'സ്വാർത്ഥൻ, തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് രാഹുലിന്'; യുവ താരത്തെ വീണ്ടും പുറത്തിരുത്തിയതിൽ ആഞ്ഞടിച്ച് ആരാധകർ
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും റുതുരാജ് ഗെയിക്ക്വാദിനെ പുറത്തിരുത്താനുള്ള ടീം ഇന്ത്യയുടെ തീരുമാനത്തിൽ വിമർശനവുമായി ക്രിക്കറ്റ് ലോകം
പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച താരത്തിന് അവിടെയെങ്കിലും അവസരം ലഭിക്കുമെന്നായിരുന്നു ആരാധകർ കരുതിയത്. പക്ഷേ ഇന്ത്യ പരാജയപ്പെട്ട ആദ്യ രണ്ട് മത്സരങ്ങളിലും റിതുരാജിന് ഇടം ലഭിച്ചില്ല. ടീമിന്റെ നായകനായ കെ എൽ രാഹുൽ, ശിഖാർ ധവാനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചതോടെയാണ് സ്പെഷ്യലിസ്റ്റ് ഓപ്പണറായ റുതുരാജിന് ഈ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നത്.
മൂന്നാം മത്സരത്തിൽ അവസരം കിട്ടുമെന്ന് കരുതി
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ അടിമുടി മാറ്റങ്ങളുമായാകും കളിക്കാനിറങ്ങുക എന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. റുതുരാജിന് ഈ മത്സരത്തിൽ അവസരം ലഭിക്കുമെന്നും അതിനാൽ ആരാധകർ കരുതി. എന്നാൽ മൂന്നാം ഏകദിനത്തിൽ ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ 4 മാറ്റങ്ങൾ വരുത്തിയെങ്കിലും റിതുരാജിന്റെ സ്ഥാനം പുറത്ത് തന്നെയായിരുന്നു. ഇത് ആരാധകരെ ശരിക്കും രോഷാകുലരാക്കി. മികച്ച ഫോമിലുള്ള റിതുരാജിന് തുടർച്ചയായ രണ്ടാം പരമ്പരയിലും ഒരവസരം പോലും നൽകാൻ ടീം മാനേജ്മെന്റ് തയ്യാറാകാതിരുന്നത് അവരെ ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ അവർ ഇക്കാര്യത്തിൽ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയും ചെയ്തു. നായകൻ രാഹുലിന് നേരെയായിരുന്നു വിമർശനങ്ങളിൽ ഭൂരിഭാഗവും.
റിതുരാജ് ഓപ്പണിംഗിൽ തിളങ്ങുകയാണെങ്കിൽ ടീമിലെ തന്റെ സ്ഥാനം അവതാളത്തിലാകുമെന്ന രാഹുലിന്റെ ഭയമാണ് അദ്ദേഹത്തെ കളിപ്പിക്കാത്തതിന് പിന്നിലെ കാരണമെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഇത് റുതുരാജിനോട് കാണിക്കുന്ന തികഞ്ഞ നീതികേടാണെന്ന് മറ്റൊരു ആരാധകൻ കുറിച്ചു. താൻ കണ്ട ഏറ്റവും സ്വാർത്ഥനായ വ്യക്തിയെന്നാണ് മറ്റൊരു ആരാധകൻ രാഹുലിനെ വിശേഷിപ്പിച്ചത്. എന്തായാലും റിതുരാജിനെ കളിപ്പിക്കാത്ത രാഹുലിനേയും ടീം മാനേജ്മെന്റിനേയുമെതിരെയും ആരാധകരും ചില മുൻ താരങ്ങളും ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. അതിനാൽ ഈ സംഭവം കുറച്ച് നാൾ ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ച ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പ്.