ആപ്പ്ജില്ല

IPL 2022: ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ

പതിനഞ്ചാം സീസൺ ഐപിഎല്ലിൽ ആദ്യ പരാജയം ഏറ്റു വാങ്ങി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 4 വിക്കറ്റിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും തോൽവി. മത്സരത്തിൽ രാജസ്ഥാന് തിരിച്ചടിയായത് എന്തൊക്കെ? പരിശോധിക്കാം...

Samayam Malayalam 6 Apr 2022, 8:14 am
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 4 വിക്കറ്റിന്റെ തോൽവിയേറ്റു വാങ്ങിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 169/3 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ബാംഗ്ലൂർ 5 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കണ്ടിരുന്ന രാജസ്ഥാന്റെ സീസണിലെ ആദ്യ പരാജയം കൂടിയായി ഇത്. ഹാട്രിക്ക് ജയം തേടിയിറങ്ങിയ രാജസ്ഥാന് ബാംഗ്ലൂരിനെതിരെ തിരിച്ചടിയായതെന്തൊക്കെ? പരിശോധിക്കാം...
Samayam Malayalam reasons for rajasthan royals defeat against royal challengers bangalore
IPL 2022: ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ


ജൈസ്വാളിന്റെ മോശം ഫോം

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന യുവ ഓപ്പണർ യാശ്വസി ജൈസ്വാൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 6 പന്തിൽ 4 റൺസ് നേടി പുറത്താവുകയായിരുന്നു. ഓപ്പണിംഗിൽ ജോസ് ബട്ലർക്കൊപ്പം മികച്ച കൂട്ടുകെട്ടുയർത്തുന്നതിന് ജൈസ്വാളിന് കഴിയാതെ പോയത് രാജസ്ഥാന് മത്സരത്തിൽ തിരിച്ചടിയായി. ‌രാജസ്ഥാൻ വലിയ പ്രതീക്ഷയോടെ ഇക്കുറി റിട്ടെയിൻ ചെയ്ത ഈ ഇടം കൈയ്യൻ ഓപ്പണറുടെ സമീപകാല‌ഫോം ടീമിന്റെ ആരാധകരെ പാടേ നിരാശപ്പെടുത്തുന്നതാണ്.

Also Read : പരാജയപ്പെട്ടത് എവിടെ വെച്ചെന്ന ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെ; മത്സരത്തിൽ നിർണായകമായത് ഇക്കാര്യങ്ങൾ...

​മധ്യ ഓവറുകളിലെ ബട്ലറുടെ ഇഴഞ്ഞുള്ള ബാറ്റിംഗ്

47 പന്തിൽ 7 സിക്സറുകളടക്കം 70 റൺസ് നേടി പുറത്താകാതെ നിന്ന ജോസ് ബട്ലറായിരുന്നു രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. മത്സരത്തിൽ രാജസ്ഥാൻ മികച്ച സ്കോറിലെത്തുന്നതിൽ നിർണായമായതും ബട്ലറുടെ ബാറ്റിംഗ് തന്നെ. എന്നാൽ പതിവിൽ നിന്ന്‌ വിപരീതമായി മധ്യ ഓവറുകളിൽ പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടുന്ന ബട്ലറെയാണ് ഇന്നലെ കളത്തിൽ കണ്ടത്. മധ്യ ഓവറുകളിൽ ഇന്നിംഗ്സിന്റെ വേഗത കൂട്ടാനാവാതെ ബട്ലർ പതറിയത് രാജസ്ഥാന് തിരിച്ചടിയായി. അവസാന ഓവറുകളെത്തിയപ്പോളേക്ക് താരം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്നിംഗ്സിന്റെ മധ്യ ഓവറുകളിൽ കാര്യമായ റൺ നേടാൻ താരത്തിനാവാതിരുന്നത് രാജസ്ഥാന്റെ സ്കോറിനേയും ബാധിച്ചു.

​കളി തിരിഞ്ഞത് അശ്വിന്റെ ഓവറിൽ

അവസാന 7 ഓവറിൽ 82 റൺസായിരുന്നു ജയിക്കാൻ ആർസിബിക്ക് വേണ്ടിയിരുന്നത്. രാജസ്ഥാനായിരുന്നു ഈ‌ സമയത്ത് മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിൽ. എന്നാൽ രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ പതിനാലാം ഓവറിൽ കളി മാറി. നോബോളും, ഫ്രീഹിറ്റുമെല്ലാം സംഭവിച്ച ആ ഓവറിൽ അശ്വിൻ വഴങ്ങിയത് 21 റൺസ്. ഇതോടെ ആർസിബിയുടെ വിജയലക്ഷ്യം 6 ഓവറുകളിൽ 61 റൺസായി ചുരുങ്ങി. സത്യത്തിൽ അശ്വിനെറിഞ്ഞ ഒരു നോബോളിലാണ് കളി മാറി മറിഞ്ഞതെന്ന് വേണമെങ്കിൽ പറയാം.

​ക്യാപ്റ്റന്റെ പ്ലാൻ അനുസരിച്ച് പന്തെറിയാത്ത രാജസ്ഥാൻ ബോളർമാർ

ഒരു ഘട്ടത്തിൽ കൈയ്യിലിരുന്ന മത്സരമാണ് രാജസ്ഥാൻ റോയൽസ് ഇന്നലെ കളഞ്ഞു കുളിച്ചത്. അതിന് പ്രധാന കാരണങ്ങളിലൊന്ന് നായകൻ സഞ്ജു സാംസൺ ഒരുക്കിയ‌ ഫീൽഡ് സെറ്റപ്പിനനുസരിച്ച് പന്തെറിയാത്ത ബോളർമാർ തന്നെ. ഓഫ് സൈഡിൽ പ്രാധാന്യം കൊടുത്തായിരുന്നു രാജസ്ഥാൻ ഫീൽഡ് ഒരുക്കിയതെങ്കിലും ലെഗ് സൈഡിൽ സ്ലോട്ടിൽ പന്തെറിഞ്ഞു കൊടുത്ത് രാജസ്ഥാൻ ബോളർമാർ അടി വാങ്ങി. ഷഹബാസും, ദിനേഷ് കാർത്തിക്കും രാജസ്ഥാൻ ബോളർമാരുടെ ഈ പിഴവ് ശരിക്കും മുതലെടുത്തു. ഫലമോ രാജസ്ഥാന് സീസണിലെ ആദ്യ പരാജയം.

Also Read : IPL 2022: ഇത്തവണ കിരീടം ഗുജറാത്തിന്, ഈ അഞ്ചു കാര്യങ്ങളില്‍ മറ്റേത് ടീമിനേക്കാളും കരുത്തര്‍...

​ദിനേഷ് കാർത്തിക്കിന്റെ പരിചയസമ്പത്ത്

തോറ്റു കിടന്ന മത്സരത്തിൽ ആർസിബിയെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയതും, ജയിച്ചു നിന്നിരുന്ന മത്സരത്തിൽ രാജസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടതും ദിനേഷ് കാർത്തിക്കിന്റെ കിടിലൻ ഇന്നിംഗ്സായിരുന്നു. തന്റെ പരിചയസമ്പത്ത് മാത്രം കൈമുതലാക്കിയാണ് കാർത്തിക്ക് ഈ കളി രാജസ്ഥാനിൽ നിന്ന് തട്ടിയെടുത്തത്. 23 പന്തിൽ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 44 റൺസ് നേടി പുറത്താകാതെ നിന്ന ഡികെയുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിന് വിലപ്പെട്ട 2 പോയിന്റുകൾ നേടിക്കൊടുത്തത്.

കാർത്തിക്ക് കളിയിലെ കേമൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്