ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ആൻഡൈൽ ഫെഹ്ലുക്വായോയ്ക്ക് നേര്‍ക്ക് പാക് താരം സര്‍ഫ്രാസ് അഹമ്മദ് വംശീയാധിക്ഷേപം നടത്തിയതിനെച്ചൊല്ലി വിവാദം. ഇരുടീമുകളും തമ്മിൽ ദര്‍ബാനിൽ നടന്ന ഏകദിനമത്സരത്തിനിടെയായിരുന്നു പാക് താരം ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ വംശീയാധിക്ഷേപം ചൊരിഞ്ഞത്.
പാക് താരത്തിന്റെ പരാമര്‍ശം സ്റ്റംപ് മൈക്കിലൂടെ ടിവിയിൽ സംപ്രേഷണം ചെയ്യപ്പെട്ടു. എന്നാൽ കമന്റേറ്ററായ റാമിസ് രാജാ ഉര്‍ദു ഭാഷയിലെ അസഭ്യ പദപ്രയോഗം പരിഭാഷ ചെയ്യാൻ തയ്യാറായില്ല.
"അബേയ് കാലേ, തേരീ അമ്മി ആജ് കഹാം ബൈഠേ ഹേ ക്യാ? പര്‍വാ കെ ആയേ ഹേ ക്യാ?" എന്നായിരുന്നു പാക് താരത്തിന്റെ അധിക്ഷേപം. (എടാ കറുമ്പാ, നിന്റെ അമ്മ ഇന്ന് എവിടെയാണിരിക്കുന്നത്? ഇന്ന് അവരോട് എന്തു പറഞ്ഞിട്ടാണ് വന്നത്?)
ഉര്‍ദുവിലുള്ള സര്‍ഫ്രാസ് അഹമ്മദിന്റെ വാക്കുകള്‍ കേട്ട കമന്റേറ്റര്‍ മൈക്ക് ഹൈസൺ അയാള്‍ എന്താണ് പറഞ്ഞതെന്ന് റാമിസ് രാജയോട് ചോദിച്ചു. എന്നാൽ അത് വളരെ നീണ്ട വാക്യമാണെന്നും പരിഭാഷപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു റാമിസ് രാജയുടെ മറുപടി.
എന്നാൽ ദക്ഷിണാഫ്രിക്കൻ താരത്തെ അധിക്ഷേപിച്ച പാക് താരത്തിനെതിരെ വിമര്‍ശനം ശക്തമായി. ഐസിസിയെ ടാഗ് ചെയ്ത് പുറത്തു വരുന്ന ട്വീറ്റുകളിലെല്ലാം താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക അനായാസം പരാജയപ്പെടുത്തിയിരുന്നു.