ദുബായ്: ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അപ്രതീക്ഷിത ജയം. ജയത്തിന് അരികെവെച്ച് അവിശ്വസനീയമാം വിധം ബാറ്റിംഗ് തകർച്ച നേരിട്ട ഹൈദരാബാദ് വിജയം പഞ്ചാബിന് വിട്ടുകൊടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റിന് 126 റൺസ് എടുത്തപ്പോൾ ഹൈദരാബാദിന്റെ മറുപടി 19.5 ഓവറിൽ 114 റൺസിന് അവസാനിച്ചു. പഞ്ചാബിന് 12 റൺസിന്റെ വിജയം.
6.2 ഓവറിൽ 56 റൺസിന്റെ മികച്ച തുടക്കമാണ് ഹൈദരാബാദിന് കിട്ടിയത്. കാപ്റ്റൻ ഡേവിഡ് വാർണർ 35, ജോണി ബെസ്റ്റോ 19, മനീഷ് പാണ്ഡെ 15, വിജയ് ശങ്കർ 26 എന്നിവരാണ് അവരുടെ പ്രധാന സ്കോറർമാർ. ഇവരൊഴികെയുള്ള 7 പേരും രണ്ടക്കം കാണാതെ പുറത്തായി. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ്, ക്രിസ് ജോർദാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ പഞ്ചാബ് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.
നേരത്തെ പഞ്ചാബ് നിരയിലെ ആദ്യത്തെ 5 പേർക്കും മോശമല്ലാത്ത തുടക്കം കിട്ടിയെങ്കിലും ഒരാൾക്ക് പോലും അത് മുതലാക്കാനായില്ല. രാഹുൽ 27, മൻദീപ് 17, ക്രിസ് ഗെയ്ൽ 20, നിക്കോളസ് പൂരൻ 32 നോട്ടൌട്ട്, മാക്സ് വെൽ 12 എന്നിങ്ങനെയാണ് പഞ്ചാബിന്റെ ആദ്യത്തെ 5 പേരുടെ സ്കോർ. ദീപക് ഹൂഡ 0, ക്രിസ് ജോർദാൻ 7, മുരുഗൻ അശ്വിൻ 4 എന്നിവർ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ടു.
ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് ഹൈദരാബാദ് പുറത്തെടുത്തത്. സന്ദീപ് ശർമ, ജേസൺ ഹോൾഡർ, റഷീദ് ഖാൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ഹൈദരാബാദ് നിരയിൽ നദീമിന് പകരം ഖലീൽ അഹമ്മദ് കളിക്കാനിറങ്ങി. പഞ്ചാബ് നിരയിൽ മായങ്ക് അഗർവാളിനും ജിമ്മി നീശത്തിനും പകരം ക്രിസ് ജോർദാൻ, മൻദീപ് സിംഗ് എന്നിവർ കളിച്ചു.