ആപ്പ്ജില്ല

ചെപ്പോക്കിലും അവസാന ഓവർ ത്രില്ലർ, കൈവിട്ട കളി തിരിച്ച് പിടിച്ച് രാജസ്ഥാൻ റോയൽസ്

ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് റൺസിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ്. അവസാന ഓവറിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ധോണിക്കും ജഡേജയ്ക്കും സാധിച്ചില്ല. 30 റൺസും 2 വിക്കറ്റുമായി അശ്വിൻെറ ഓൾറൌണ്ട് പ്രകടനം

Authored byശ്രീജിത്ത് ടി | Samayam Malayalam 12 Apr 2023, 11:49 pm

ഹൈലൈറ്റ്:

  • ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻെറ പടയോട്ടം
  • അവസാന ഓവർ ത്രില്ലരിൽ രാജസ്ഥാന് ജയം
  • ധോണിയുടെ 200ാം മത്സരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rajasthan Royals
ഐപിഎല്ലിലെ മറ്റൊരു അവസാന ഓവർ ത്രില്ലറിൽ ചെപ്പോക്കിലെ സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ചെന്നൈ നായകൻ എംഎസ് ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ് മത്സരം ചെന്നൈയെ ജയത്തോട് അടുപ്പിച്ചതാണ്. എന്നാൽ സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ അവർക്ക് വിജയം നേടാൻ സാധിച്ചില്ല.
176 റൺസ് വിജയലക്ഷ്യവുമായാണ് ചെന്നൈ സൂപ്പർ കിങ്സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. റിതുരാജ് ഗെയ്ക്വാദിനെ 8 റൺസിന് പുറത്താക്കി രാജസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാൽ കോൺവെയും രഹാനെയും ചേർന്നുള്ള കൂട്ടുകെട്ട് രാജസ്ഥാനെ വിറപ്പിച്ചു. 31 റൺസെടുത്ത രഹാനെയെ പുറത്താക്കി സ്പിന്നർ അശ്വിനാണ് രാജസ്ഥാന് പിന്നീട് ബ്രേക്ക് നൽകിയത്. പിന്നീടങ്ങോട്ട് രാജസ്ഥാൻ സ്പിന്നർമാർ മത്സരത്തിൽ മേൽക്കൈ നേടി.

ചാഹലും അശ്വിനും രണ്ട് വീതവും ആഡം സാംപ ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ ധോണിയും ജഡേജയും ക്രീസിൽ എത്തിയതോടെ രാജസ്ഥാൻ വിയർത്തു. ധോണി 3 സിക്സറടക്കം 17 പന്തിൽ നിന്ന് 32 റൺസും ജഡേജ 2 സിക്സറടക്കം 15 പന്തിൽ നിന്ന് 26 റൺസും നേടി. പേസർ സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈക്ക് ജയിക്കാൻ 5 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ അത് നേടാൻ ധോണിക്ക് സാധിച്ചില്ല.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി രാജസ്ഥാനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടാലാവുമെന്നും ചെയ്സ് ചെയ്യുന്നതാവും ഗുണമെന്നുമാണ് ധോണി കണക്ക് കൂട്ടിയത്. തങ്ങളും ടോസ് നേടിയിരുന്നെങ്കിൽ ആദ്യം ബോളിങ് തെരഞ്ഞെടുത്തേനെയെന്ന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണും ടോസ് സമയത്ത് തന്നെ വ്യക്തമാക്കി.

ഐപിഎല്ലിൽ വമ്പൻ നേട്ടവുമായി ജോസ് ബട‍്‍ലർ, ഈ നേട്ടത്തിൽ ഏറ്റവും വേഗത്തിലെത്തുന്ന മൂന്നാമത് ബാറ്റർ

ഈ സീസണിൽ എല്ലാ മത്സരങ്ങളിലും രാജസ്ഥാന് മികച്ച തുടക്കം നൽകിയത് ജെയ്സ്വാളും ബട്ട്ലറും ചേർന്ന ഓപ്പണിങ് സഖ്യമാണ്. ഇത്തവണ ജെയ്സ്വാൾ 10 റൺസെടുത്ത് പെട്ടെന്ന് പുറത്തായെങ്കിലും ബട്ട്ലർ രാജസ്ഥാൻെറ രക്ഷകനായി. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും മികച്ച ബാറ്റിങ് പുറത്തെടുത്തു. 26 പന്തിൽ നിന്ന് 38 റൺസ് നേടിയാണ് പടിക്കൽ പുറത്തായത്.

ദേവ്ദത്ത് മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെയാണ് ക്യാപ്റ്റൻ പുറത്തായത്. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ബാറ്ററെന്ന മോശം റെക്കോർഡും സഞ്ജു സ്വന്തം പേരിലാക്കി. നേരത്തെ ഡൽഹിക്കെതിരെയും താരം പൂജ്യത്തിന് പുറത്തായിരുന്നു.

നാണക്കേടിൻെറ റെക്കോർഡുമായി സഞ്ജു, രാജസ്ഥാനിൽ ഏറ്റവും കൂടുതൽ തവണ ഡക്കാവുന്ന ബാറ്റർ

സഞ്ജു പുറത്തായതിന് പിന്നാലെ എത്തിയത് ആർ അശ്വിനാണ്. ആ തന്ത്രം ശരിക്കും വിജയിച്ചു. അശ്വിൻ 2 സിക്സറടക്കം 22 പന്തിൽ നിന്ന് 30 റൺസാണ് നേടിയത്. ഹെറ്റ്മയർ 18 പന്തിൽ നിന്ന് 30 റൺസും നേടി. ഓപ്പണർ ജോസ് ബട്ട്ലറിൻെറ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. ബട്ട്ലർ 36 പന്തിൽ നിന്ന് 52 റൺസ് നേടി.

Read Latest Sports News And Malayalam News
ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്