രോഹിത് - രാഹുൽ സഖ്യം ഫോമിൽ
പരമ്പരയിൽ ഓപ്പണർ ശിഖർ ധവാൻ ഇല്ലാത്തതിൻെറ ഒരു കുറവും ഇന്ത്യൻ ടീമിന് ഇല്ല. രോഹിത് ശർമയും കെഎൽ രാഹുലും മികച്ച ഫോമിലാണ്. രണ്ടാം ഏകദിനത്തിൽ രോഹിതിനേക്കാളും ആക്രമണകാരിയായിരുന്നു രാഹുൽ. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു. കട്ടക്കിലും ഈ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുമെന്ന് തന്നെ കരുതാം.
മധ്യനിര ശക്തം
നാലാം നമ്പറിൽ ഇറങ്ങുന്ന ശ്രേയസ് അയ്യരാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ലിമിറ്റഡ് ഓവറിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ. താൻ പവർ ഹിറ്ററാണെന്നും ആവശ്യം വന്നാൽ എതിർനിരയെ അടിച്ച് തകർക്കുമെന്നും റിഷഭ് പന്ത് രണ്ടാം ഏകദിനത്തിൽ തെളിയിച്ചു. കട്ടക്കിൽ വിരാട് കോലിയിൽ നിന്നും ഒരു മികച്ച ഇന്നിങ്സ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഹാട്രിക് ഹീറോ കുൽദീപ്
രവീന്ദ്ര ജഡേജ, കേദാർ ജാധവ് എന്നിവരും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മൂന്നാം ഏകദിനത്തിലും ഉണ്ടാവാൻ തന്നെയാണ് സാധ്യത. സ്പിന്നർ കുൽദീപ് യാദവും മികച്ച ഫോമിലാണ്. വിശാഖപട്ടണത്ത് ഹാട്രിക് നേടിയ താരമാണ് വിൻഡീസ് ബാറ്റ്സ്മാൻമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നത്.
ചാഹറിന് പകരം നവദീപ് സെയ്നി
മികച്ച ഫോമിൽ കളിച്ചിരുന്ന പേസർ ദീപക് ചാഹർ മൂന്നാം ഏകദിനത്തിൽ ടീമിലില്ല. നവദീപ് സെയ്നിയണ് ചാഹറിന് പകരം കളിക്കുക. പരിക്ക് കാരണമാണ് ചാഹറിനെ ഒഴിവാക്കിയത്. മുഹമ്മദ് ഷമിയും ശാർദൂൽ താക്കൂറും ടീമിലുണ്ടാവും. സെയ്നി കളിക്കുന്നതാണ് ടീമിൽ ഉണ്ടാവാൻ സാധ്യതയുള്ള മാറ്റം.
വിൻഡീസ് ടീമിൽ ഒരു മാറ്റത്തിന് സാധ്യത
വെസ്റ്റ് ഇൻഡീസിൻെറ ബാറ്റിങ് ലൈനപ്പിൽ കാര്യമായി മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ഷായ് ഹോപ്, ഹെറ്റ്മെയർ, പൂരൻ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ്. ടീമിൽ രണ്ട് മാറ്റങ്ങൾക്കാണ് സാധ്യതയുള്ളത്. റോസ്റ്റൺ ചേസിന് പകരം ബ്രണ്ടൻ കിങിനെ ഇറക്കിയേക്കും. പേസർ അൽസാരി ജോസഫ് രണ്ടാം ഏകദിനത്തിൽ പരാജയമായിരുന്നു. പകരം, റൊമാരിയോ ഷെഫേർഡ് കളിക്കും.