ഷാർജ: ഐ പി എല്ലിലെ മറ്റൊരു ത്രില്ലർ മത്സരത്തിൽ ഡൽഹി കാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴത്തി. 229 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വിജയത്തിന് വെറും 18 റൺസ് അകലെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ അസാധ്യം എന്ന് തോന്നിപ്പിച്ച വിജയത്തിന് തൊട്ടടുത്ത് വരെയെത്താൽ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. അവസാന 2 ഓവറിൽ 31റൺസ് മതിയായിരുന്നു അവർക്ക്. എന്നാൽ സമചിത്തത വിടാതെ പന്തെറിഞ്ഞ ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു.
35 പന്തിൽ നാല് വീതം സിക്സും ഫോറും പറത്തി 58 റൺസെടുത്ത നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മധ്യനിര തകർന്ന് വിജയപ്രതീക്ഷ കൈവിട്ട കൊൽക്കത്തയെ 18 പന്തിൽ 44 റൺസുമായി മോർഗനും 16 പന്തിൽ 34 റൺസുമായി ത്രിപാഠിയുമാണ് 200 കടത്തിയത്. റസൽ 13ഉം ദിനേശ് കാർത്തിക്ക് 6ഉം പാറ്റ് കുമിൻസ് 5ഉം നരെയ്ൻ 3ഉം ഗിൽ 28ഉം റൺസെടുത്ത് പുറത്തായി.
നേരത്തെ 88 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു ഡൽഹിയുടെ ഹീറോ. 38 പന്തിൽ 7 സിക്സും 6 ഫോറും സഹിതമാണ് അയ്യർ 88 റൺസിലെത്തിയത്. പൃഥ്വി ഷാ 66, ധവാൻ 26, പന്ത് 38 എന്നിവരാണ് ഡൽഹിയുടെ മറ്റ് സ്കോറർമാർ. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ഡൽഹിയെ ബാറ്റിംഗിന് വിടുകയായിരുന്നു.
4 കളികളിൽ 3 വിജയവും ഒരു തോൽവിയുമായി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമത്സരത്തിൽ സൂപ്പർ ഓവറിൽ പഞ്ചാബിനെ തോൽപ്പിച്ച് തുടങ്ങിയ ഡൽഹി രണ്ടാമത്തെ കളിയിൽ കരുത്തരായ ചെന്നൈയെയും വീഴത്തി. എന്നാൽ മൂന്നാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 15 റൺസിന് തോറ്റു. കൊൽക്കത്ത അഞ്ചാം സ്ഥാനത്താണ്.