തനിനിറംകാട്ടി സഞ്ജുവും റോയല്‍സും; രണ്ടു കളിക്കാര്‍ക്ക് ഇനി പുറത്തിരിക്കാം, സിഎസ്‌കെയുടെ വിജയരഹസ്യം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 45 റണ്‍സിന്റെ തോല്‍വി. മുംബൈയിലെ പിച്ചില്‍ ജയം പ്രതീക്ഷിച്ച റോയല്‍സിനെ മോയീന്‍ അലിയാണ് തകര്‍ത്തുവിട്ടത്.
ബൗളര്‍മാര്‍ ഒരുക്കിയ വിജയം
ടോസ് നഷ്ടമായിട്ടും ഒന്നാന്തരം പ്രകടനമാണ് സിഎസ്‌കെ പുറത്തെടുത്തത്. കളിക്കാരെല്ലാം തങ്ങളുടേതായ സംഭാവന ചെയ്തപ്പോള്‍ ടീം 189 എന്ന മാന്യമായ സ്‌കോറിലെത്തി. 33 റണ്‍സെടുത്ത ഫാഫ് ഡു പ്ലസിസ് ആണ് ടോപ് സ്‌കോറര്‍. വാലറ്റംവരെ നീളുന്ന ബാറ്റിങ് നിരയുടെ കരുത്ത് തെളിയിക്കാന്‍ മത്സരത്തിലൂടെ സിഎസ്‌കെയ്ക്ക് കഴിഞ്ഞു. ആദ്യ 9 ബാറ്റ്‌സ്മാന്മാരില്‍ രവീന്ദ്ര ജഡേജ മാത്രമാണ് രണ്ടക്കം കടക്കാതിരുന്നത്. മുംബൈയിലെ പിച്ചില്‍ രണ്ടാമത് പന്തെറിയേണ്ടിവന്നിട്ടും റോയല്‍സിനെ എളുപ്പം ചുരുട്ടിക്കെട്ടാനും സിഎസ്‌കെയ്ക്ക് കഴിഞ്ഞു. ദീപക് ചഹാറും ഡ്വെയ്ന്‍ ബ്രായവോയും നിറംമങ്ങിയപ്പോള്‍ മോയീന്‍ അലിയും രവീന്ദ്ര ജഡേജയും സാം കറനും ചേര്‍ന്ന് സിഎസ്‌കെയ്ക്ക് വിജയമൊരുക്കി.
റോയല്‍സിന്റെ തോല്‍വിക്ക് കാരണം
തങ്ങളുടെ ടീമിന്റെ എല്ലാ ദൗര്‍ബല്യവും തുറന്നുകാട്ടുന്നതായിരുന്നു റോയല്‍സിന്റെ പ്രകടനം. സ്‌പെഷലിസ്റ്റ് സ്പിന്നറുടേയും അഞ്ചാം ബൗളറുടേയും അഭാവം ടീമില്‍ നിഴലിച്ചു നില്‍ക്കുന്നു. മൂന്നു വിക്കറ്റു വീഴ്ത്തിയ ചേതന്‍ സക്കറിയയും ക്രിസ് മോറിസും മാത്രമാണ് അല്‍പമെങ്കിലും മികവുകാട്ടിയത്. റണ്ണൊഴുക്ക് തടയുന്നതില്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും പരാജമായി.
Also Read: സഞ്ജു വിക്കറ്റ് കീപ്പർ, രോഹിത് ഇല്ല, സർപ്രൈസ് താരം ടീമിൽ: ഐപിഎൽ ഇലവൻ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം!
ബാറ്റിങ്ങിലേക്ക് വരികയാണെങ്കില്‍ സ്ഥിരതോടെയും വിശ്വസ്തതയോടെയും കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും ടീമില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. സഞ്ജു വീണ്ടും സ്ഥിരതയില്ലായ്മയുടെ പര്യായമായി. 49 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ക്ക് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല. വാലറ്റത്ത് ഉനദ്കട്ട് 24 റണ്‍സെടുത്തില്ലായിരുന്നെങ്കില്‍ റോയല്‍സിന്റെ പതനം കൂടുതല്‍ ദയനീയമാകുമായിരുന്നു.
മോയീന്‍ അലിയും സുരേഷ് റെയ്‌നയും
വലിയ ടീമുകള്‍ വരുമ്പോള്‍ ഈ കളി മതിയാകുമോ എന്ന് സിഎസ്‌കെ ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഓള്‍റൗണ്ടര്‍മാരുടെ നിരയെ ആശ്രയിച്ചാണ് ടീം മുന്നോട്ടു പോകുന്നത്. എംഎസ് ധോണിയുടെ ബാറ്റിങ്ങിലുള്ള പ്രതീക്ഷ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. ഓപ്പണര്‍ റിതുരാജ് ഗെയ്ക്ക്‌വാദ് മൂന്നാം മത്സരത്തിലും പരാജമായതും ടീമിന് തലവേദനയാണ്. മധ്യനിരയില്‍ മോയീന്‍ അലിയുടേയും സുരേഷ് റെയ്‌നയുടേയും വരവാണ് ടീമിന് ഊര്‍ജം നല്‍കുന്നത്.
റോയല്‍സിന് വേണം മാറ്റം
ജോഫ്ര ആര്‍ച്ചറിന്റെ അസാന്നിധ്യം റോയല്‍സ് നിരയില്‍ നിഴലിക്കുന്നുണ്ട്. മനന്‍ വോറയും, ശിവം ദുബെയും ടീമിന് ബാധ്യതയായി മാറുകയാണ്. ഇരുവരേയും മാറ്റിനിര്‍ത്താന്‍ റോയല്‍സ് നിര്‍ബന്ധിതരായേക്കും. സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ ഫോമിലല്ലാത്തതിനാല്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്നില്ല. മധ്യനിരയിലെ ബാറ്റിങ് ദൗര്‍ബല്യം പരിഹരിക്കുകയും ബൗളിങ്ങിലെ വിള്ളലുകള്‍ അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ റോയല്‍സിന് കഴിഞ്ഞ സീസണിലെ അതേ സ്ഥാനത്ത് ഇക്കുറിയും ഫിനിഷ് ചെയ്യാം.