ആപ്പ്ജില്ല

ഗാംഗുലിയോട് കോഹ‍്‍ലിക്ക് ഈഗോ, രോഹിത്തിനെ ക്യാപ്റ്റനാക്കുക ലക്ഷ്യമായിരുന്നില്ല; തുറന്നുപറഞ്ഞ് ചേതൻ ശർമ

ടി20 ക്യാപ്റ്റൻസി സ്ഥാനമൊഴിയൻ വിരാട് കോഹ‍്‍ലി തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റൻസി നഷ്ടമായത്. ബിസിസിഐയും കോഹ‍്‍ലിയും തമ്മിൽ അക്കാലത്ത് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതെല്ലാം ശരിവെക്കുന്നതാണ് ഇപ്പോൾ ചേതൻ നടത്തിയിരിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

Authored byശ്രീജിത്ത് ടി | Samayam Malayalam 15 Feb 2023, 3:26 pm
മുൻ ഇന്ത്യൻ ക്രിക്കറ്ററും നിലവിലെ ചീഫ് സെലക്ടറുമായ ചേതൻ ശർമ ഒരു ഒളി ക്യാമറ വീഡിയോയിൽ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകൾ വൻ വിവാദം ആവുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കുറിച്ചും സെലക്ഷനെക്കുറിച്ചും അദ്ദേഹം നിരവധി വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. കൂട്ടത്തിൽ വിരാട് കോഹ‍്‍ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത കാര്യങ്ങൾ അദ്ദേഹം പറയുന്നു. 2021ലാണ് കോഹ‍്‍ലിക്ക് ക്യാപ്റ്റൻസി നഷ്ടമാവുന്നത്. മൂന്ന് ഫോർമാറ്റിലും പിന്നീട് രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റനായി നിയമിച്ചു. ഇതിന് പിന്നിൽ ഉണ്ടായ യഥാർഥ സംഭവവികാസങ്ങളാണ് ചേതൻ വിശദീകരിച്ചിരിക്കുന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Samayam Malayalam chief selector chetan sharmas revelations about virat kohlis removal from captaincy
ഗാംഗുലിയോട് കോഹ‍്‍ലിക്ക് ഈഗോ, രോഹിത്തിനെ ക്യാപ്റ്റനാക്കുക ലക്ഷ്യമായിരുന്നില്ല; തുറന്നുപറഞ്ഞ് ചേതൻ ശർമ


രോഹിത്തിനെ ക്യാപ്റ്റൻ ആക്കുകയായിരുന്നില്ല ലക്ഷ്യം

ചേതൻ ശ‍ർമ പറയുന്നത് പ്രകാരം ഉപ നായകൻ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വരിക എന്നതായിരുന്നില്ല ബിസിസിഐയുടെ പ്രധാന ലക്ഷ്യം. വിരാട് കോഹ‍്‍ലിയെ എത്രയും പെട്ടെന്ന് സ്ഥാനത്തുനിന്ന് നീക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. കോഹ‍്‍ലി അക്കാലത്ത് ബാറ്റിംഗിൽ മോശം ഫോമിലും ആയിരുന്നു. അത് ഉപയോഗപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിരുന്നതായി ചേതൻ വീഡിയോയിൽ പറയുന്നു. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വരിക ലക്ഷ്യമായിരുന്നില്ല. വിരാടിനെ പുറത്താക്കാനാണ് ബിസിസിഐയും ടീം മാനേജ്മെൻറും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോഹ‍്ലിയോട് തീരുമാനം മാറ്റാൻ പറഞ്ഞിരുന്നു

ടി20 ക്യാപ്റ്റൻസി ഒഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ വിരാട് കോഹ‍്‍ലിയോട് ആവശ്യപ്പെട്ടിരുന്നതായി ചേതൻ പറഞ്ഞു. എന്നാൽ അത് ചെവിക്കൊള്ളാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ക്രിക്കറ്റിനു മുകളിൽ വളരാനാണ് അദ്ദേഹം ശ്രമിച്ചത്. അന്നത്തെ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായി നേർക്കുനേർ തർക്കിക്കാനാണ് കോഹ‍്‍ലി താല്പര്യപ്പെട്ടതെന്നും ചേതൻ വീഡിയോയിൽ പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ ടൂറിനു മുമ്പ് മാധ്യമങ്ങളെ കണ്ട വിരാട് കോഹ‍്‍ലി സെലക്ഷൻ കമ്മിറ്റി തീരുമാനങ്ങൾ പോലും വിശദീകരിച്ചു. ബിസിസിഐക്കും സെലക്ഷൻ കമ്മിറ്റിക്കും മുകളിലാണ് താനെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നുവെന്നും ചേതൻ കൂട്ടിച്ചേർത്തു.

കോഹ‍്‍ലിക്ക് ഗാംഗുലിയോട് ഈഗോ ആയിരുന്നു

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് നടത്തിയ വാ‍ർത്താ സമ്മേളനത്തിൽ കോഹ‍്‍ലി കള്ളം പറഞ്ഞുവെന്നും ചേതൻ വ്യക്തമാക്കുന്നു. ടീമിനെ കുറിച്ചായിരുന്നു സമ്മേളനത്തിൽ സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ സ്വന്തം കാര്യം പറയാനാണ് കോഹ‍്‍ലി ശ്രമിച്ചത്. തന്നെ നായകസ്ഥാനത്തുനിന്ന് നീക്കുന്നതിന് പിന്നിൽ ഗാംഗുലിയാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഗാംഗുലിയോട് വല്ലാത്ത ഈഗോയാണ് കോഹ‍്‍ലിക്ക് ഉണ്ടായിരുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

കോഹ‍്‍ലി കള്ളം പറഞ്ഞുവെന്ന് ചേതൻ ശർമ


ഒന്നരമണിക്കൂർ മുമ്പ് ചേതൻ ശർമ വിളിച്ചു പറഞ്ഞപ്പോഴാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടുവെന്ന് താൻ അറിഞ്ഞതെന്ന കോഹ്ലിയുടെ പരാമർശം കള്ളമാണെന്ന് ചേതൻ പറയുന്നു. അനാവശ്യ കാര്യങ്ങളാണ് ആ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറയാൻ ശ്രമിച്ചത്. ഒടുവിൽ അതെല്ലാം കോഹ‍്‍ലിക്ക് തന്നെ തിരിച്ചടിയായി മാറിയെന്നും ചേതൻ കൂട്ടിച്ചേർത്തു. സീ മീഡിയയാണ് ചേതൻ ശർമയുടെ വീഡിയോകൾ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. വിരാടും രോഹിതും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും ചേതൻ ഒളിക്യാമറ വീഡിയോയിൽ പറയുന്നുണ്ട്.

ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്