അവസാന മത്സരം 2012ൽ
2003ലാണ് പഠാൻ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറിയത്. 2004ൽ ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിലും അരങ്ങേറി. പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കറാച്ചി ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയതും 2007 ടി20 ലോകകപ്പിൽ മാൻ ഓഫ് ദി മാച്ച് ആയതും താരത്തിൻെറ കരിയറിലെ മികച്ച നേട്ടങ്ങളാണ്. 2012ലാണ് പഠാൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
കളിച്ചത് നാല് ക്യാപ്റ്റൻമാരുടെ കീഴിൽ
സൗരവ് ഗാംഗുലിയുടെ കീഴിലാണ് പഠാൻെറ അരങ്ങേറ്റം. 2003ൽ ഓസ്ട്രേലിയക്കെതിരെ. പിന്നീട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ അനിൽ കുംബ്ലെക്കും രാഹുൽ ദ്രാവിഡിനും കീഴിൽ പഠാൻ കളിച്ചു. മഹേന്ദ്ര സിങ് ധോണിയാണ് അവസാനം കളിച്ച ക്യാപ്റ്റൻ. 2007ൽ ധോണിയുടെ കീഴിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ പഠാൻ ടീം അംഗമായിരുന്നു.
ഗാംഗുലിയെക്കുറിച്ച് പറഞ്ഞത്...
എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിൽ കളിച്ചപ്പോഴും തനിക്ക് ഏറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പഠാൻ പറഞ്ഞു. എന്നാൽ സൗരവ് ഗാംഗുലി അക്കൂട്ടത്തിൽ സ്പെഷ്യലാണെന്നും പഠാൻ വ്യക്തമാക്കി. ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറ്റിയത് ഗാംഗുലിയാണ്. എല്ലാവരെയും പോലെ തന്നെ ഗാംഗുലിയുടെ ക്യാപ്റ്ററൻസിയുടെ ആരാധകനാണ് താനെന്നും പഠാൻ പറഞ്ഞു.
നന്നായി ഉപയോഗിച്ചത് ദ്രാവിഡ്
കളിച്ച നാല് ക്യാപ്റ്റൻമാരിൽ പഠാൻ ഒരൽപം ഇഷ്ടക്കൂടുതലുള്ളത് രാഹുൽ ദ്രാവിഡിനോടാണ്. തന്നെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത് ദ്രാവിഡാണെന്നും വിരമിച്ചതിന് ശേഷം നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ദ്രാവിഡിന് കീഴിൽ ബാറ്റിങിലും ബോളിങിലും തനിക്ക് ഏറെ ഇംപ്രൂവ് ചെയ്യാൻ സാധിച്ചു. അനിൽ കുംബ്ലെയും മികച്ച ക്യാപ്റ്റനാണെന്ന് പഠാൻ പറഞ്ഞു.
ധോണിയെ ഒഴിവാക്കി
അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ കളിച്ച മൂന്ന് ക്യാപ്റ്റൻമാരെയും പുകഴ്ത്തിയ പഠാൻ പക്ഷേ, എംഎസ് ധോണിയെക്കുറിച്ച് ഒരു വാക്കും പറഞ്ഞില്ല. ധോണി ക്യാപ്റ്റനായിരിക്കെയാമ് പഠാൻ ടീമിൽ നിന്ന് പുറത്താവുന്നത്. താരത്തിന് പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവുകയും ചെയ്തില്ല.