ദുബായ്: ഐ പി എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. 88 റൺസിനാണ് കരുത്തരായ ഡൽഹിയെ ഹൈദരാബാദ് കീഴടക്കിയത്. 220 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയുടെ മറുപടി വെറും 131 റൺസിൽ അവസാനിച്ചു. 36 റൺസെടുത്ത റിഷഭ് പന്തും 26 റൺസെടുത്ത രഹാനെയും 20 റൺസെടുത്ത തുഷാർ ദേശ്പാണ്ഡെയും മാത്രമാണ് ഡൽഹി നിരയിൽ പൊരുതിയത്. ഹൈദരാബാദിന് വേണ്ടി റഷീദ് ഖാൻ മൂന്നും സന്ദീപ് ശർമ, നടരാജൻ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് അടിച്ചത്. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും അർധസെഞ്ചുറികൾ നേടി. വാർണർ 34 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 66 റൺസാണ് അടിച്ചത്. സാഹയാകട്ടെ 45 പന്തിൽ 12 ഫോറും രണ്ട് സിക്സും അടക്കം 87 റൺസെടുത്തു. 44 റൺസുമായി മനീഷ് പാണ്ഡെയും 11 റൺസുമായി കെയ്ൻ വില്യംസനും പുറത്താകാതെ നിന്നു.
വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 12 കളിയിൽ അഞ്ചാം വിജയം നേടിയ ഹൈദരാബാദിന് ഇപ്പോൾ 10 പോയിന്റുണ്ട്. ആറാം സ്ഥാനത്താണ് അവർ ഇപ്പോൾ. മറുവശത്ത് ഡൽഹി കാപിറ്റൽസാകട്ടെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. മുംബൈ ഒന്നാമതും ബാംഗ്ലൂർ രണ്ടാമതും ആണിപ്പോൾ.
കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയാണ് ഡൽഹിക്ക് വേണ്ടി ഇറങ്ങിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി. ഡൽഹി ടീം - അജിൻക്യ രഹാനെ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മെയർ, മാർക്കസ് സ്റ്റോനിസ്, അക്ഷർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാദ, ആൻറിച് നോർച്ചെ, തുഷാർ ദേശ്പാണ്ഡെ. ഹൈദരാബാദ് ടീം - ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, ജേസൺ ഹോൾഡർ, അബ്ദുൾ സമദ്, റഷീദ് ഖാൻ, ഷഹബാസ് നദീം, സന്ദീപ് ശർമ, നടരാജൻ.