പരിക്കിന്റെ പിടിയിലായ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറക്ക് (Jasprit Bumrah) ഇത്തവണത്തെ ടി20 ലോകകപ്പ് (T20 World cup) നഷ്ടമാകുമെന്ന് റിപ്പോർട്ട്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി20യിൽ ബുംറ കളിച്ചിരുന്നില്ല. താരം ടീമിനൊപ്പം മത്സരം നടന്ന തിരുവനന്തപുരത്തേക്ക് വന്നിരുന്നുമില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും അദ്ദേഹത്തിന് നഷ്ടമാകുമെന്ന് അല്പം മുൻപാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്.
നേരത്തെ പരിക്കിനെത്തുടർന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറക്ക് നഷ്ടമായിരുന്നു. ഒരു മാസത്തോളം സമയം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചിലവഴിച്ചായിരുന്നു അദ്ദേഹം പരിക്കിൽ നിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്തത്. തുടർന്ന് ഓസ്ട്രേലിയക്കെതിരായ (INDvAUS) ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളും അദ്ദേഹം കളിച്ചിരുന്നു. തന്റെ മികച്ച ഫോമിലല്ലായിരുന്നു ഈ മത്സരങ്ങളിൽ ബുംറയെന്ന് അദ്ദേഹത്തിന്റെ ബോളിംഗിൽ നിന്ന് വ്യക്തമായിരുന്നു.
സമീപകാലത്ത് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ തലവേദന ഡെത്ത് ഓവർ ബോളിംഗാണ്. ഏഷ്യാകപ്പിൽ ഉൾപ്പെടെ ഇന്ത്യയുടെ പ്രകടനത്തെ പിന്നോട്ടു വലിച്ചതും അതു തന്നെയാണ്. ബുംറയും, അർഷ്ദീപ് സിംഗും ചേരുന്നതോടെ ലോകകപ്പിൽ ഇന്ത്യയുടെ ഡെത്ത് ബോളിംഗ് മികവുറ്റതായിരിക്കുമെന്ന് കരുതിയിരുന്നപ്പോളാണ് ഇപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുന്നത്. ബും റയുടെ അഭാവം മറികടക്കുക ഏറെക്കുറെ അസാധ്യമാണെന്ന് തന്നെ ഈ അവസരത്തിൽ പറയേണ്ടി വരും. അദ്ദേഹത്തിന് പകരക്കാരനായി ദീപക് ചഹർ ലോകകപ്പ് സ്ക്വാഡിലെത്തിയേക്കുമെന്നാണ് സൂചന.
Read Latest Sports News and Malayalam Newsundefined