ആപ്പ്ജില്ല

മത്സരത്തിനിടെ ഓറഞ്ച് ക്യാപ്പ് ഊരി മാറ്റി ബട് ലര്‍, കാരണം കേട്ട് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന് അടിവരയിടുന്ന ഒരു സംഭവത്തിനുകൂടി കായിക ലോകം സാക്ഷ്യം വഹിച്ചു. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണിംഗ് ബാറ്റര്‍ ജോസ് ബട് ലറിന്റെ ആ മാന്യത ക്രിക്കറ്റ് ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു...

guest Aneesh-Thomas | Lipi 15 Apr 2022, 12:02 pm

ഹൈലൈറ്റ്:

  • ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് 2022 സീസണ്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ച് ജോസ് ബട് ലര്‍
  • ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ബട് ലര്‍ ഓറഞ്ച് ക്യാപ്പ് ഊരിയിരുന്നു
  • ബട് ലറുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ശക്തമായി രംഗത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rr batter jos buttler removes orange cap the moment hardik moves ahead of him
മത്സരത്തിനിടെ ഓറഞ്ച് ക്യാപ്പ് ഊരി മാറ്റി ബട് ലര്‍, കാരണം കേട്ട് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

മാന്യന്മാരുടെ കളിയായ ക്രിക്കറ്റിലെ മര്യാദ കായിക ലോകം വീണ്ടും കണ്ട പോരാട്ടമായിരുന്നു 2022 സീസണ്‍ ഐപിഎല്‍ ട്വന്റി-20യില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കണ്ടത്. ഐപിഎല്‍ റണ്‍ വേട്ടക്കാരില്‍ ഒന്നാമനുള്ള ഓറഞ്ച് ക്യാപ് മത്സരത്തിനിടെ രാജസ്ഥാന്റെ ജോസ് ബട് ലര്‍ ഊരിമാറ്റി. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ മറികടന്ന് ടോപ് സ്‌കോറര്‍ ആയ ആ നിമിഷത്തില്‍ തന്നെയായിരുന്നു ബട് ലര്‍ ഓറഞ്ച് ക്യാപ് ഊരിയത്. രാജസ്ഥാന്‍ x ഗുജറാത്ത് പോരാട്ടത്തിനിടെ നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജസ്ഥാന്റെ ഇംഗ്ലീഷ് ബാറ്ററായ ബട് ലറിന്റെ ഈ മാന്യതയ്ക്ക് ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചു.
രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട് ലര്‍ ആയിരുന്നു മത്സരത്തില്‍ ഐപിഎല്‍ ടോപ് സ്‌കോററിനുള്ള ഓറഞ്ച് ക്യാപ് അണിഞ്ഞിരുന്നത്. നാല് മത്സരങ്ങളില്‍നിന്ന് 218 റണ്‍സ് ആയിരുന്നു ബട് ലറിന്റെ സമ്പാദ്യം. നാല് മത്സരങ്ങളില്‍നിന്ന് 141 റണ്‍സ് ആയിരുന്നു ഹാര്‍ദിക് പാണ്ഡ്യക്ക് ഉണ്ടായിരുന്നത്. രാജസ്ഥാനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഹാര്‍ദിക് പാണ്ഡ്യ മിന്നും അര്‍ധ സെഞ്ചുറി നേടി. 52 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടക്കം 87 റണ്‍സുമായി ഹാര്‍ദിക് പുറത്താകാതെ നിന്നു. ഹാര്‍ദിക്കിന്റെ വ്യക്തിഗത സ്‌കോര്‍ 77 കടന്നതോടെ ജോസ് ബട്‌ലര്‍ ഓറഞ്ച് ക്യാപ് ഊരി. തുടര്‍ന്ന് മത്സരം അവസാനിക്കുന്നതുവരെ ഫീല്‍ഡില്‍ ഓറഞ്ച് ക്യാപ് അരയില്‍ തിരുകിയാണ് ബട് ലര്‍ മൈതാനത്ത് തുടര്‍ന്നത്.
വെടിക്കെട്ട് ബാറ്റിംഗിനുശേഷം മൈതാനം വിടുന്നതിനു മുമ്പുതന്നെ ഹാര്‍ദിക്കിന് ഓറഞ്ച് ക്യാപ് ഐപിഎല്‍ അധികൃതര്‍ സമ്മാനിക്കുകയും ചെയ്തു.

Also Read : രാജസ്ഥാന്റെ കനത്ത തോൽവിക്ക് കാരണമെന്ത്? മത്സര ശേഷം സഞ്ജുവിന് പറയാനുള്ളത് ഇങ്ങനെ...

ബട് ലര്‍ വീണ്ടും ഓറഞ്ച് ക്യാപ്പണിഞ്ഞു

ഹാര്‍ദിക്കിന്റെ വെടിക്കെട്ടും ഡേവിഡ് മില്ലറിന്റെയും (14 പന്തില്‍ 31 നോട്ടൗട്ട്) അഭിനവ് മനോഹറിന്റെ (28 പന്തില്‍ 43 റണ്‍സ്) മികച്ച ഇന്നിംഗ്‌സുകളും ഗുജറാത്തിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് സമ്മാനിച്ചു. 193 റണ്‍സ് ലക്ഷ്യത്തിനായി ബാറ്റ് കൈയിലെടുത്ത രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണര്‍ ജോസ് ബട് ലര്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചു. 24 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും അടക്കം 54 റണ്‍സ് ബട് ലര്‍ സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 10 കടന്നപ്പോള്‍തന്നെ ബട് ലര്‍ ഐപിഎല്‍ റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ചിരുന്നു.
എന്നാല്‍, ബട് ലറിന്റെ ഇന്നിംഗ്‌സ് രാജസ്ഥാനെ രക്ഷിച്ചില്ല. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ രാജസ്ഥാന്‍ റോയല്‍സിനു സാധിച്ചുള്ളൂ. ഗുജറാത്തിന് 37 റണ്‍സ് ജയം.

മുംബൈ ഇന്ത്യന്‍സിന് സംഭവിക്കുന്നതെന്ത്? ടീമിന് പണി കൊടുക്കുന്നതിന് പിന്നില്‍ ഇവരാണോ?
അഞ്ച് മത്സരങ്ങളില്‍നിന്ന് 272 റണ്‍സുമായി ജോസ് ബട് ലര്‍ ആണ് നിലവില്‍ ഓറഞ്ച് ക്യാപ്പിന് അവകാശി. 228 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ, 207 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശിവം ദുബെ, 200 റണ്‍സുമായി ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, 197 റണ്‍സുമായി പഞ്ചാബ് കിംഗ്‌സിന്റെ ശിഖര്‍ ധവാന്‍ എന്നിവരാണ് ഐപിഎല്‍ 2022 സീസണിലെ റണ്‍ വേട്ടയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
സീസണില്‍ ഗുജറാത്തിന്റെ നാലാം ജയമാണ്. അഞ്ച് മത്സരങ്ങളില്‍നിന്ന് 8 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ആണ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആറ് പോയിന്റ് വീതവുമായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്