴയെത്തുടർന്ന് സിഎസ്കെയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിൽ രവീന്ദ്ര ജഡേജയുടെ നിശ്ചയ ദാർഢ്യം ചെന്നൈയെ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടീച്ചു. ഇതോടെ കൂടുതൽ ഐപിഎൽ കിരീടം നേടിയ ടീമുകളിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനും സിഎസ്കെയ്ക്ക് കഴിഞ്ഞു.

ആദ്യദിനം മഴ കാരണം മത്സരം നടക്കാതിരുന്നതിനാൽ റിസർവ് ഡേയിലേക്ക് മാറ്റിയ ഐപിഎൽ ഫൈനൽ തെളിഞ്ഞ കാലാവസ്ഥയിലാണ് തുടങ്ങിയത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. ചെന്നൈ ഫീൽഡർമാരുടെ മോശം പ്രകടനവും ഗുജറാത്തിന് ഗുണം ചെയ്തു.

Also Read : ആരാണ് ഫൈനലിൽ ചെന്നൈയെ വിറപ്പിച്ച സായ് സുദ‍ർശൻ? ഐപിഎല്ലിൽ ഇതാ പുത്തൻ താരോദയം!

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഗില്ലിൻെറ ഒരു അനായാസ ക്യാച്ച് ദീപക് ചാഹർ നിലത്തിട്ടു. പിന്നീട് സാഹയുടെ ഒരു ക്യാച്ചും ചാഹർ തന്നെ കൈവിട്ടു. ഇതിനുശേഷം ഒരു റൺഔട്ടിൽ നിന്നും ഗിൽ രക്ഷപ്പെട്ടു. ഒടുവിൽ ധോണിയുടെ മിന്നൽ സ്റ്റംപിങ് വേണ്ടി വന്നു ഗില്ലിനെ പുറത്താക്കാൻ. 20 പന്തിൽ നിന്ന് 39 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ഈ ഐപിഎല്ലിലെ ഓറഞ്ച് ക്യാപും ഗിൽ സ്വന്തമാക്കി.

ഗില്ലിന് പകരക്കാരനായി ക്രീസിലെത്തിയ മധ്യനിര ബാറ്റ‍ർ സായ് സുദർശൻ ആയിരുന്നു ഗുജറാത്തിൻെറ ഹീറോ. 47 പന്തിൽ നിന്ന് 96 റൺസെടുത്ത താരം 8 ഫോറുകളും 6 സിക്സറും പറത്തി. 4 റൺസ് അകലെയാണ് അ‍ർഹിച്ച സെഞ്ച്വറി നഷ്ടമായത്. വൃദ്ധിമാൻ സാഹ 39 പന്തിൽ നിന്ന് 54 റൺസും ക്യാപ്റ്റൻ ഹാ‍ർദിക് പാണ്ഡ്യ 12 പന്തിൽ നിന്ന് 21 റൺസും നേടി. 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് ഗുജറാത്ത് നേടിയത്.

Also Read : വൻ റെക്കോർഡ് മറികടന്നില്ലെങ്കിലും ഗില്ലിന് ഫൈനലിലും റെക്കോ‍ർഡ്; ചരിത്രം രചിച്ച് ധോണി

ഗുജറാത്ത് ബാറ്റിങ്ങിന് ശേഷം ചെന്നൈ ബാറ്റിങ് തുടങ്ങിയപ്പോഴാണ് മഴ വീണ്ടും വില്ലനായി എത്തിയത്. കനത്ത മഴ പെയ്തതിനെ തുടർന്ന് മത്സരം ഏറെ നേരം നടത്താൻ സാധിച്ചില്ല. ഒടുവിൽ 15 ഓവറായി ചുരുക്കിയാണ് മത്സരം പുനരാരംഭിച്ചത്. മഴനിയമ പ്രകാരം 171 റൺസാണ് ചെന്നൈക്ക് വിജയലക്ഷ്യമായി പ്രഖ്യാപിച്ചത്. ഓപ്പണർമാരായ റുതുരാജ് ഗെയിക്ക്വാദും, ഡെവോൺ കോൺവെയും ചേർന്ന് ഉജ്ജ്വല തുടക്കമാണ് ചെന്നൈയ്ക്ക് സമ്മാനിച്ചത്. കോൺവെ ആയിരുന്നു കൂടുതൽ അപകടകാരി. ഗുജറാത്തിന്റെ പ്രധാന ബോളറായ റാഷിദ് ഖാന്റെ ആദ്യ ഓവറിൽ 16 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇതോടെ ടീം സ്കോർ 4 ഓവറിൽ 50 കടന്നു.

ചെന്നൈ മികച്ച രീതിയിൽ ചേസിംഗ് മുന്നോട്ട് കൊണ്ടു പോകുമ്പോളായിരുന്നു നൂർ അഹമ്മദ് വില്ലനായത്. തന്റെ രണ്ടാം ഓവറിൽ ഗെയിക്ക്വാദിനേയും, കോൺവെയേയും വീഴ്ത്തി നൂർ, ടൈറ്റൻസിനെ ട്രാക്കിലേക്ക് കൊണ്ടു വന്നു. റുതു 16 പന്തിൽ 26 റൺസും, കോൺവെ 25 പന്തിൽ 47 റൺസുമാണ് നേടിയത്. ഇതിന് ശേഷം 13 പന്തിൽ 27 റൺസെടുത്ത അജിങ്ക്യ രഹാനെയും, 8 പന്തിൽ 19 റൺസെടുത്ത അമ്പാട്ടി റായുഡുവും ചെന്നൈക്കായി പൊരുതി. ശിവം ദൂബെയുടെ സിക്സറുകളും കരുത്തായതോടെ അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 13 റൺസെന്ന നിലയിലേക്ക് മത്സരമെത്തി. ആദ്യ 4 പന്തുകളിൽ 3 റൺസ് മാത്രം വിട്ടു കൊടുത്ത മോഹിത് ശർമ്മ മത്സരം ഗുജറാത്തിന് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചപ്പോളായിരുന്നു ജഡേജയുടെ ഹീറോയിസം. അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്സറും, ആറാം പന്തിൽ ബൗണ്ടറിയും നേടിയ ജഡ്ഡു ടീമിനെ സ്വപ്നമെന്ന് തോന്നിപ്പിക്കുന്ന കിരീടത്തിലേക്കെത്തിച്ചു.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്