അബുദബി: സൂര്യകുമാർ യാദവിന്റെ ക്ലാസിക് ഇന്നിംഗ്സിന്റെ പിൻബലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ബാംഗ്ലൂരിനെ 5 വിക്കറ്റിനാണ് മുംബൈ തോൽപ്പിച്ചത്. 165 റൺസിന്റെ വിജലക്ഷ്യം
തേടിയിറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിച്ചു.
സൂര്യകുമാർ യാദവ് 79 റൺസെടുത്ത് പുറത്താകാതെ നിന്നു. 43 പന്തിൽ 10 ഫോറും 3 സിക്സും പറത്തിയാണ് സൂര്യ മുംബൈയുടെ വിജയം ഉറപ്പിച്ച ഇന്നിംഗ്സ് കളിച്ചത്. ഇഷൻ കിഷാൻ 25, ക്വിന്റൻ ഡികോക് 18, ഹർദീക് പാണ്ഡ്യ 17 എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറർമാർ. ബാംഗ്ലൂരിന് വേണ്ടി സിറാജും യുവേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 6 വിക്കറ്റിന് 164 റൺസെടുത്തു. ദേവ്ദത്ത് പടിക്കലും (74) ജോഷ് ഫിലിപ്പെയും (33) ചേർന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് അവർക്ക് തിരിച്ചടിയായി.
മുംബൈയ്ക്ക് വേണ്ടി സ്റ്റാർ ബൌളർ ജസ്പ്രീത് ഭുമ്ര നാലോവറിൽ 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈ നിരയിൽ നായകൻ രോഹിത് ശർമ കളിച്ചില്ല. പൊളാർഡാണ് മുംബൈയെ ബാഗ്ലൂരിനെതിരെ വിജയത്തിലേക്ക് നയിച്ചത്.
മുംബൈ - ക്വിന്റൻ ഡി കോക്, ഇഷൻ കിഷാൻ, സൂര്യകുമാർ യാദവ്, സൌരഭ് തിവാരി, കീരൺ പൊള്ളാർഡ്, ഹർദീക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ജയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ജസ്പ്രീത് ഭുമ്ര, ട്രെന്റ് ബൌൾട്ട്.
ബാംഗ്ലൂർ - ദേവ്ദത്ത് പടിക്കൽ, ജോഷ് ഫിലിപ്പ്, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, ഗുർകീരത് മാൻ, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ഡെയ്ൽ സ്റ്റെയ്ൻ, മുഹമ്മദ് സിറാജ്, യുവേന്ദ്ര ചാഹൽ.