ആപ്പ്ജില്ല

രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും നിയമിച്ചു

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിൻെറ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും പ്രഖ്യാപിച്ചു.

Samayam Malayalam 16 Aug 2019, 6:58 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. മുൻ നായകൻ കപിൽദേവിൻെറ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം പ്രഖ്യാപനം നടത്തിയത്. സമിതി ഐക്യഖണ്ഡേനയാണ് ശാസ്ത്രിയെ വീണ്ടും പരിശീലകനായി തീരുമാനിച്ചതെന്ന് കപിൽ ദേവ് പറഞ്ഞു.
Samayam Malayalam Shastri



ഇന്ത്യൻ ടീമിൻെറ പരിശീലക സംഘത്തിലേക്ക് 2000ത്തോളം അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചിരുന്നത്. ഇതിൽ നിന്നും ആറ് പേരാണ് മുഖ്യ പരിശീലകനായുള്ള ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേരെയാണ് കപിൽ ദേവിൻെറ നേതൃത്വത്തിലുള്ള ഉപദേശക സമിതി അഭിമുഖം നടത്തിയത്.

രവി ശാസ്ത്രി, മുൻ ഇന്ത്യൻ താരവും ഫീൽഡിങ് പരിശീലകനുമായിരുന്ന റോബിൻ സിങ്, മുൻ ഇന്ത്യൻ താരം ലാൽചന്ദ് രജപുത്ത്, വിദേശ പരിശീലകരായ ഫിൽ സിംസൺസ്, ടോം മൂഡി, മൈക്ക് ഹെസ്സൻ എന്നിവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ഫിൽ സിംസൺസ് അവസാന നിമിഷം പിൻമാറി.

Read More: ലോകത്തിലെ മികച്ച ക്യാപ്റ്റൻ - കോച്ച് കൂട്ടുകെട്ട് ഇവരെന്ന് ഷെയ്ൻ വാട‍്‍സൺ

അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് രവി ശാസ്ത്രിക്കാണെന്ന് കപിൽ ദേവ് പറഞ്ഞു. മൈക്ക് ഹെസൻ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി. പരിശീലകനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അഭിപ്രായം തേടിയിട്ടില്ല. പരിശീലകൻെറ വേതനവും കാലാവധിയും ബിസിസിഐ തീരുമാനിക്കുമെന്നും കപിൽ പറഞ്ഞു. 2021 വരെയായിരിക്കും പുതിയ പരിശീലകൻെറ കാലാവധി. വരുന്ന ട്വൻറി20 ലോകകപ്പ് വരെ രവി ശാസ്ത്രി തന്നെ ഇന്ത്യൻ പരിശീലകനായി തുടരും.


നായകൻ വിരാട് കോഹ്ലിയുടെ പിന്തുണയും രവി ശാസ്ത്രിക്കുണ്ട്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തോൽവിയെ തുടർന്ന് അനിൽ കുംബ്ലെ രാജി വെച്ചപ്പോഴാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിൽ ശാസ്ത്രിയുടെ പരിശീലനത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങിയിരുന്നത്. എന്നാൽ സെമിഫൈനലിൽ പരാജയപ്പെട്ട് ടീം പുറത്താവുകയായിരുന്നു.

നിലവിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും അടുത്ത ടി20 ലോകകപ്പുമാണ് ശാസ്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ശാസ്ത്രി ചുമതലയേറ്റ ശേഷം ഇത് വരെ ടീം കളിച്ചിട്ടുള്ള 70 ശതമാനം മത്സരങ്ങളും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ നടക്കുന്ന വിൻഡീസ് പര്യടനത്തിൽ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല.

വെസ്റ്റ് ഇൻഡീസ് പര്യടനം വരെയാണ് രവി ശാസ്ത്രിയുടെയും സപ്പോർട്ട് സ്റ്റാഫിൻെറയും കാലാവധി നിശ്ചയിച്ചിരുന്നത്. ശാസ്ത്രിക്കൊപ്പം ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിങ് കോച്ച് ആർ ശ്രീധർ, ബോളിങ് കോച്ച് ഭരത് അരുൺ എന്നിവരുടെയും കാലാവധി അവസാനിച്ചു. ലോകകകപ്പോടെ കാലാവധി അവസാനിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി 45 ദിവസം കൂടി സംഘത്തിന് നീട്ടി നൽകുകയായിരുന്നു.

Read More: ടിം സൗത്തി ചില്ലറക്കാരനല്ല; ടെസ്റ്റിൽ സച്ചിൻെറ റെക്കോർഡിനൊപ്പം!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്