ആപ്പ്ജില്ല

ഇർഫാൻ പഠാൻ അടക്കം നൂറോളം ക്രിക്കറ്റർമാരോട് കശ്മീരിൽ നിന്ന് മാറാൻ നിർദ്ദേശം

ജമ്മു കശ്മീർ ക്രിക്കറ്റ് ടീം അംഗങ്ങളോടും സപ്പോർട്ട് സ്റ്റാഫിനോടും താഴ്വര വിട്ട് പോവാൻ നിർദ്ദേശം

Samayam Malayalam 4 Aug 2019, 4:43 pm
ന്യൂഡൽഹി: കശ്മീർ വാലിയിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കുന്നതിനിടെ ക്രിക്കറ്റർമാരോട് സംസ്ഥാനത്ത് നിന്ന് മാറാൻ നിർദ്ദേശം. ജമ്മു കശ്മീർ ക്രിക്കറ്റ് ടീം അംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടക്കം നൂറോളം പേരോട് എത്രയും പെട്ടെന്ന് മാറാനാണ് നിർദ്ദേശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പഠാനും ഇക്കൂട്ടത്തിലുണ്ട്.
Samayam Malayalam Pathan


നിലവിൽ കശ്മീർ ടീം അംഗവും ഉപദേശകനുമാണ് പഠാൻ. ടീം പരിശീലകൻ മിലാപ് മേവാദ, ട്രെയിനർ സുദർശൻ വിപി എന്നിവരും കൂട്ടത്തിൽ പെടുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഞായറാഴ്ച തന്നെ സംഘം കശ്മീർ വാലിയിൽ നിന്ന് തിരിക്കും. കശ്മീരിൽ നിന്നല്ലാത്ത ടീം സെലക്ടർമാരോടും മാറിനിൽക്കാൻ പറഞ്ഞിട്ടുണ്ട്.

ജമ്മു കശ്മീർ ടീമിൻെറ പ്രാദേശിക സീസണിനെ ഇത് ബാധിക്കും. ആഗസ്ത് 17ന് ദുലീപ് ട്രോഫിയിൽ കശ്മീർ ടീം പങ്കെടുക്കേണ്ടതുണ്ട്. വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നീ പരമ്പരകൾക്കായുള്ള പരിശീലനവും ടീമിന് നഷ്ടമാവും. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളും മാറ്റിവെക്കാൻ കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

Read More: കശ്മീരിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി

അതേ സമയം, നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കരസേന വധിച്ച ബോര്‍ഡര്‍ ആക്ഷൻ ടീമിൻ്റെ (ബാറ്റ്) മൃതദേഹങ്ങള്‍ പാകിസ്ഥാൻ ഏറ്റുവാങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വെള്ളപ്പതാകകൊണ്ടുവന്ന് പാകിസ്ഥാൻ ബാറ്റ് സംഘത്തിൻ്റെ മൃതദേഹം തിരികെകൊണ്ടുപോകണമെന്നും വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ സന്ദേശത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്